ന്യൂഡൽഹി> രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനും മാധ്യമപ്രവർത്തകർക്ക് നിർഭയം തൊഴിൽ ചെയ്യാനുമുള്ള സാഹചര്യം സൃഷ്ടിക്കാനും ഇടപെടണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് വിവിധ സംഘടനകൾ സംയുക്തമായി അഭ്യർഥിച്ചു. അടുത്തിടെയായി ഇത്തരം കേസിൽപ്പെടുത്തി മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പും ഹാർഡ്ഡിസ്ക്കും പിടിച്ചെടുക്കുന്നു. ജാമ്യം കിട്ടാത്ത വകുപ്പുകൾപ്രകാരം ജയിലിൽ അടയ്ക്കുന്നു.
ജനാധിപത്യം നിലനിൽക്കാനും മുന്നേറാനും സ്വതന്ത്രമാധ്യമങ്ങൾ അനിവാര്യമാണെന്ന് നിവേദനത്തിൽ പറഞ്ഞു. പ്രസ്ക്ലബ് ഓഫ് ഇന്ത്യ– -ന്യൂഡൽഹി, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്, പ്രസ് അസോസിയേഷൻ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, കെയുഡബ്ല്യുജെ, ഡിജിപബ്, ഫോറിൻ കറസ്പോണ്ടന്റ് ക്ലബ്, വെറ്ററൻ ജേർണലിസ്റ്റ് ഗ്രൂപ്പ്, അഖിലേന്ത്യ ലായേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ചേർന്നാണ് നിവേദനം നൽകിയത്.
ന്യൂസ്ക്ലിക്കിനെ കേന്ദ്ര സർക്കാർ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ പ്രതിഷേധയോഗവും ധർണയും നടത്തി.















