ചെറുവത്തൂർ
ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ ട്രാക്ക് വുമൺ പി രമണി വിരമിക്കുന്നു. 41 വർഷത്തെ സേവനത്തിനുശേഷം പയ്യന്നൂർ സെക്ഷനിൽനിന്ന് ഗാങ്മേറ്റായാണ് 31ന് വിരമിക്കുന്നത്. 19ാം വയസ്സിൽ താൽക്കാലികമായാണ് ജോലിയിൽ പ്രവേശിച്ചത്. ചെറുവത്തൂരും മറ്റും നിർത്തിയിടുന്ന ട്രെയിനിന്റെ പരിപാലനമായിരുന്നു ആദ്യജോലി. പിന്നിട് ട്രാക്ക് മാനായി സ്ഥിരപ്പെട്ടു.
ഭാരിച്ച ജോലി കൃത്യതയോടെ പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. റെയിൽവേയിൽ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ട്രാക്ക്മാൻ പോസ്റ്റിൽ ആദ്യമായി നിയമിതയായ വനിതയാണ് രമണി. ഇന്ത്യയിലെ ആദ്യ ട്രാക്ക് വുമൺ എന്നുവിളിക്കാം.
അക്കാലത്ത് ട്രാക്ക്മാന്റെ വേഷം ട്രൗസറായിരുന്നു. എന്നാൽ, ട്രൗസറിട്ട് ജോലി ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ച രമണിക്ക് സാരി യൂണിഫോമായി അനുവദിച്ചു.
ട്രെയിൻ യാത്രക്കിടെ ഇളകിപ്പോകുന്ന ട്രാക്കിലെ നട്ടുകൾ സ്ഥാനത്ത് ഉറപ്പിക്കുന്നതും വിള്ളൽ കണ്ടെത്തിയാൽ ട്രെയിൻ നിർത്താൻ സിഗ്നൽ നൽകേണ്ടതും ട്രാക്ക്മാനാണ്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് മാച്ചിപ്പുറത്ത് സഹോദരിയുടെ മകൾക്കൊപ്പമാണ് താമസം. അവിവാഹിതയാണ്.