
വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ നടന്ന ചെന്നൈ സുപ്പർ കിങ്സിന്റെ മത്സരത്തിൽ, ആരാധകരെ നിരാശപ്പെടുത്താതെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുൻ നായകൻ എംഎസ് ധോണി കാഴ്ചവച്ചത്. മത്സരത്തിലുടനീളം ധോണിക്കായുള്ള ആർപ്പുവിളികളായിരുന്നു സ്റ്റേഡിയത്തിൽ ഇരമ്പിക്കേട്ടത്. എന്നാൽ പതിവുപോലെ അവസാന ഓഡറിലാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. 9 പന്തിൽ 28 റൺസാണ് ധോണി അടിച്ചുകൂട്ടിയത്.
മകച്ച പ്രകടനം കാഴ്ചവച്ചിട്ടും ആദ്യ സ്ഥാനങ്ങളിൽ ബാറ്റിങ്ങിനിറങ്ങുന്നതിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ ഇതിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്, ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. “എല്ലാവർക്കും അദ്ദേഹത്തെ കൂടുതൽ നേരം ക്രീസിൽ കാണാൻ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോൾ അദ്ദേഹം കൃത്യമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. കാരണം ഈ ടൂർണമെന്റ് മുഴുവൻ അദ്ദേഹത്തെ ടീമിന് ആവശ്യമാണ്.
ധോണിയുടെ കാൽമുട്ടിന് പ്രശ്നമുണ്ട്. അതിൽ നിന്ന് സൂഖം പ്രാപിക്കുന്നേ ഉള്ളു. അതുകൊണ്ട് അദ്ദേഹം പരിമിതമായ പന്തുകൾ കളിക്കുന്നതാണ് നല്ലത്,” സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരെ അവസാന ഓവറിൽ വെറും നാല് പന്തിലാണ് ധോണി 20 റൺസ് നേടിയത്. ഹാർദിക് പാണ്ഡ്യയുടെ പന്തുകൾ ധോണി തുടരെ അതിർത്തി കടത്തുകയായിരുന്നു. മത്സരത്തിലെ ധോണിയുടെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു.
എന്നാൽ, ലഖ്‌നൗവിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മത്സരം വിജയിക്കാൻ ധോണിക്കും സംഘത്തിനും ആയില്ല. 53 പന്തിൽ 83 റണസ് നേടിയ കെഎൽ രാഹുലിന്റെയും, 54 റൺസ് നേടിയ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും പ്രകടനം ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചു.















