Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

പ്രാഗ് വസന്തം-അശോകൻ ചരുവിലിന്റെ ജർമൻ യാത്രാനുഭവങ്ങളിലൂടെ…

by News Desk
September 1, 2023
in TRAVEL
0
പ്രാഗ്-വസന്തം-അശോകൻ-ചരുവിലിന്റെ-ജർമൻ-യാത്രാനുഭവങ്ങളിലൂടെ…
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

Memorial to the Murdered Jews of Europe അഥവാ ഹോളോകോസ്റ്റ് മെമ്മോറിയൽ (Holocaust Memorial) നഗരത്തിൽ ബ്രണ്ടൻബർഗ് ഗേറ്റിനടുത്താണ്. സിമന്റ് ചതുരക്കട്ടകളുടെ ഒരു പ്രപഞ്ചമാണത്. അവക്കിടയിലെ ഇടനാഴികളിലൂടെ മനുഷ്യർക്ക് തലങ്ങും വിലങ്ങും നടക്കാം. പീറ്റർ എലിസ്മാൻ ( Peter Eisenman) ബ്യൂറോ ഹാപ്പോൾഡ് (Buro Happold) എന്നീ ശിൽപ്പികളാണ് ഈ മെമ്മോറിയൽ രൂപകൽപ്പന ചെയ്തത്. ഹിറ്റ്ലറുടെ വംശഹത്യക്ക് വിധേയരായ മൂന്ന് മില്യൺ ജൂതജനതയുടെ ഈ സ്മാരകം 2005ൽ പൂർത്തിയായി

2018ലെ യാത്രയിൽ രഞ്ജിനി കൂടെയുണ്ടായിരുന്നല്ലോ. കാൻസറിന്റെ ഭാഗമായ രണ്ടാമത്തെ സർജറി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. കാലിൽ മുട്ടിനുമേൽ എല്ല് ഒരു ഭാഗം നീക്കം ചെയ്ത് പകരം ആർട്ടിഫിഷ്യൽ ബോൺ വെച്ചു. ലേക്ഷോറിലെ ഡോ. ലാസർ ചാണ്ടിയാണ് ശസ്ത്രക്രിയ ചെയ്തത്. ‘ധൈര്യമായി യാത്ര ചെയ്തോളൂ’ എന്ന് അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി ചെക്ക് സ്കാനറുകളിലൂടെ കടന്നുപോകുമ്പോൾ സൈറനുണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് സർജറി സംബന്ധമായ ഒരു സർട്ടിഫിക്കറ്റ് കരുതാൻ പറഞ്ഞിരുന്നു. മെറ്റലല്ലേ ശരീരത്തിനകത്തുള്ളത്.

രോഗമോ സർജറിയോ അതിന്റെ ഭാഗമായ ബുദ്ധിമുട്ടുകളോ എന്റെ സഹയാത്രികയെ തളർത്തിയിരുന്നില്ല. പതിനഞ്ചു കൊല്ലം നീണ്ട രോഗകാലത്ത് ഒരിക്കൽ പോലും അവർ പരിഭ്രമിച്ചിട്ടില്ല. അവസാനഘട്ടത്തിൽ ഈ മനുഷ്യൻ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്ന ആശങ്ക മാത്രമാണ് അവരെ അലട്ടിയത്. ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റു കുടുംബാംഗങ്ങൾക്കൊപ്പമോ ജീവിക്കേണ്ടി വന്നാൽ അതിനുള്ള പരിശീലനം എനിക്ക് തരാനുള്ള ശ്രമത്തിലായിരുന്നു. തൃശൂർ കായൽനിലങ്ങളുടെ പടിഞ്ഞാറെ കരയിൽ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്ന ഒരു ഗ്രാമത്തിൽ നിന്നാണ് അവർ വരുന്നത്. അവിടത്തെ സ്ത്രീകൾക്ക് ഈ മനക്കരുത്ത് സ്വാഭാവികമായുള്ളതാണ്.

അന്ന് ഞങ്ങളുടെ സന്ദർശനം പ്രമാണിച്ച് നിരവധി ടൂർ ട്രിപ്പുകൾ മക്കൾ അറേഞ്ച് ചെയ്തിരുന്നു. അന്ന് ഇരുവരും അവിവാഹിതരാണ്. മൂത്തയാൾ ജോലി ചെയ്യുന്ന ബർലിൻ നഗരത്തിലാണ് ഞങ്ങൾ താമസിച്ചത്. ബർലിനിൽ തന്നെ നിരവധി സിറ്റി ടൂറുകളിൽ സംബന്ധിച്ചു. തുടർന്ന് ലിപ്സിഗ്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്നീ നഗരങ്ങളിലേക്കു പോയി.

ബർലിനിൽ Mariendorf എന്ന സ്ഥലത്ത് ഒരു അപ്പാർട്ടുമെന്റിൽ, Airbnb വ്യവസ്ഥയിലെടുത്ത ഒരു അപ്പാർട്ടുമെന്റിലായിരുന്നു താമസം. bnb എന്നാൽ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് എന്നാണെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഉണ്ടായിരുന്നില്ല. ഞങ്ങൾ സ്വയം പാചകം ചെയ്യുകയായിരുന്നു. വീട്ടുടമസ്ഥർ മറ്റൊരു മുറിയിൽ താമസിക്കുന്നു. അടുക്കളയും വാഷ്റൂമും അവരുമൊത്ത് പങ്കിടണം. തീരെ പ്രായംകുറഞ്ഞ മെലിഞ്ഞ ഒരു യുവാവായിരുന്നു വീട്ടുടമ. ഒപ്പം അയാളുടെ ഗേൾഫ്രണ്ടും. വീടിനോട് ചേർന്നുള്ള ചെറിയ കൃഷിയിടത്തിൽ കൊത്തിയും കിളച്ചുമാണ് അവർ സമയം ചെലവഴിച്ചിരുന്നത്.

ബർലിൻ നഗര ഹൃദയത്തിലൂടെ ഒഴുകുന്ന സ്പ്രീ നദി

ബർലിൻ നഗര ഹൃദയത്തിലൂടെ ഒഴുകുന്ന സ്പ്രീ നദി

സ്പ്രീ (Spree) എന്ന നദി ബർലിൻ നഗരത്തിന്റെ ഹൃദയഭാഗത്തു കൂടിയാണ് ഒഴുകുന്നത്. നദിയിലൂടെ നടത്തിയ ബോട്ടുയാത്ര അത്യന്തം ആഹ്ളാദകരമായിരുന്നു. രാജയുടെ സഹപ്രവർത്തകനും പഞ്ചാബ് പ്രവിശ്യക്കാരനുമായ പ്രതീഖ് എന്ന യുവാവ് കൂടെയുണ്ടായിരുന്നു. ജർമൻ നാഗരികതയുടെ പ്രധാന സ്മാരകങ്ങൾക്കിടയിലൂടെയാണ് ബോട്ട് കടന്നുപോകുന്നത്.

നഗരത്തിൽ സ്വതന്ത്രമായി അലഞ്ഞുതിരിയുന്നതിന് സൗകര്യം തരുന്നതാണ് ബർലിനിലെ റെഡ്/യെല്ലോ സിറ്റി ടൂറിസ്റ്റ് ബസ്സുകൾ. പല കമ്പനികളുടേയും ബസ്സുകളുണ്ട്. നിറങ്ങളിലൂടെയാണ് ഇവ തിരിച്ചറിയുക. ടിക്കറ്റെടുത്താൽ നിശ്ചിത സമയത്തിനിടക്ക് അവരുടെ ഏതു ബസ്സിലും നമുക്ക് കയറാം. ഏതു സ്റ്റോപ്പിലും ഇറങ്ങാം. വീണ്ടും കയറാം. മേൽത്തട്ടിലിരുന്ന് യാത്ര ചെയ്യാനും സൗകര്യമുണ്ട്.

ബ്രണ്ടൻബർഗ് ഗേറ്റ് (Brandenburg Gate), റെയ്ച്ച് സ്റ്റാഗ് ബിൽഡിങ്(Reichstag Building), ബർലിൻ വാൾ മെമ്മോറിയൽ (Berlin Wall Memorial), സിറ്റി കിർച്ചെ (City Kirche Berlin International) എന്നിവ അങ്ങനെ കണ്ടതാണ്. ബർലിൻ വാളും

ബർലിൻ വാൾ മെമ്മോറിയൽ

ബർലിൻ വാൾ മെമ്മോറിയൽ

ചാർലി ഗേറ്റും കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. കിലോമീറ്ററുകൾ ദൂരത്തിൽ മതിലിന്റെ അവശിഷ്ടങ്ങൾ നിലനിർത്തിയിരിക്കുന്നു. മനോഹരമായ പെയിന്റിങ്ങുകൾകൊണ്ട് അത് ആകർഷകമാക്കിയിട്ടുണ്ട്. രഞ്ജിനി ഒരു വാക്കിംഗ്സ്റ്റിക്കിന്റെ അവലംബത്തിൽ അതത്രയും ദൂരം നടന്നു കണ്ടു.

Memorial to the Murdered Jews of Europe അഥവാ ഹോളോകോസ്റ്റ് മെമ്മോറിയൽ (Holocaust Memorial) നഗരത്തിൽ ബ്രണ്ടൻബർഗ് ഗേറ്റിനടുത്താണ്. സിമന്റ് ചതുരക്കട്ടകളുടെ ഒരു പ്രപഞ്ചമാണത്. അവക്കിടയിലെ ഇടനാഴികളിലൂടെ മനുഷ്യർക്ക് തലങ്ങും വിലങ്ങും നടക്കാം. പീറ്റർ ഐസൻമാൻ

പീറ്റർ ഐസൻമാൻ

പീറ്റർ ഐസൻമാൻ

( Peter Eisenman) ബ്യുറോ ഹാപ്പോൾഡ് (Buro Happold) എന്നീ ശിൽപ്പികളാണ് ഈ മെമ്മോറിയൽ രൂപകൽപ്പന ചെയ്തത്. ഹിറ്റ്ലറുടെ വംശഹത്യക്ക് വിധേയരായ മൂന്ന് മില്യൺ ജൂതജനതയുടെ ഈ സ്മാരകം 2005ൽ പൂർത്തിയായി.

ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടക്ക് യൂറോപ്പിനെ ബാധിച്ച അക്രമാസക്തമായ അധികാര മേധാവിത്വത്തിന്റെ ഓർമകൾ പേറുന്ന നിരവധി സ്മാരകങ്ങൾ ജർമനിയിലുണ്ട്. നാസി തടവറകൾ ജർമനിയിൽ മാത്രമല്ല പോളണ്ടിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു. വിഭജനത്തിന്റെയും വംശഹത്യയുടേയും സ്മരണകൾ നാം ജീവിക്കുന്ന സമകാലത്തെ കൂടി ഓർമപ്പെടുത്തുന്നുണ്ട്.

ഫാസിസവും നാസിസവും യൂറോപ്പിലുണ്ടായ വംശീയമേധാവിത്വത്തിന്റെ രൂപങ്ങളാണ്. ഇന്ന് ലോകത്ത് ഉയർന്നുവരുന്ന വിവിധ ഭീകരാധികാരങ്ങളെ വിശേഷിപ്പിക്കാൻ ഈ വാക്കുകൾ ഉപയോഗിക്കുന്നു. ‘നവനാസികൾ’ എന്നൊരു വിഭാഗം ജർമനിയിൽ ഉണ്ടെന്ന് കേട്ടിരുന്നു. പക്ഷേ പറഞ്ഞു കേൾക്കുന്നത്ര സംഘടിതമായി അതില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്റെ ചെറിയ മകൻ ഹരികൃഷ്ണന് ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് കിട്ടിയത് റോസ്റ്റോക്ക് യൂണിവേഴ്സിറ്റിയിലാണ്. ഇതറിഞ്ഞ ചില സുഹൃത്തുക്കൾ റോസ്റ്റാക്ക് നവനാസികളുടെ കേന്ദ്രമാണ് സൂക്ഷിക്കണം എന്ന് സൂചിപ്പിച്ചിരുന്നു.

എന്നാൽ അത്തരം പ്രവണതകൾ പ്രത്യക്ഷമല്ല. മാത്രമല്ല ജർമൻ ജനതയും സർക്കാരും നാസിപ്രവണതകളെ കടന്നുവരാൻ അനുവദിക്കുന്നില്ല. ജർമനിയിൽ ഒരിടത്തും ഹിറ്റ്ലർ, നാസിസം, സ്വസ്തിക് എന്നിവയെ സൂചിപ്പിക്കുന്ന യാതൊന്നും നമുക്ക് കാണാനാവില്ല. അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് ആ കാലത്തോട് ജർമൻ ജനത ഇന്ന് പ്രകടിപ്പിക്കുന്നത്.

യൂറോപ്പിൽ ഉയർന്നുവന്ന അധികാര മേധാവിത്വത്തിന്റെ പേര് ഫാസിസം എന്നാണെങ്കിൽ ഇന്ത്യയിൽ അത് ബ്രാഹ്മണിസം ആണ്. അമിതാധികാരത്തിന്റേയും ഹിംസയുടേയും കാര്യത്തിൽ ബ്രാഹ്മണിസത്തെ കവച്ചുവയ്ക്കാവുന്ന യാതൊന്നും ലോകചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഫാസിസം ഒരു ദശാബ്ദക്കാലമാണ് യൂറോപ്പിനെ ഞെരുക്കിയതെങ്കിൽ ബ്രാഹ്മണിസത്തിന്റെ വേട്ടക്കാലം നൂറ്റാണ്ടുകളാണ്. ‘‘നമ്മുടെ മനുവിന്റെ മുന്നിൽ അവരുടെ ഹിറ്റ്ലർ പച്ചപ്പാവമാണ്’’ എന്ന് സഹോദരൻ അയ്യപ്പൻ എഴുതിയിട്ടുണ്ട്.

ജർമനിയിൽ നവനാസിസമാണെങ്കിൽ ഇന്ത്യയിൽ നവബ്രാഹ്മണിസം ഉയർന്നു വരുന്നു. നവനാസികൾക്ക് ജർമനിയിൽ ജനപിന്തുണയില്ല. ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ നവബ്രാഹ്മണിസ്റ്റുകൾ രാജ്യം ഭരിക്കുന്നു. പഴയ നാസികളുടെ നേർപകർപ്പല്ല നവനാസികൾ. അവരുടെ കൂട്ടത്തിൽ ജൂതയുവാക്കൾപോലും ഉണ്ടത്രെ.

ജർമനിയിൽ നവനാസിസമാണെങ്കിൽ ഇന്ത്യയിൽ നവബ്രാഹ്മണിസം ഉയർന്നു വരുന്നു. നവനാസികൾക്ക് ജർമനിയിൽ ജനപിന്തുണയില്ല. ഇന്ത്യയിൽ അതല്ല സ്ഥിതി. ഇവിടെ നവബ്രാഹ്മണിസ്റ്റുകൾ രാജ്യം ഭരിക്കുന്നു. പഴയ നാസികളുടെ നേർപകർപ്പല്ല നവനാസികൾ. അവരുടെ കൂട്ടത്തിൽ ജൂതയുവാക്കൾപോലും ഉണ്ടത്രെ. അതുപോലെ ഇന്ത്യയിലെ നവബ്രാഹ്മണിസ്റ്റ് സംഘങ്ങളിലേക്ക് ദളിതരും പിന്നാക്കക്കാരും ക്രിസ്ത്യാനികളും യുക്തിവാദികൾ പോലും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.

ബർലിൻ മറീൻ ഡ്രോഫിലെ സ്ട്രീറ്റ്

ബർലിൻ മറീൻ ഡ്രോഫിലെ സ്ട്രീറ്റ്

ബർലിനിൽനിന്ന് തീവണ്ടിയിലാണ് ഞങ്ങൾ പ്രാഗിലേക്ക് പോയത്. രണ്ടു നിലകളിലായി നിരവധി പ്ലാറ്റ്ഫോമുകളുള്ള വലിയ റെയിൽവേ സ്റ്റേഷനാണ് Berlin Hauptbahnhof. തീവണ്ടികൾ വൈകുന്നതും ട്രിപ് ക്യാൻസലാക്കുന്നതുമായ കലാപരിപാടി ഇവിടെയുമുണ്ട്. രണ്ടു ഘട്ടത്തിലെ സന്ദർശനങ്ങളിലും ഇതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചു. ഒരു ട്രെയിൻ മുടങ്ങിയാൽ പകരം ട്രെയിൻ നമുക്ക് ഓപ്റ്റ് ചെയ്യാം. അത് പലപ്പോഴും അൺ റിസർവ്ഡ് ആയിരിക്കും. ചിലപ്പോൾ മറ്റൊരു റൂട്ടിലാവും.

കംപാർട്ട്മെന്റുകളെല്ലാം ശുചിത്വവും ആധുനിക സൗകര്യങ്ങൾ ഉള്ളതുമാണ്. Dresden എന്ന നഗരം വഴിയാണ് പ്രാഗിലേക്കുള്ള യാത്ര. കാടുകളും കൃഷിയിടങ്ങളുമുള്ള മനോഹരമായ പ്രകൃതിയാണ്. യൂറോപ്പിനെ സമ്പന്നമാക്കുന്ന എൽബെ നദിയുടെ തീരത്തു കൂടെയാണ് വണ്ടി പോകുന്നത്.

തീവണ്ടിയാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടവയായിരുന്നു. കുട്ടിക്കാലത്തെ മദ്രാസ് യാത്രകളെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. വേനൽക്കാലമായിരിക്കും. ഷൊർണൂർ മുതൽ ഒലവക്കോട് വരെ വെള്ളമില്ലാതെ മണൽനിറഞ്ഞ ഭാരതപ്പുഴയുടെ കരയിലൂടെയാണ് യാത്ര. തിരിച്ചുവരുമ്പോഴേക്കും ഒന്നുരണ്ടു മഴപെയ്ത് പുഴയിൽ നീർച്ചാലുകൾ ഉണ്ടാകും.

ചുട്ടുപഴുത്ത തമിഴ്നാട്ടിൽനിന്നും മഴപെയ്ത് കുളിർത്ത കേരളത്തിൽ എത്തുമ്പോഴുള്ള അനുഭൂതി വേറൊന്നാണ്.
മറ്റൊരു തീവണ്ടിയാത്രയും ഓർമവരുന്നു. അത് ലണ്ടനിൽ നിന്ന് എഡിൻബറോയിലേക്കുള്ളതാണ്.

പബ്ലിക് സർവീസ് കമ്മീഷൻ മെമ്പറായിരിക്കെ ഒരു പഠനപരിപാടിയിൽ പങ്കെടുക്കാനാണ് ലണ്ടനിൽ പോയത്. കോൺഗ്രസ് നേതാവായ വി എസ് ഹരീന്ദ്രനാഥും പിന്നിട് പി എസ് സി ചെയർമാനായ എം കെ സക്കീറും കൂടെയുണ്ടായിരുന്നു. ലണ്ടനിൽ എത്തിയതല്ലേ. സ്വന്തം ചെലവിൽ ചില യാത്രകൾ ചെയ്യാൻ ഞങ്ങൾ നിശ്ചയിച്ചു. എഡിൻബറോയിലേക്ക് വിമാനക്കൂലിയാണ് കുറവ്. എങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി യാത്ര തീവണ്ടിയിലാക്കി.

ലണ്ടൻ നഗരത്തിലെ കിംഗ്സ് സ്റ്റേഷനിൽനിന്നുമാണ് ദീർഘയാത്രാവണ്ടികൾ പുറപ്പെടുന്നത്. York, Darlington, New Castle,നഗരങ്ങൾ പിന്നിട്ട് ഏതാണ്ട് നാലുമണിക്കൂർ യാത്രയാണ്. ഇംഗ്ലണ്ടിലെ ഉൾനാടൻ പ്രകൃതി ഞാൻ കണ്ടത് അങ്ങനെയാണ്.

വിശാലമായ കൃഷിയിടങ്ങളും അതിനിടയിൽ ഒഴുകുന്ന നീർച്ചാലുകളും. കേരളത്തിലെ പോലെ ജലസാന്നിധ്യമുള്ള കൃഷിയിടങ്ങളാണ്. വിസ്തൃതമായ പുൽമൈതാനങ്ങളുമുണ്ട്. ചെമ്മരിയാടുകളും പശുക്കളും മേയുന്നു. വയലുകൾക്കിടയിൽ കാണപ്പെട്ട കർഷകഭവനങ്ങൾ ഇംഗ്ലീഷ് വാസ്തുസൗന്ദര്യത്തെ പിന്തുടരുന്നവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഒലിവർ ട്വിസ്റ്റുമാർ കടന്നു കയറിയിരുന്ന പുകക്കുഴലുകൾ അവർ ഇപ്പോഴും നിലനിർത്തുന്നു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ് പ്രാഗ്. പഴയ ചെക്കോസ്ലോവാക്യയുടെ തലസ്ഥാനം. ഇന്ന് ആ രാജ്യം സ്ലോവാക്യ പോയി ചെക്ക് റിപ്പബ്ലിക് മാത്രമായിരിക്കുന്നു. പെട്ടെന്ന് ഓർമയിലേക്ക് വരിക പ്രാഗ് വസന്തം എന്ന സംജ്ഞയാണ്. 1968ൽ അലക്സാണ്ടർ ഡ്യൂബ് ചെക്ക് അവിടത്തെ കമ്യൂണിസ്റ്റ് പാർടിയുടെ സെക്രട്ടറിയായപ്പോൾ തുടങ്ങിവെച്ച പരിഷ്കരണങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ വാഴ്സ ഉടമ്പടിയുടെ ലംഘനമായി കരുതി സോവിയറ്റ് യൂണിയനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഈ പരിഷ്കരണത്തെ എതിർത്തു.

നഗരപ്രാന്തത്തിൽ വിശാലമായ ഒരു പുൽമൈതാനത്തിനടുത്താണ് താമസിക്കാനുള്ള വീട് ബുക്ക് ചെയ്തിരുന്നത്. Airbnb സംവിധാനം തന്നെ. ഗൃഹപ്രവേശനത്തിന്റെ നിശ്ചിത സമയം ആയിട്ടില്ലാത്തതുകൊണ്ട് ഒരു ചെറിയ ചായക്കടയിൽ ഇരുന്ന് ഞങ്ങൾ വിശ്രമിച്ചു. അവിടെയിരുന്നാണ് നാട്ടിലെ 2018ലെ പ്രളയത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ടു തുടങ്ങിയത്. വല്ലാത്ത അസ്വസ്ഥതയും ആശങ്കയും ഉണ്ടായി.

ഫ്രാൻസിൽ പഠിക്കുന്ന ഒരു യുവതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു താമസിക്കേണ്ട വീട്. മനോഹരമായ ഒരു ചെറുഭവനം. മുൻവശമെല്ലാം യൂറോപ്യൻ മാതൃകയിൽ ചെടിപ്പടർപ്പുകൾകൊണ്ട് അലങ്കരിച്ചിരുന്നു. യുവതിയുടെ അമ്മയാണ് താക്കോലുമായി കാത്തു നിന്നത്. സർവസൗകര്യങ്ങളുമുള്ളതാണ് വീട്ടകം. എല്ലാവിധ വീട്ടുപകരണങ്ങളും ഉണ്ട്.

പുസ്തകങ്ങൾ നിറഞ്ഞ അലമാരികൾ. പെയിന്റിങ്ങുകൾ, സംഗീതോപകരണങ്ങൾ. അടുക്കള സാമഗ്രികൾ. വിരിച്ചിട്ട കിടപ്പുമുറികൾ.
വിൽട്ടാവ(Viltava) എന്ന നദിയുടെ കരയിലാണ് പ്രാഗ് നഗരം. ഇരു കരകളേയും ബന്ധിപ്പിക്കുന്ന ചാൾസ് ബ്രിഡ്ജ് പ്രധാനമാണ്. ഇരുഭാഗത്തും വലിയ ടവറുകൾ ഉണ്ട്.

1357ൽ ഇത് പണിതതായി കരുതുന്നു. പാലത്തിന്റെ ഇരുഭാഗത്തും പുണ്യവാളന്മാരുടേയും ചരിത്രപുരുഷന്മാരുടേയും ഗൗരവപ്പെട്ട രൂപശിൽപ്പങ്ങൾ ഉണ്ട്. യൂറോപ്യൻ ടൂറിസ്റ്റ് നഗരങ്ങളിലെ നിത്യസാന്നിധ്യമായ പോർട്രെയിറ്റ് വരപ്പുകാർ ഇവിടെയും ധാരാളമുണ്ട്. ഒരുവക കാരിക്കേച്ചർ ശൈലിയിലാണ് അവർ മനുഷ്യരെ വരയ്ക്കുന്നത്. ചിരിപ്പിക്കുന്ന ചിത്രങ്ങളാണെങ്കിലും വരപ്പുകാർ നിരാശാഭരിതരും അന്തർമുഖരുമാണ്.

ഓൾഡ് ടൗൺ സ്ക്വയറിലും കോട്ടയിലുമായി ഞങ്ങൾ പല ദിവസങ്ങൾ അലഞ്ഞുനടന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർ ഇവിടെ എത്തിയിരിക്കുന്നു. പല നിറങ്ങൾ. പല ഭാഷകൾ. പഴയ ബൊഹെമിയയുടെ തലസ്ഥാനമായിരുന്നല്ലോ പ്രാഗ്. ബൊഹെമിയക്കാർ ഇവിടെ എത്രകണ്ട് ബാക്കിയുണ്ട് എന്നു നിശ്ചയമില്ല. പക്ഷേ

മനുഷ്യമുഖങ്ങളിലേക്കു നോക്കുമ്പോൾ ഇവിടെ എത്തുന്നവരെ ഒരു വക ബൊഹെമിയൻ ആലസ്യം പിടിപെടുന്നുണ്ടോ എന്നു സംശയിച്ചു. അലക്ഷ്യമായി ഒഴുകുകയാണ് മനുഷ്യർ.

മനുഷ്യമുഖങ്ങളിലേക്കു നോക്കുമ്പോൾ ഇവിടെ എത്തുന്നവരെ ഒരു വക ബൊഹെമിയൻ ആലസ്യം പിടിപെടുന്നുണ്ടോ എന്നു സംശയിച്ചു. അലക്ഷ്യമായി ഒഴുകുകയാണ് മനുഷ്യർ.

ജീവിതത്തിന്റെ ആ ഒഴുക്ക് ശ്രദ്ധിച്ച് കോട്ടയിലെ ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ഞാൻ. ഒഴുകുന്ന കൂട്ടത്തിൽ എവിടെയോ കണ്ടുപരിചയമുള്ള ഒരു മുഖം. അത് തമിഴ് മലയാളം എഴുത്തുകാരൻ

അശോകൻ ചരുവിലും ജയമോഹനനും പ്രാഗിൽ

അശോകൻ ചരുവിലും ജയമോഹനനും പ്രാഗിൽ

ജയമോഹൻ ആയിരുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ആദ്യം കാണുകയാണ്. ഒരു പരിചയവുമില്ല. പക്ഷേ പ്രാഗ് നൽകുന്ന ബൊഹെമിയൻ സ്വാതന്ത്ര്യം എടുത്തുപയോഗിച്ച് ഞാൻ ഉറക്കെ വിളിച്ചു: ജയദേവൻ! സന്തോഷംകൊണ്ടു വിളിച്ചപ്പോൾ പേരു തെറ്റിപ്പോയതാണ്. അദ്ദേഹം തിരിഞ്ഞു നിന്നു.

ജയമോഹനും കുടുംബവും യൂറോപ്യൻ പര്യടനത്തിലാണ്. പണ്ട് കാസർക്കോട് വെച്ച് എന്നെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഗിൽ ചെലവഴിച്ച ഒരാഴ്ച ഞങ്ങൾക്ക് ആശങ്കയും സന്തോഷവും ഒരുപോലെ നൽകി. നാട്ടിലെ വെള്ളപ്പാക്കത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു ആശങ്കയുണ്ടാക്കിയത്. ടൂറിസ്റ്റ് സങ്കേതങ്ങളേക്കാൾ ഞങ്ങൾ ഏറെസമയം ചെലവഴിച്ചത് താമസിക്കുന്ന വീടിനടുത്തുള്ള പുൽമൈതാനങ്ങളിലും ഇടവഴികളിലുമായിരുന്നു.

വീട്ടുതൊടികളിലെല്ലാം ആപ്പിൾ മരങ്ങൾ നിറയെ കായ്ച്ചുനിൽക്കുന്നതു കണ്ടു. ചാപ്പലിനടുത്തെ ചെറിയ കടയിൽ നിന്ന് പാലും പച്ചക്കറിയും മുട്ടയും മീനും വാങ്ങി പാചകം ചെയ്തു. നടന്നു ക്ഷീണിക്കുമ്പോൾ വഴിയോരത്തെ സിമന്റ് ബഞ്ചുകളിലിരുന്ന് ലോകത്തെയും മനുഷ്യനേയും കുറിച്ച് ചിന്തിച്ചു.

8. കൽക്കരിയും മനുഷ്യരും

Zollverein Coal Mine Industrial Complex സന്ദർശിക്കാൻ കഴിഞ്ഞത് ഇത്തവണത്തെ ജർമൻയാത്രയിലെ വലിയ ഒരനുഭവമായി കരുതുന്നു. മനുഷ്യാധ്വാനത്തെക്കുറിച്ചും പണിയെടുക്കുന്ന മനുഷ്യൻ പിന്നിട്ട ചരിത്രവഴികളെക്കുറിച്ചും ചിന്തിക്കാൻ അത് അവസരം നൽകി.

ഇത്തവണത്തെ യാത്രയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പാക്കേജ് ടൂറുകൾ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടുമാസക്കാലം മക്കൾക്കൊപ്പം അവരുടെ വീടുകളിൽ കഴിയണം എന്നു മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. കൂട്ടുചേർന്നു ജീവിക്കുന്നതിന്റെ പേരാണല്ലോ കുടുംബം എന്നത്. അച്ഛനമ്മമാരും കുഞ്ഞുങ്ങളുമൊത്ത് കഴിയാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. പക്ഷേ അന്നം തേടാനുള്ള വഴികളിൽ അവർ പിരിയുന്നു. അപൂർവ്വമായെങ്കിലും ഉണ്ടാവുന്ന കൂടിച്ചേരലുകളിലാണ് ജീവിതം വീണ്ടും തളിർക്കുന്നത്.

പ്രവാസജീവിതം മലയാളി കുടുംബങ്ങളെ എക്കാലത്തും പിളർത്തിയിട്ടുണ്ട്. ആദ്യകാലത്തെ സിങ്കപ്പൂർ, സിലോൺ പ്രവാസം. പിന്നെ ഗൾഫ്. ഇപ്പോൾ യൂറോപ്പും അമേരിക്കയും. പ്രവാസജീവിതം മാത്രമല്ല; അതിന്റെ ഭാഗമായി കേരളീയ കുടുംബങ്ങളിലുണ്ടായ പ്രതിസന്ധികളും ആത്മസംഘർഷങ്ങളും ശൈഥില്യങ്ങളും അനുഭവിച്ചതിന്റെ അളവിൽ മലയാളസാഹിത്യം പകർത്തിയിട്ടില്ല. അനുഭവം പകർത്തുന്നതിൽ മലയാളി എല്ലായ്പോഴും പിന്നിലാണ്. ‘കാച്ചിക്കുറുക്കുക’ എന്നതാണല്ലോ കലാനിർമാണത്തിൽ നാം പിന്തുടരുന്ന സൗന്ദര്യശാസ്ത്രം.

സോളോവെറൈൻ കൽക്കരി ഖനി വ്യവസായ കോംപ്ലക്സ്

സോളോവെറൈൻ കൽക്കരി ഖനി വ്യവസായ കോംപ്ലക്സ്

മലയാളിയുടെ ഏതനുഭവമാണ് നമ്മുടെ സാഹിത്യം പകർത്തിയിട്ടുള്ളത്? ലോകത്തിലെത്തന്നെ ഏറ്റവും ഭീകരമായ ജാതിമേധാവിത്വവും അടിമത്തവും ഇവിടെയാണ് ഉണ്ടായത്. പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെടാൻ അവകാശമില്ലാത്ത ജനലക്ഷങ്ങൾ ഉണ്ടായിരുന്നു ഇവിടെ. പക്ഷേ നമ്മുടെ സാഹിത്യം പരിശോധിച്ചാൽ അതു കാണാനാവില്ല. ജാതിവ്യവസ്ഥയെ വിമർശിച്ചത് ഒരു ‘ഇന്ദുലേഖ’; നീണ്ടവർഷങ്ങൾക്കു ശേഷം ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും. കഴിഞ്ഞു. മനുഷ്യനെ തൊഴിലാളിയായി കാണാനുള്ള നല്ല ശ്രമത്തിൽ പുരോഗമനസാഹിത്യം പോലും അവർ അനുഭവിച്ച ജാതിചൂഷണത്തെ പകർത്താൻ മറന്നു.

ഉപജീവനാർഥം പിരിഞ്ഞിരിക്കുമ്പോഴും മനസ്സുകൊണ്ട് അടുത്തിരിക്കാൻ മലയാളി ശ്രമിച്ചിട്ടുണ്ട്. കത്തുകളായിരുന്നു ആദ്യകാലത്തെ ഉപാധി. അനുഭവത്തിന്റെ സൗന്ദര്യമുള്ള ഭാഷയിലെഴുതപ്പെട്ട നീണ്ട കത്തുകൾ. എത്രയെത്ര വികാരങ്ങളും ചിന്തകളുമാണ് അവയിലൂടെ പങ്കുവയ്ക്കപ്പെട്ടത്. പ്രിയപ്പെട്ട അച്ഛനും അമ്മയും സഹോദരങ്ങളും അയൽക്കാരും വായിച്ചറിയുന്നതിന് എന്ന അഭിസംബോധനകൾ. അന്നൊക്കെ കത്തുകൾ ഉറക്കെ വായിക്കുകയാണ് പതിവ്.

അയൽക്കാരും ആ സമയത്ത് ഹാജരുണ്ടാവും. എഴുതാനറിയാത്ത മക്കൾ, വായിക്കാനറിയാത്ത അച്ഛനമ്മമാർക്കു വേണ്ടി കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് കൊടുത്തയക്കുന്ന പരിപാടിയുണ്ടായിരുന്നു. അക്കാലത്ത് കത്തുപാട്ടുകളും ഉണ്ടായിരുന്നല്ലോ. പിന്നീട് ഫോൺ സാർവത്രികമായി. വീഡിയോ കോളുകൾ വന്നു.

രഞ്ജിനി ഉണ്ടായിരുന്ന കാലത്ത് വീഡിയോ കോളിലൂടെ മക്കളുമായി നീണ്ട സംവാദങ്ങളാണ് നടത്തിയിരുന്നത്. രാത്രി പത്തുമണിയാണ് അന്താരാഷ്ട്ര കുടുംബകോൺഫ്രൻസിന്റെ സമയം. പാചകം മുതൽ സിനിമ വരെ ഏറെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. രോഗത്തിന്റെ വിശ്രമകാലത്ത് ഒടിടി സിനിമകളുടെ ലിങ്ക് അവർ അമ്മക്ക് അയച്ചു കൊടുക്കാറുണ്ട്. അന്നു മലയാള സിനിമകൾ അധികം ആ പ്ലാറ്റ്ഫോമിൽ എത്തിയിരുന്നില്ല. ഇംഗ്ലീഷ് സബ്ടൈറ്റിലുള്ള വിദേശസിനിമകളും സീരീസുകളുമാണ്. അമ്മ ഒന്നും വിടാതെ അതെല്ലാം കണ്ടിരുന്നു. രാത്രിയിൽ പിന്നെ അതു സംബന്ധിച്ച നീണ്ട ചർച്ചകളാണ്. കാണാത്ത സിനിമകളായതുകൊണ്ട് ഞാൻ ചർച്ച മടുത്തു പിൻവാങ്ങും.

ഒരു കാര്യം തീർച്ചയാണ്. അകലങ്ങൾ കുറയുകയാണ്. ലോകം ഒരു ഗ്രാമമായി ചുരുങ്ങിവരുന്നു. അവിടെ തൃശൂരിൽ പോകുന്ന പോലെയാണ് കുട്ടികൾ ലോക തലസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്നത്.
എസ്സെനിലെ സോളോ വെറൈൻ പ്രവർത്തനം നിലച്ച ഒരു കൽക്കരി ഖനിയാണ്. താമസിക്കുന്നേടത്ത് നിന്ന് അധിക ദൂരമില്ല ഇവിടേക്ക്. ഇതേ പേരിലുള്ള ഒരു ചെറിയ ട്രാംസ്റ്റേഷനിൽ ഇറങ്ങണം.

അവിടെനിന്ന് നോക്കിയാൽ ഖനിയുടെ അംബരചുംബിയായ ടവറുകൾ കാണാം. റോബർട്ട് എന്ന ജർമൻകാരനെ പരിചയപ്പെട്ടതാണ് അങ്ങോട്ടുള്ള യാത്രക്ക് കാരണം. രാജയുടെ അയൽക്കാരനാണ് റോബർട്ട്. സുദൃഢഗാത്രനായ മധ്യവയസ്കൻ. അവിവാഹിതനും ഏകനുമാണ്. കുറച്ചൊക്കെ ഇംഗ്ലീഷറിയാം എന്ന ഗുണമുണ്ട്. കൽക്കരി ഖനി മ്യൂസിയത്തിൽ ഗൈഡായി ജോലി ചെയ്യുകയാണ് റോബർട്ട്.

കൽക്കരി ഖനികൾ ഒരു കാലത്ത് ജർമനിയുടെ വ്യവസായ വികസനത്തിന്റെ മുഖ്യ അവലംബമായിരുന്നു.. North Rhine – Westphilia പ്രദേശത്തായിരുന്നു ഖനികൾ അധികവും. ലോകയുദ്ധങ്ങളിൽ തകർന്നുപോയ ആ രാജ്യം പിടിച്ചുനിന്നത് കൽക്കരി ഉപയോഗിച്ചാണ്. പക്ഷേ ഇന്നിവിടെ ഖനികളൊന്നും പ്രവർത്തിക്കുന്നില്ല. പരിസ്ഥിതിപ്രശ്നങ്ങളെ മുൻനിർത്തി 1990കളിൽ തന്നെ അവ അടച്ചുപൂട്ടി. 1847ൽ പ്രവർത്തനമാരംഭിച്ച സോളോവറൈൻ രാജ്യത്തെ പ്രധാന ഖനികളിൽ ഒന്നായിരുന്നു. 1993ൽ ഇത് അടച്ചു.

ഞങ്ങളുടെ നാദിയക്കുട്ടി ഗ്രീൻ പാർടിക്കാരിയാണ്. ഗ്രീൻ പൊളിറ്റിക്സിന്റെ സ്വാധീനമാവണം ഖനികൾക്കെതിരായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഞങ്ങളുടെ നാദിയക്കുട്ടി ഗ്രീൻ പാർടിക്കാരിയാണ്. ഗ്രീൻ പൊളിറ്റിക്സിന്റെ സ്വാധീനമാവണം ഖനികൾക്കെതിരായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പക്ഷേ തനതും പരമ്പരാഗതവുമായ ഊർജമേഖലയെ അവഗണിച്ച് ഒരു രാജ്യത്തിന് എത്രകണ്ട് മുന്നോട്ടു പോകാനാവും? റഷ്യ ഉക്രയ്ൻ യുദ്ധത്തിന്റെ ഫലമായി കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് ഇന്ന് ജർമനി.

അത്യാകർഷകമായ രീതിയിലാണ് പഴയ ഖനിയെ മ്യൂസിയമാക്കിയിരിക്കുന്നത്. രാജ കൂടെയുണ്ടായിരുന്നു.

സോളോവെറൈൻ കൽക്കരി ഖനി മ്യൂസിയത്തിൽ രാജയും ഗൈഡ് റോബർട്ടും

സോളോവെറൈൻ കൽക്കരി ഖനി മ്യൂസിയത്തിൽ രാജയും ഗൈഡ് റോബർട്ടും

ഗേറ്റു കടന്നാൽ സാധാരണ വിനോദകേന്ദ്രങ്ങളിലെന്നപോലെ കൗതുകശിൽപ്പങ്ങളും ഭക്ഷണശാലകളും ഉണ്ട്. മുന്നിൽത്തന്നെ റോബർട്ട് കാത്തുനിന്നിരുന്നു. മുകൾനിലയിലാണ് റിസപ്ഷനും മറ്റും. അതിദീർഘവും കുത്തനെയുള്ളതുമായ എസ്കലേറ്ററിലൂടെ സഞ്ചരിച്ചു വേണം മുകളിലെത്താൻ. തെല്ലു ഭയത്തോടെയാണെങ്കിലും ഞാൻ കയറി. വളരെ വലുപ്പമുള്ള ഒരു കൽക്കരി ചതുരക്കട്ടയാണ് ആദ്യം കണ്ണിൽപ്പെടുക. അതിനെ അലങ്കരിച്ചിരിക്കുന്നു.

ആ ഫ്ലോറിലാണ് ചിത്രങ്ങളും ശിൽപ്പങ്ങളും ഒരുക്കിയിരിക്കുന്നത്. കൽക്കരിയുടെ പല വകഭേദങ്ങൾ അവിടെ പ്രദർശനത്തിനുവെച്ചിരിക്കുന്നു. ഈ ഫോസിൽ ഇന്ധനത്തിന്റെ ചരിത്രവും ഉപയോഗവും വിവരിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ കണ്ടു. ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇപ്പോൾ ചൈനയാണ്.

ഏതാണ്ട് പകുതിയോളം വരും അവരുടെ ഷെയർ. എന്നാൽ കയറ്റുമതിയുടെ കാര്യത്തിൽ അവർ മുന്നിലല്ല. ഉൽപ്പാദിപ്പിക്കുന്നതിൽ ഏറെയും ഉപയോഗിക്കുന്നു എന്നത് ചൈനയുടെ ഇന്നത്തെ വ്യവസായിക വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. കൽക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ജർമനി ഉള്ളത്.

ഖനിയിലേക്കു പോകാൻ ലിഫ്റ്റുകളുണ്ട്. റോബർട്ടിന്റെ സൗമനസ്യം കൊണ്ട് ഞങ്ങൾക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. അദ്ദേഹം അവിടത്തെ ഓഫീഷ്യൽ ഗൈഡാണെന്നു തോന്നുന്നു. എല്ലാ മുറികളുടേയും താക്കോൽ കൈവശമുണ്ട്. ആദ്യം ലിഫ്റ്റിലൂടെ ഞങ്ങൾ ടവറിന്റെ മുകൾനിലയിലെത്തി.

അവിടെ നിന്നാൽ പരിസരം ഒട്ടാകെ കാണാം. അകലെയായി കറുത്ത നിറത്തിലുള്ള കുന്നിൻ നിരകൾ കണ്ടു. അത് സാധാരണ കുന്നുകളല്ല; ഖനിയിലെ വെയിസ്റ്റ് കൂട്ടിയിട്ട് ഉണ്ടായവയാണെന്ന് റോബർട്ട് പറഞ്ഞു.

തുടർന്ന് ഖനിയുടെ ഓരോ നിലകളിലേക്കായി താഴേക്കിറങ്ങി ചുറ്റിനടന്ന് കണ്ടു. ഖനിയുടെ ചരിത്രത്തിൽ മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന് ഏറ്റവും പ്രാകൃതമായ രീതിയിൽ മനുഷ്യാധ്വാനം മാത്രം കൈമുതലാക്കി നടത്തിയ ഖനനം. പിന്നെ ആദ്യകാലത്തെ യന്ത്രവൽക്കരണം. ചില ലഘുയന്ത്രങ്ങളുടെ സഹായമാണ് അക്കാലത്തുണ്ടായിരുന്നത്. പിന്നീട് അങ്ങേയറ്റം ആധുനികവൽക്കരിക്കപ്പെട്ട ഘട്ടം. ഏതാണ്ട് ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെയാണ്. യന്ത്രങ്ങളുടെ അടുത്തു ചെല്ലുമ്പോൾ ലൈറ്റ് ഉപയോഗിച്ച് അവ പ്രവർത്തിക്കുന്ന പ്രതീതിയുണ്ടാക്കുന്നു.

കുഴിച്ചെടുക്കുന്ന അസംസ്കൃതവസ്തുവിൽനിന്ന് കൽക്കരി വേർതിരിച്ചെടുക്കുന്നതാണ് പ്രധാന പ്രവർത്തനം. ജലമൊഴുക്ക്, കാറ്റ് എന്നിങ്ങനെ പല കാലങ്ങളിൽ പല രീതികൾ ഉപയോഗിച്ചിരുന്നു. 1847ൽ ഈ ഖനി പ്രാഥമികരൂപത്തിൽ പ്രവർത്തനമാരംഭിച്ചു. ഡ്യൂയീസ്ബർഗുകാരനായ ഫ്രാൻസ് ഹാനിയൽ ആണ് സ്ഥാപകൻ. അന്ന് ഉരുക്കുവ്യവസായം പുരോഗതിയിൽവന്ന കാലമാണ്. കൽക്കരി കുടിയേ തീരൂ.

ഈ മ്യൂസിയം യുഎൻ വേൾഡ് ഹെറിറ്റേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖനനത്തിന്റെ പഴമയും പുതുമയും ചേരുന്ന ഇടമാണിത്. സങ്കേതികവിദ്യയുടെ വികാസത്തിനനുസരിച്ചുള്ള വിവിധ പ്രവർത്തനഘട്ടങ്ങൾ സന്ദർശകർക്ക് കാണാം.
ഒപ്പം പഴയ കോക്കിംഗ് പ്ലാന്റുകൾ, തൊഴിലാളികളുടെ വേഷം, അവരുടെ നിത്യോപയോഗ വസ്തുക്കൾ, സുരക്ഷാ ഉപകരണങ്ങൾ, ആദ്യഘട്ടത്തിലെ റെയിൽവേ ലൈൻ, തൊഴിലാളി ഭവനങ്ങൾ എന്നിവയെല്ലം പരിപാലിച്ച് പ്രദർശനത്തിനൊരുക്കിയിരിക്കുന്നു. ഒരാൾക്ക് എടുത്തുയർത്താൻ ബുദ്ധിമുട്ടുള്ളത്ര കനമുള്ള സ്പാനറുകൾ അവിടെ കണ്ടു. പൊളിഞ്ഞ ബൂട്ടുകൾ. കഠിനാധ്വാനത്തിന്റെ പ്രതീകമായി തോന്നി അത്.

മനുഷ്യാധ്വാനത്തിന്റെ ചരിത്രമാണ് ഖനികൾക്ക് പറയാനുള്ളത്. പ്രത്യകിച്ച് ആദിമഘട്ടങ്ങളിലെ ഖനനം എത്രകണ്ട് അപായകരമായിരുന്നിരിക്കും? അവിടെ പ്രദർശിപ്പിച്ച ഉപകരണങ്ങളിൽനിന്ന് തൊഴിലാളികളുടെ ജീവിതം വായിച്ചെടുക്കാം. ജീവിതമല്ല അത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇടങ്ങളിലാണ് അവർ പണിയെടുത്തിരുന്നത്.

മനുഷ്യാധ്വാനത്തിന്റെ ചരിത്രമാണ് ഖനികൾക്ക് പറയാനുള്ളത്. പ്രത്യകിച്ച് ആദിമഘട്ടങ്ങളിലെ ഖനനം എത്രകണ്ട് അപായകരമായിരുന്നിരിക്കും? അവിടെ പ്രദർശിപ്പിച്ച ഉപകരണങ്ങളിൽനിന്ന് തൊഴിലാളികളുടെ ജീവിതം വായിച്ചെടുക്കാം. ജീവിതമല്ല അത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇടങ്ങളിലാണ് അവർ പണിയെടുത്തിരുന്നത്. പ്രത്യേകിച്ചും വ്യവസായവിപ്ലവത്തിന്റേയും പിന്നീടുണ്ടായ ലോകയുദ്ധങ്ങളുടെയും കാലത്ത് ഉൽപ്പാദനവർധനയ്ക്കുവേണ്ടി ക്രൂരമായ ചൂഷണം ഈ മേഖലയിൽ നിലനിന്നിരുന്നു.

ഖനനത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണ് സോളോവെറൈൻ അടച്ചു പൂട്ടുന്നത്. മനുഷ്യാധ്വാനത്തെ ലഘൂകരിക്കുന്നതിന് ടെക്നോളജിയെ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ജർമനി മുൻപന്തിയിലാണ്. റോഡിൽ നിറുത്തിയിട്ടിരിക്കുന്ന വാനിൽനിന്നും പെട്ടികൾ കടയിലേക്കു മാറ്റുന്നതിന് അവർ ചില ലളിതമായ യന്ത്രങ്ങൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

മനുഷ്യനു വേണ്ടി മനുഷ്യൻ നിർമിച്ചതാണ് ശാസ്ത്രവും സാങ്കേതികവിദ്യയും. അധ്വാനം അനായാസകരമാക്കാനും വിശ്രമവേളകൾ വർധിപ്പിക്കാനും ജീവിതം കൂടുതൽ ഉല്ലാസകരമാക്കാനും വേണ്ടിയാണത്. പക്ഷേ മൂലധനം സാങ്കേതികവിദ്യയെ കൈപ്പിടിയിലാക്കുന്നു. അമിതലാഭത്തിനും ആർത്തിപൂണ്ട യുദ്ധങ്ങൾക്കും വേണ്ടി അവരതിനെ ഉപയോഗിക്കുന്നു. മനുഷ്യനെ സഹായിക്കാനല്ല കൂടുതൽ ചൂഷണം ചെയ്യാനും രോഗികളാക്കാനുമാണ് ശാസ്ത്രത്തേയും ടെക്നോളജിയെയും ഇന്ന് ഉപയോഗപ്പെടുത്തുന്നത്.

റോബർട്ടിന് നന്ദി പറഞ്ഞ് ഞങ്ങൾ മ്യൂസിയത്തിൽ നിന്നു മടങ്ങി. പിന്നീട് ആ സന്ദർശനക്കാലത്ത് പലവട്ടം അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. അയൽവാസി എന്ന നിലയിൽ വലിയ സഹായമാണ് റോബർട്ട് നാദിയക്കും രാജക്കും നൽകിയിരുന്നത്. അതിഥികൾ കൂടുതൽ വന്നാൽ റോബർട്ടിന്റെ വീട്ടിലെ മുറികൾ സൗകര്യപ്പെടുത്താറുണ്ട്. അതിന് ചെറിയ തുക വാടകയായി കൊടുക്കും.

ഈ കുറിപ്പുകൾ എഴുതിക്കൊണ്ടിരിക്കെ ഒരു ദിവസം നാദിയ വിളിച്ചു പറഞ്ഞു. നമ്മുടെ അയൽവാസി റോബർട്ട് മരിച്ചു. അവർ അറിഞ്ഞത് ഏതാനും ദിവസങ്ങൾക്കു ശേഷമാണ്. ഹാർട്ട് അറ്റാക്ക് വന്നതും ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയതുമൊന്നും അവർ അറിഞ്ഞിരുന്നില്ല. പിന്നീടാണ് ഒരു സഹോദരൻ വന്ന് വിവരം പറഞ്ഞത്. (തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)

Previous Post

ഗണേശ ചതുർഥി; 19ന് കാസർകോട്‌ ജില്ലയിൽ അവധി

Next Post

​ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എങ്ങിനെ ഉപയോഗിക്കാം​

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
​ശരീരഭാരം-കുറയ്ക്കാന്‍-ആപ്പിള്‍-സൈഡര്‍-വിനിഗര്‍-എങ്ങിനെ-ഉപയോഗിക്കാം​

​ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എങ്ങിനെ ഉപയോഗിക്കാം​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.