കോഴിക്കോട്
ജീവിതം പ്രകൃതിക്കായി സമർപ്പിച്ച പരിസ്ഥിതി മനുഷ്യന് കേരളം ഹൃദയവായ്പോടെ വിട നൽകി. വ്യാഴം രാത്രിയായിരുന്നു പരിസ്ഥിതി, സാമൂഹ്യപ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്ര(76)ന്റെ മരണം. ഹൃദയാഘാതത്തെ തുടർന്ന് മൂന്നുനാളായി കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടൗൺഹാളിലും ചേളന്നൂരിലെ വീട്ടിലുമായി ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഗുരുവായൂരപ്പൻ കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയാണ്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിൽ സബ് എഡിറ്ററായും ജോലിനോക്കി. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപനസമിതി കോ ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇന്ദിരാ പ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫസർ എം സി പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ). മക്കൾ: ബോധികൃഷ്ണ (അസി. പ്രൊഫസർ, ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐസിഐസി പ്രുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിമ്പുങ്കര (അസി. പ്രൊഫസർ, ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ), റിങ്കുപ്രിയ.
ഫിഡൽ കാസ്ട്രോയെ ഓർമിപ്പിക്കുന്ന ഉടുപ്പാണ് ശോഭീന്ദ്രനെന്ന അകവും പുറവും പച്ചയായ മനുഷ്യനെ വേറിട്ടുനിർത്തിയത്. പരിസ്ഥിതി മേഖലയിൽ എണ്ണമറ്റ പോരാട്ടങ്ങളും ഇടപെടലുകളും വേറിട്ട ചിന്തകളും നടപ്പാക്കി. കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങൾ ശോഭീന്ദ്രനും ശിഷ്യരും നട്ടുവളർത്തിയതാണ്. ഗുരുവായൂരപ്പൻ കോളേജിലെ നൂറ്റിപ്പത്ത് എക്കർ വനവും അദ്ദേഹത്തിന്റെ സ്നേഹപരിലാളനയിൽ വളർന്നതാണ്. ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ചിന്താശില്പവും ശോഭീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഒരുക്കിയത്.
ബംഗളൂരു ആർട്സ് ആൻഡ് സയൻസ് കോളേജ് അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മൂന്നുവർഷത്തിനുശേഷം ഗുരുവായൂരപ്പൻ കോളേജിലെത്തി. 32 വർഷത്തെ ഗുരുവായൂരപ്പൻ കോളേജിലെ ഔദ്യോഗിക ജീവിതകാലത്ത് കോഴിക്കോടിന്റെ പരിസ്ഥിതിയെ കാത്തുവയ്ക്കാൻ ബഹുമുഖമായ ഇടപെടലുകൾക്ക് നേതൃത്വം നൽകി.















