ന്യൂഡൽഹി
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കൂട്ടിയത് കേന്ദ്രസർക്കാരിന്റെ നിരുത്തരവാദ നിലപാട്. രോഗവ്യാപനമുള്ള പ്രദേശങ്ങൾ അടച്ചിടണമെന്ന വിദഗ്ധ സമിതി നിർദേശം പാടെ അവഗണിച്ചു. അതിമാരകമായ രണ്ടാംവ്യാപനമുണ്ടാകുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് തള്ളിയ കേന്ദ്രസർക്കാർ അടച്ചിടൽ നടപടിയെടുക്കണമെന്ന കോവിഡ് ദേശീയ കർമസമിതിയുടെ നിർദേശവും അവഗണിച്ചു. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലായ എല്ലാ മേഖലകളും വ്യാപനം കുറയുംവരെ കർശനമായി അടച്ചിടണമെന്നായിരുന്നു ഏപ്രിൽ 15ന് കർമസമിതിആവശ്യപ്പെട്ടത്. ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇത് അവഗണിച്ചു.
ഐസിഎംആർ അധ്യക്ഷൻ ബൽറാം ഭാർഗവ, നിതി ആയോഗ് അംഗം വി കെ പോൾ, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കോവിഡ് കർമസമിതി. ഏപ്രിൽ 20ന് രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി മോഡി അടച്ചിടൽ നടപടികളിലേക്ക് നീങ്ങുന്നതിൽനിന്ന് സംസ്ഥാനങ്ങളെ നിരുത്സാഹപ്പെടുത്തി.
ഇൻസകോഗ് മുന്നറിയിപ്പും തള്ളി
മാരകമായ രണ്ടാം കോവിഡ് വ്യാപനമുണ്ടാകുമെന്ന് മാർച്ച് ആദ്യംതന്നെ ഇന്ത്യാസ് സാർസ് കോവ്–-2 ജീനോം സീക്വൻസിങ് കൺസോർഷ്യം (ഇൻസകോഗ്) മുന്നറിയിപ്പ് നൽകി. കോവിഡ് ജനിതക വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന രാജ്യത്തെ 10 സർക്കാർ ലാബിന്റെ കൂട്ടായ്മയാണ് ഇൻസകോഗ്.