തിരുവനന്തപുരം
പിആർ വിദഗ്ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെപിസിസി ഉന്നതാധികാര സമിതി യോഗത്തിൽപ്പോലും ഇത്തരം ആളുകൾ പങ്കെടുക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റം എങ്ങനെയാകണമെന്ന് തീരുമാനിക്കാനാണ് കോടിക്കണക്കിനു രൂപ നൽകി സുനിൽ കനഗോലുവിനെ കൊണ്ടുവന്നത്. വി ഡി സതീശന് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് ഇദ്ദേഹമാണ്. ദിവസവും പത്രത്തിൽ വരേണ്ടത് എന്താണ്, പ്രസ്താവന എന്തായിരിക്കണം, മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം പറയണം എന്നെല്ലാം ഇവർ തീരുമാനിക്കുന്നു. കർണാടകം പിടിച്ചതുപോലെ കേരളവും പിടിക്കാനാണ് നോക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയും ഇവർ ഉപയോഗിച്ചിട്ടുണ്ട്. മന്ത്രിയുടെ പിഎയ്ക്കെതിരായ ആരോപണം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. നേരത്തെ ജോറായി ചാനൽ ചർച്ച നടത്തിയവർ അബദ്ധംപറ്റിയെന്ന് പറയാൻ തയ്യാറായിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.