ന്യൂഡൽഹി> ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾക്കായുള്ള കൊളീജിയം ശുപാർശകളിൽ അടയിരിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2022 നവംബർ മുതൽ വിവിധ ഹൈക്കോടതി കൊളീജിയങ്ങൾ കൈമാറിയിട്ടുള്ള 70 ഓളം ശുപാർശകളിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
‘ഒമ്പത് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും തടസ്സപ്പെട്ടു. പ്രശ്നബാധിത (മണിപ്പുർ) സംസ്ഥാനത്തെ ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിയമനം പോലും നടന്നിട്ടില്ല. ഈ വിഷയത്തിൽ കോടതിക്ക് കുറേയേറെ പറയാനുണ്ട്. എന്നാൽ, ഈ അവസരത്തിൽ അതിന് മുതിരുന്നില്ല. എന്നാൽ, അടുത്ത വാദംകേൾക്കലിന് ഈ സൗജന്യം പ്രതീക്ഷിക്കരുത്’– ജസ്റ്റിസ് സുധാൻശുധുലിയ കൂടി അംഗമായ ബെഞ്ച് തുറന്നടിച്ചു.
ഈ വിഷയത്തിൽ പ്രതികരണം അറിയിക്കാൻ ഒരാഴ്ച്ച സാവകാശം അനുവദിക്കണമെന്ന് അറ്റോണിജനറൽ ആർ വെങ്കടരമണി ആവശ്യപ്പെട്ടു. രണ്ടാഴ്ച്ച സമയം നൽകുകയാണെന്നും കേന്ദ്രസർക്കാരിന്റെ കൃത്യമായ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കേന്ദ്രസർക്കാരിന്റെ ഉദാസീനത കാരണം ജഡ്ജി നിയമനം വൈകുകയാണെന്ന് ആരോപിച്ച് ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് എതിരെ ആഞ്ഞടിച്ചത്.
ജഡ്ജിനിയമനവിഷയത്തിൽ സർക്കാർ തീരുമാനം വൈകുന്നത് കാരണം ജഡ്ജിമാരാകാൻ സമ്മതം നൽകിയ പലരും പിൻമാറുകയാണെന്ന് അഡ്വ. പ്രശാന്ത്ഭൂഷൺ ചൂണ്ടിക്കാണിച്ചു. പ്രാപ്തിയുള്ള പലരും പിൻമാറുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ ജഡ്ജി നിയമനം, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ അതിസൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പത്ത് ദിവസം കൂടുമ്പോൾ വിഷയം പരിഗണിച്ച് പുരോഗതി വിലയിരുത്താൻ ആലോചിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിലപാട് അറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.