ന്യൂഡൽഹി > ഇന്ത്യ ഭീകര പട്ടികയിൽപ്പെടുത്തിയ ഖലിസ്ഥാൻ വിഘടനവാദിയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകിട്ടി.
മൊഹാലി കോടതിയുടെ ഉത്തരവ് പ്രകാരം പഞ്ചാബിലെയും ചണ്ഡീഗഡിലെയും വീടടക്കമുള്ള സ്വത്തുക്കളാണ് ശനിയാഴ്ച കണ്ടുകെട്ടിയത്. അമൃത്സറിലെ ജന്മഗ്രാമമായ ഖാൻകോട്ടിലെ പന്നുവിന്റെ 46 കനാൽ കൃഷിഭൂമിയും കണ്ടുകെട്ടി. 2020ൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ടാണിത്.
2020 ജൂലൈയിലാണ് പന്നുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. തീവ്രവാദക്കുറ്റത്തിന് പുറമേ രാജ്യത്തിനെതിരെ പ്രചാരണം നടത്തുകയും പഞ്ചാബിലെ സിഖ് യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് പ്രേരിപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പന്നു നേരിടുന്നത്.