
“അത് ശരി, ജോത്സ്യനിൽ വിശ്വസിക്കുന്ന ആളായി ഞാൻ മാറിയല്ലേ. രണ്ടും നിങ്ങളുടെ ആൾക്കാർത്തന്നെ പറയും.” മുഖ്യമന്ത്രി പറഞ്ഞു. ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം സത്യപ്രതിജ്ഞ മാറ്റിവെച്ചുവെന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.
സത്യപ്രതിജ്ഞ 20 നടത്താമെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ജോത്സ്യൻ പറഞ്ഞിട്ടാണ് സത്യപ്രതിജ്ഞ വൈകുന്നതെന്ന ജന്മഭൂമി വാർത്ത പങ്കുവെച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദു റബ്ബ് രംഗത്തെത്തിയിരുന്നു. ‘സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണെന്ന’ ജന്മഭൂമി വാർത്ത പങ്കുവെച്ചുകൊണ്ടാണ് അബ്ദു റബ്ബിന്റെ പരിഹാസം.
തുടർഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം ലഭിച്ചിട്ടും സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോതിഷന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ജന്മഭൂമി വാർത്തയിൽ പറയുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ച ജ്യോത്സ്യൻ ആണ് അധികാരമേൽക്കാനുള്ള സമയവും തിയ്യതിയും കുറിച്ചു നൽകിയതെന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു.















