
“തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് മാത്രമാണ് കോൺഗ്രസിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുവെന്ന് യുഡിഎഫ് നേതാക്കൾ തിരിച്ചറിഞ്ഞത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി യുഡിഎഫ് മാറി. കോൺഗ്രസ് ആൾക്കൂട്ടമായി മാറിയതും തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കി.” എന്നാൽ ഇക്കാരണങ്ങൾ ഒരു വ്യക്തിക്കു മേൽ മാത്രം കെട്ടിവെക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്നും കെഎം അഭിജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
“ഭാരവാഹിത്വത്തിൽ ഇരുന്ന് സംഘടനയോട് നീതിപുലർത്താൻ സാധിക്കാത്ത ഇടങ്ങളിൽ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഞാനും. കോൺഗ്രസ്സിൻ്റെ ‘വിശാലമായ ഉൾപ്പാർട്ടിജനാധിപത്യം’ കൊണ്ട് പലപ്പോഴും പോഷക സംഘടനകളും സമ്പന്നമാണ്. ‘അത്തരം വിശാലമായ ഉൾപ്പാർട്ടി ജനാധിപത്യത്താൽ പലരും പലയിടങ്ങളിലും സംരക്ഷിക്കപ്പെട്ടു പോകാറുണ്ട്, തീരുമാനം എടുക്കേണ്ടവർ എന്ന് മറ്റുള്ളവർ കരുതുന്നവർ നിസ്സഹായരാകാറുണ്ട് ‘ മാറ്റം വരേണ്ടത് അവിടെ കൂടിയാണ്. മാറ്റം അനിവാര്യമാണ്.”
“വിജയിച്ച 21 കോൺഗ്രസ് എംഎൽഎമാർ പാർട്ടി പ്രവർത്തകരുടേയും ജനങ്ങളുടേയും പ്രതീക്ഷയ്ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് കരുതുന്നു. നിയമസഭയ്ക്ക് പുറത്ത് കോൺഗ്രസ് സംഘടനാ സംവിധാനങ്ങളെ ചലിപ്പിക്കാൻ കഴിയേണ്ടതുണ്ട്.” കെഎം അഭിജിത്ത് പറഞ്ഞു.















