ന്യൂഡൽഹി
18 മുതൽ 44 വയസ്സുവരെയുള്ളവര്ക്ക് എല്ലാ സംസ്ഥാനവും സൗജന്യമായി വാക്സിൻ നൽകാമെന്ന് പ്രഖ്യാപിച്ചതിനാൽ വാക്സിൻ വില കൂടിയാലും ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വാക്സിനേഷന്റെ എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിച്ച നടപടിയെ കേന്ദ്രം ന്യായീകരിച്ചത്.
വാക്സിൻ നയം ഭരണഘടനയുടെ 14,21 അനുച്ഛേദങ്ങൾ വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുമായി ഒത്തുപോകുന്നതാണെന്നും അതുകൊണ്ട് ഈ വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യമില്ലെന്നും കേന്ദ്രം അവകാശപ്പെട്ടു.
വാക്സിൻ ഉൽപ്പാദനം
വർധിപ്പിച്ചു
വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കാന് നടപടിയെടുത്തെന്നും സർക്കാർ അറിയിച്ചു. മാസം അഞ്ച് കോടി ഡോസ് ഉൽപ്പാദിപ്പിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ 6.5 കോടി ഡോസ് ഉൽപ്പാദിപ്പിക്കുന്നു. ഭാരത് ബയോടെക് 90 ലക്ഷം ഉൽപ്പാദിപ്പിച്ചിരുന്നത് രണ്ടുകോടി ഡോസാക്കി.
സ്പുട്നിക് 30 ലക്ഷത്തിൽനിന്ന് 1.2 കോടിയായി ഉയർത്തും. കോവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാൻ സൗകര്യമില്ലാത്തവർക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സർക്കാരേതരസംഘടനകളുടെയോ സഹായം തേടാവുന്നതേയുള്ളുവെന്നും സർക്കാർ വിശദീകരിച്ചു.