ന്യൂഡൽഹി
ഇക്കൊല്ലം എട്ടുമാസത്തിൽ രാജ്യത്ത് 23 സംസ്ഥാനത്തായി ക്രൈസ്തവർക്കുനേരെ 525 ആക്രമണമുണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ റിപ്പോർട്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണം– -211. ഛത്തീസ്ഗഢിൽ 118, ഹരിയാനയിൽ 39 വീതം ആക്രമണമുണ്ടായി. നൂറുകണക്കിനു പള്ളികൾ തകർക്കപ്പെടുകയും ഏകദേശം 200 പേർ കൊല്ലപ്പെടുകയും ചെയ്ത മണിപ്പുരിനെ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
പതിമൂന്ന് ജില്ലയിൽ ക്രൈസ്തവരുടെ ജീവിതം തികച്ചും അപകടകരമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽമാത്രം ഇക്കൊല്ലം 51 അക്രമസംഭവമുണ്ടായി. കൊണ്ടഗാവ് (ഛത്തീസ്ഗഢ്), അസംഗഢ് (യുപി) എന്നിവിടങ്ങളിൽ 14 വീതവും യുപിയിലെ ജ്വാൻപുർ, റായ്ബറേലി, സീതാപുർ എന്നിവിടങ്ങളിൽ 13 വീതവും കാൺപുരിൽ 12ഉം ഹർദോയ്, മഹാരാജ്ഗഞ്ച്, കുശിനഗർ, മൗ എന്നിവിടങ്ങളിൽ 10 വീതവും ആക്രമണം നടന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന പേരിൽ 520 ക്രൈസ്തവരെ കേസുകളിൽ കുടുക്കി.
ചില ഗ്രാമങ്ങളിൽ കുടിവെള്ളവും പൊതുനിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കുക തുടങ്ങിയ വിവേചനങ്ങളും ക്രൈസ്തവർ നേരിടുന്നു. സ്വന്തം നിലങ്ങളിൽ കൃഷി ചെയ്യാൻ അനുവദിക്കുന്നില്ല. ഇക്കൊല്ലം ജൂണിൽമാത്രം 89 ആക്രമണം റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനമേഖലയിലും ആക്രമണം ഉണ്ടായി.