ബംഗളൂരു
കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് ബംഗളൂരു, ഓൾഡ് മൈസൂരി മേഖലകളിൽ നടന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചു. കർഷക സംഘടനകളടക്കം 175ഓളം സംഘടനകളുടെ പിന്തുണയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ബന്ദ്. ബംഗളൂരു–-മൈസൂരു അതിവേഗപാതയും ദേശീയപാതയും സമരക്കാർ ഉപരോധിച്ചതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ബംഗളൂരു നഗരത്തിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.