ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ന് അവസാന മത്സരത്തിനിറങ്ങുകയാണ് പാക്കിസ്ഥാൻ. എതിരാളികളാകട്ടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. സെമി ഫൈനൽ ഉറപ്പിക്കാൻ പാക്കിസ്ഥാന് ഇന്ന് വെറും ജയം മാത്രം പോരാത്ത സാഹചര്യമാണുള്ളത്. ബാബർ അസമിനും കൂട്ടർക്കും, തങ്ങളുടെ കരിയറിലെ അസാധാരണമായ പ്രകടനം പുറത്തെടുത്താലേ ഇനി ടൂർണമെന്റിൽ നിലനിൽപ്പുള്ളൂ.
ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 300 റൺസ് നേടിയാൽ, ഇംഗ്ലണ്ടിനെ 13 റൺസിന് പുറത്താക്കാനായാൽ ഇന്ത്യയ്ക്കെതിരെ കൊൽക്കത്തയിൽ അവർക്ക് സെമി പോരാട്ടത്തിന് ടിക്കറ്റ് ലഭിക്കും. ആദ്യം ബാറ്റ് ചെയ്താൽ ഏറ്റവും ചുരുങ്ങിയത് 287 റൺസിന് ജയിക്കേണ്ട അവസ്ഥയിലാണ് അവർ. ഇനി പാക്കിസ്ഥാൻ ആദ്യം പന്തെറിയുകയും ഇംഗ്ലണ്ടിനെ 50 റൺസിന് പുറത്താക്കുകയും ചെയ്താൽ, അവർക്ക് ഏകദേശം 2.4 ഓവറിൽ അത് പിന്തുടരേണ്ടതുണ്ട്. അതായത് 284 പന്തുകളെങ്കിലും ശേഷിക്കെ അവർക്ക് വിജയലക്ഷ്യം ചേസ് ചെയ്യാനാകണം.
അതേസമയം, ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ ക്യാപ്റ്റനെന്ന നിലയിൽ അമിത സമ്മർദ്ദങ്ങൾ ഇല്ലെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഇതുപോലുള്ള സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. ഒരു മത്സരം അവശേഷിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്കറിയില്ലേ, ഇത് ക്രിക്കറ്റാണ്. എല്ലാ സമയത്തും പ്രത്യാശ ഉണ്ടായിരിക്കണം. ഏത് ഘട്ടത്തിലും, നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും, നിങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരിക്കണം. ഞാൻ അതിൽ ഉറച്ചു വിശ്വസിക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം ഞങ്ങൾക്ക് നിർണായകമായിരുന്നു എന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ആ മത്സരം ജയിക്കണമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, ഞങ്ങൾ അത് വിജയിച്ചില്ല. അതിനാലാണ് ഞങ്ങൾ ഈ ഘട്ടത്തിലുള്ളത്,” ബാബർ കൂട്ടിച്ചേർത്തു.