കാംപോക്പി (മണിപ്പുർ)
റബേക്ക കുഞ്ഞിന് ജന്മം നൽകിയത് കൊടുംവനത്തിലാണ്; ജീവൻ കൈയിൽ പിടിച്ചുള്ള പലായനത്തിനിടെ. നാലു പകലും മൂന്നു രാത്രിയും നീണ്ട നെട്ടോട്ടമായിരുന്നു ബൊംബാക്കുലിൻ ഗ്രാമവാസികളുടേത്. നാലു മാസമായി നീളുന്ന മണിപ്പുർ കലാപത്തിന്റെ കെടുതികളിൽ ഈ ഗ്രാമവാസികളുടെ പുറപ്പാടുമുണ്ട്.
മെയ് മൂന്നിന് കലാപം തുടങ്ങി മൂന്നാംദിവസമാണ് കാംപോക്പി ജില്ലയിലെ ബൊംബാക്കുലിൻ എന്ന കുക്കിഗ്രാമം ആക്രമിക്കപ്പെട്ടത്. മലയോരമണ്ണിൽ നെല്ല്, ഇഞ്ചി, വാഴ എന്നിവ കൃഷിചെയ്ത് കഴിഞ്ഞുവന്ന അറുപതോളം കുടുംബങ്ങളുണ്ടായിരുന്നു ഇവിടെ. മാരകായുധങ്ങളുമായി നൂറുകണക്കിനുപേർ എത്തുന്നതറിഞ്ഞ് ഗ്രാമവാസികൾ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി വനത്തിലേക്ക് മാറിയെന്ന് ഇപ്പോൾ 150 കിലോമീറ്റർ അകലെ കേത്തൽമാൻബി ഗവ. ഹൈസ്കൂളിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന ഹെന പറയുന്നു.
തിരക്കിട്ട് മലകയറി മുകളിൽ ഒളിച്ചിരുന്നപ്പോൾ ഗ്രാമമാകെ കത്തിയമരുന്നതുകണ്ടു. മടക്കത്തെക്കുറിച്ച് പിന്നീട് ചിന്തിക്കാനായില്ല.
വയോധികരും അഞ്ചു ഗർഭിണികളും അമ്പതോളം കുട്ടികളും അടങ്ങുന്നസംഘം കാട്ടിലൂടെ സുരക്ഷിതകേന്ദ്രംതേടി യാത്രയായി. ശത്രുക്കൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചിരുന്നു. നിലാവുള്ളപ്പോൾ കൊടുംവനത്തിൽ ഒളിക്കും. ഇതിനിടെ കൂട്ടത്തിലെ നായകൾ വിശന്ന് കുരച്ചതും പ്രശ്നമായി. അക്രമികൾ സാന്നിധ്യം തിരിച്ചറിയുമെന്ന ഭീഷണി. ഒടുവിൽ നായകളെ കൊല്ലേണ്ടിവന്നു. റബേക്കയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ എല്ലാവരും പരിഭ്രമിച്ചു. പരിചരണത്തിൽ വൈദഗ്ധ്യമുള്ള ആരുമില്ല. ചില സ്ത്രീകൾ മലഞ്ചരുവിൽ റബേക്കയ്ക്ക് പ്രസവത്തിനുള്ള സൗകര്യമൊരുക്കി. കുഞ്ഞ് പിറന്നതോടെ ആശ്വാസവും ആഹ്ലാദവുമായി.
ഏഴിന് രാത്രി ഒരിടത്ത് തമ്പടിച്ചപ്പോൾ ഗ്രാമവാസിയായ സൈനികന്റെ സന്ദേശം ലഭിച്ചു. രണ്ടോ മൂന്നോ ട്രക്കുകൾ എത്തിച്ചുനൽകാമെന്ന് അദ്ദേഹം അറിയിച്ചു. ട്രക്കുകൾ എത്തിയതോടെ അതിൽ യാത്രതിരിച്ചു. ചെറുപ്പക്കാർ കാൽനടയായി യാത്രതുടർന്നു. എട്ടിനാണ് എല്ലാവരും കേത്തൽമാൻബി സ്കൂളിലെത്തിയത്. നാലു മാസത്തോളമായി ഇവിടെയാണ്. മറ്റ് നാലുപേരും പ്രസവിച്ചത് അഭയാർഥി കേന്ദ്രത്തിലാണ്.















