ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സിയെന്ന ഇതിഹാസ ഫുട്ബോളര്‍ തന്റെ കന്നി ലോകകിരീടത്തിൽ ചുംബിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകർക്ക് കണ്ണുനിറയാതെ ആ ഓർമ്മകളിലേക്ക് തിരിച്ചുനടക്കാനാകില്ല. ലോകമെങ്ങും അർജന്റീനൻ ആരാധകർ ആനന്ദനൃത്തമാടിയ ആ രാത്രിയുടെ മനോഹാരിത വീണ്ടും ഓർക്കുമ്പോഴേ ഉൾക്കുളിരാണ്.
ആദ്യ മത്സരത്തിൽ ലോകകപ്പിലെ ഏറ്റവും ദുർബലരെന്ന് വിശേഷിപ്പിക്കപ്പെട്ട സൌദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങുക, പിന്നീട് മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് 36 വർഷത്തിനിപ്പുറം ഫുട്ബോൾ ലോകകപ്പ് ജേതാക്കളായി അരങ്ങ് വാഴുക.
മൂന്നര പതിറ്റാണ്ടോളം കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മെസ്സിയും സംഘവും ലാറ്റിനമേരിക്കൻ രാജ്യത്തേക്ക് കപ്പ് തിരികെയെത്തിച്ചത്. പിറ്റേന്ന് രാജ്യത്തിന് മുഴുവൻ അവധി നൽകി അർജന്റീന പാട്ടും നൃത്തവുമായി ആഘോഷങ്ങൾ തുടർന്നു. കിരീടത്തിലേക്കുള്ള യാത്ര അവർക്ക് ഒട്ടും എളുപ്പമായിരുന്നില്ല. അറബ് രാജ്യം നൽകിയ ഷോക്കിന് ശേഷം അവസരത്തിനൊത്തുയരാൻ നീലപ്പടയ്ക്ക് കഴിഞ്ഞു. മെക്സിക്കോയേയും പോളണ്ടിനേയും തോൽപ്പിച്ച് വെല്ലുവിളികളില്ലാതെ അർജന്റീന പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. എന്നാൽ, ഓസ്ട്രേലിയ അൽപ്പം വെല്ലുവിളി ഉയർത്തിയെങ്കിലും ലയണൽ മെസിയുടെ ഗോൾ മികവിൽ അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ക്വാർട്ടർ ഫൈനലിൽ ഓറഞ്ച് പട മെസ്സിയേയും കൂട്ടരേയും വിറപ്പിച്ചാണ് പെനാൽറ്റി ഷൂട്ടൌട്ടിൽ കീഴടങ്ങിയത്. അധികസമയത്തും സമനില പാലിച്ചതോടെയാണ് ഇരുവരും ഷൂട്ടൌട്ടിലേക്ക് കടന്നത്. എമിലിയാനോ മാർട്ടിനസെന്ന ഗോൾകീപ്പറുടെ തകർപ്പൻ സേവുകളാണ് അർജന്റീനയ്ക്ക് സെമി പ്രവേശനമൊരുക്കിയത്. മാർട്ടിനസിനെ വാരിപ്പുണരുന്ന മെസ്സിയുടെ ദൃശ്യങ്ങൾ ആരാധക മനസ്സുകളിൽ ഇപ്പോഴും മിന്നിമായുന്നുണ്ടാകും.
സെമി ഫൈനലിൽ കരുത്തരായ ക്രൊയേഷ്യയായിരുന്നു മെസ്സിയുടെയും സംഘത്തിന്റേയും എതിരാളികൾ. ക്രൊയേഷ്യയുടെ പ്രതിരോധപ്പൂട്ട് തകർത്ത്, മെസ്സിയും സംഘവും അവരുടെ വലയിൽ മൂന്ന് ഗോളുകളാണ് അടിച്ചുകയറ്റിയത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആയിരുന്നു അവരുടെ എതിരാളികൾ. പ്രതീക്ഷിച്ച പോലെ തന്നെ മെസ്സിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ എംബാപ്പെയ്ക്കും സംഘത്തിനും കഴിഞ്ഞു.
നിശ്ചിത സമയത്തും അധികസമയത്തുമായി ആറ് ഗോളുകൾ പിറന്ന ഫൈനലിൽ, പെനാൽറ്റി ഷൂട്ടൌട്ടിലാണ് 4-2ന് അർജന്റീന വിജയമുറപ്പിച്ചത്. ഗോൺസാലോ മോണ്ടിയേലിന്റെ വിജയ ഗോൾ ഫ്രഞ്ച് ഗോൾകീപ്പറെ മറികടന്ന് വല തുളയ്ക്കുമ്പോൾ ലോകം മുഴുവൻ മെസ്സിയുടെ മുഖത്തേക്കാണ് നോക്കിക്കൊണ്ടിരുന്നത്. ആ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങളെല്ലാം ലോകം കണ്ണിമയ്ക്കാതെ നോക്കിനിന്ന രാത്രിയായിരുന്നു അത്.
മെസ്സിയുടെ ഇരട്ട ഗോളുകളും എംബാപ്പെയുടെ ഹാട്രിക് ഗോളുകളും കൊണ്ട് ത്രില്ലർ പോരാട്ടമായി ഫൈനൽ മാറിയിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലെന്ന് വിളിപ്പേരും ഈ മത്സരം സ്വന്തമാക്കി. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ പ്ലേയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം നേടാൻ മെസ്സിക്ക് കഴിഞ്ഞു. ലോകകപ്പിലെ പ്രകടന മികവിനുള്ള സമ്മാനമായി കരിയറിലെ എട്ടാമത്തെ ബാലൻഡിയോർ പുരസ്കാരവും മെസ്സിയെ തേടിയെത്തി.
Read More Sports Stories Here
- സഞ്ജു സാംസണെ ഭാഗ്യം വീണ്ടും കൈവിട്ടു; തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- സഞ്ജു സാംസൺ റിട്ടേൺസ്; മലയാളി താരത്തിന്റെ പുതിയ റോൾ ഇതാണ്
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം