തിരുവനന്തപുരം
ഓണാഘോഷത്തിമിർപ്പുകളിലാറാടി കേരളം. അല്ലലില്ലാതെയാണ് ഇത്തവണയും കേരളം ഓണം കൊണ്ടാടിയത്. കേന്ദ്രസർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും, ഓണം നാടൊന്നാകെ ആഘോഷിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി. എല്ലാ വിഭാഗത്തിനും ആനുകൂല്യങ്ങളും സഹായങ്ങളും നൽകി. രാജ്യമാകെ വിലക്കയറ്റത്തിൽ നട്ടം തിരിയുമ്പോഴും കേരളത്തിൽ സമൃദ്ധിയുടെ ഓണം ഉറപ്പാക്കാനായി.
വിലക്കയറ്റം അന്വേഷിച്ചിറങ്ങിയ ദൃശ്യമാധ്യമങ്ങളെ വിപണിയിലെ പ്രതികരണങ്ങൾ നിരാശരാക്കി. വിലക്കയറ്റം ഉണ്ടെന്ന ഒരു വാക്കുപോലും ചാനലുകൾക്ക് കിട്ടിയില്ല. ഓണത്തെ വരവേൽക്കുന്നതിനായി 18,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനങ്ങളുടെ കൈകളിലേക്കെത്തിച്ചത്. വിലക്കയറ്റം തടയാൻ 3100–-ൽപ്പരം ഓണച്ചന്തകളും 2000–-ൽപ്പരം കർഷകച്ചന്തകളും പ്രവർത്തിച്ചു. ഈ ഇടപെടലാണ് പൊതുവിപണിയിൽ വില താഴ്ത്തിയത്. 60 ലക്ഷത്തോളം ആളുകൾക്ക് 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകാനായി. തൊഴിലുറപ്പ് തൊഴിലാളികൾ, ലോട്ടറി ജീവനക്കാർ, വിവിധ മേഖലകളിൽ പണിയെടുക്കുന്ന മറ്റു തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങൾ ചെന്നെത്തി. പണം അക്കൗണ്ടിലെത്തിക്കേണ്ട ബാങ്കുകളുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ ഒറ്റപ്പെട്ട പരാതികൾ ഉയർത്തിയെങ്കിലും, സർക്കാർ അവയും പരിഹരിച്ചു. സംസ്ഥാനത്താകെ ഓണാഘാേഷത്തിന്റെ ഭാഗമായ സാംസ്കാരികോത്സവവും വൻ ജനപങ്കാളിത്തത്തിൽ മുന്നേറുന്നു.















