പുണെ> ബാറ്റർമാരുടെ പറുദീസയാണ് ഇന്ത്യൻ പിച്ചുകൾ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ബാറ്റർമാരുടെ അരങ്ങാകുമെന്നായിരുന്നു കണക്കുകൂട്ടൽ. അത് ഏറെക്കുറെ ശരിവയ്ക്കുന്ന രീതിയിലാണ് ആദ്യ 14 മത്സരങ്ങൾ കഴിഞ്ഞപ്പോഴുള്ള കണക്കുകൾ. ഓൾറൗണ്ടർമാർ ഉൾപ്പെടെ അവസാന നമ്പറിൽവരെ ബാറ്റ് ചെയ്യാൻ മിടുക്കരായ ‘ബൗളർമാരെ’ കൂടി കുത്തിനിറച്ചാണ് ടീമുകൾ എത്തിയത്.
ഇന്ത്യൻ ടീം പക്ഷേ, ഇക്കുറി പന്തിലാണ് പിടിമുറുക്കിയത്. ഓരോ ടീമുകളും ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബൗളിങ് പ്രകടനത്തിൽ മുന്നിൽനിൽക്കുന്നത് ഇന്ത്യയാണ്. പേസർമാരും സ്പിന്നർമാരും ഒരുപോലെ മികവുകാട്ടുന്നു. റണ്ണൊഴുകുന്ന ചെന്നൈയിലെയും ഡൽഹിയിലെയും അഹമ്മദാബാദിലെയും പിച്ചുകളിൽ ഇന്ത്യൻ ബൗളർമാർ മിന്നി. വമ്പൻമാരായ ഓസ്ട്രേലിയയെയും പാകിസ്ഥാനെയും 200 കടത്തിയില്ല. അഫ്ഗാനിസ്ഥാനാണ് രോഹിത് ശർമയ്ക്കും കൂട്ടർക്കുമെതിരെ ഏറ്റവും കൂടുതർ റണ്ണടിച്ച ടീം (272).
നാലംഗ സംഘത്തിനാണ് ഇന്ത്യ ബൗളിങ് നിരയുടെ ചുമതല. പ്രധാന പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും. സ്പിൻ സഖ്യത്തിൽ ഇടംകൈയൻമാരായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും. ഈ നാലുപേരുടെയും ഉജ്വല സ്പെല്ലുകളാണ് കഴിഞ്ഞകളികളിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എതിരാളികൾ വലിയ കൂട്ടുകെട്ടിന് ശ്രമിച്ചപ്പോഴെല്ലാം അത് പൊളിച്ചു. ആർ അശ്വിൻ, മുഹമ്മദ് ഷമി എന്നിവർ പുറത്തുനിൽക്കുന്നു. ഇതിൽ അശ്വിൻ ചെന്നൈയിൽ ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, ബാറ്റിങ് നിരയുടെ കരുത്തുകൂട്ടാൻ ശാർദുൽ ഠാക്കൂറിനെ ഉൾപ്പെടുത്തിയതിനാൽ അശ്വിന് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനായില്ല.
ഓസീസിനെതിരെ സ്റ്റീവൻ സ്മിത്തിനെയും മാർണസ് ലബുഷെയ്നെയും ജഡേജ പുറത്താക്കിയത് വഴിത്തിരിവായി. റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ മുപ്പത്തിനാലുകാരൻ 2022നുശേഷം കളിച്ച 17 ഏകദിനത്തിൽ പതിനാലിലും ഒരു പന്തിൽ ഒരു റണ്ണിലധികം വിട്ടുകൊടുത്തില്ല. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള ബുമ്രയുടെ ആയുധം സ്ഥിരതയാണ്. വൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന അഫ്ഗാനെ മെരുക്കി. പാകിസ്ഥാനെതിരെ മുഹമ്മദ് റിസ്വാന്റെ കുറ്റി പിഴുത് ജയമൊരുക്കിയതിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് കളിയിൽ 162 പന്തുകളെറിഞ്ഞ ഇരുപത്തൊമ്പതുകാരൻ 115 പന്തിലും റൺ വിട്ടുകൊടുത്തില്ല. ഒരോവറിൽ 3.44 റൺ മാത്രമാണ് വഴങ്ങുന്നത്.
കുൽദീപിന്റെ പുതിയ പതിപ്പാണ് ഇത്തവണ കാണുന്നത്. ബൗളിങ് രീതിതന്നെ മാറ്റി. പന്ത് കൈയിൽനിന്ന് വിടുന്നത് വൈകിച്ചു. പന്ത് തിരിക്കുന്നതിലും വ്യതിയാനം വരുത്തി. വലംകൈയൻമാർക്കെതിരെ ഒന്നാന്തരമായി പന്തെറിയുന്നു. ബുമ്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റണ്ണില്ലാ പന്തെറിഞ്ഞതും (104) ഇരുപത്തെട്ടുകാരനാണ്. ഷമിയെന്ന പരിചയസമ്പന്നനെ മറികടന്നാണ് സിറാജ് കളിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് പന്തെറിയാനാകും സിറാജിന്. പാകിസ്ഥാനെതിരെ ആദ്യ രണ്ട് ഓവറിൽ 18 റണ്ണാണ് വഴങ്ങിയത്. എന്നാൽ, അടുത്ത സ്പെല്ലിൽ പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ വിക്കറ്റുമായാണ് ആഘോഷിച്ചത്. ബൗളിങ് കരുത്തിന്റെ ആത്മവിശ്വാസത്തിൽ തുടർച്ചയായി നാലാം ജയം തേടി 19ന് ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. പുണെയാണ് വേദി.















