തിരുവനന്തപുരം
ചാന്ദ്രയാൻ 3 ദൗത്യവിജയത്തിൽ അഭിമാനത്തോടെ കേരളവും. കേരളത്തിൽനിന്നുള്ള ഇരുപത് സ്ഥാപനവും ദൗത്യത്തിൽ പങ്കാളികളായി എന്നത് അഭിമാനം വാനോളം ഉയർത്തുന്നു. സംസ്ഥാനത്തുനിന്നുള്ള ആറു പൊതുമേഖലാ സ്ഥാപനവും 14 സ്വകാര്യ സ്ഥാപനവുമാണ് ദൗത്യത്തിൽ പങ്കാളികളായത്.
ബഹിരാകാശ വ്യവസായ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ അതിവേഗം മുന്നോട്ടുപോകുകയുമാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളികളായി. പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ, ടിസിസി, കേരള ഓട്ടോമൊബൈൽസ്, സിഡ്കോ എന്നിവയ്ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളായ എയ്റോപ്രിസിഷൻ, ബിഎടിഎൽ, കോർട്ടാൻ, കണ്ണൻ ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെന്റ്, ജോജോ ഇൻഡസ്ട്രീസ്, വജ്ര റബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇന്റർനാഷണൽ, ജോസിത് എയർസ്പേസ്, പിഎംഎസ് എന്നിവയാണ് ദൗത്യത്തിൽ പങ്കുചേർന്നത്.
ദൗത്യത്തിൽ 41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജാണ് കെൽട്രോൺ നൽകിയത്. വിക്ഷേപണവാഹനമായ എൽവിഎം 3 യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, പവർ മൊഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ കെൽട്രോൺ നൽകിയതിൽ ഉൾപ്പെടുന്നു. ടിസിസിയിൽ നിർമിച്ച സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകളും കെഎംഎംഎല്ലിലെ ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ച് ഉണ്ടാക്കിയ അലോയ്കളും എസ്ഐഎഫ്എല്ലിന്റെ ഫോർജിങ്സുകളും ദൗത്യത്തിനുപയോഗിച്ചു. ഇതിനു പുറമെയാണ് സ്വകാര്യ സ്ഥാപനങ്ങളും ദൗത്യത്തിൽ പങ്കാളിയായത്.
സ്പെയ്സ് പാർക്ക്
കരുത്താകും
ബഹിരാകാശ സാങ്കേതികവിദ്യയിൽ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവ ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന സ്പെയ്സ് പാർക്ക് യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിൽ കേരളത്തിന് കുതിച്ചുയരാനാകും. കേരളത്തെ വ്യോമയാന, റോബോട്ടിക്സ് വ്യവസായങ്ങളുടെ ഹബ്ബാക്കുമെന്ന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായനയത്തിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ള വ്യവസായങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. സംരംഭങ്ങളുടെ സ്കേലിങ് അപ്പിന് പ്രത്യേക ആനുകൂല്യങ്ങളും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഎസ്എസ്സി അടക്കമുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യവും മാനവവിഭവശേഷിയും ഈ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവും സ്പെയ്സ് പാർക്കിന് കേരളത്തിൽ അനുകൂല ഘടകങ്ങളാണ്. പള്ളിപ്പുറത്ത് ടെക്നോസിറ്റിയിലെ 18.56 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിനായി 241 കോടി രൂപയാണ് മുടക്കുന്നത്. ഐഎസ്ആർഒയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പാർക്കിൽ ബഹിരാകാശമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സൗകര്യം ഒരുക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ക്ഷണിക്കും. സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്പെയ്സ് ടെക്നോളജി ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ഇക്കോ സിസ്റ്റം, ഉൽപ്പാദന യൂണിറ്റുകൾ എന്നിവ പാർക്കിൽ ഒരുക്കുന്നുണ്ട്. നിലവിൽ ധാരാളം സ്പെയ്സ് സറ്റാർട്ടപ്പുകൾ കേരളത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
വലിയമല ജ്വലിച്ചു; ചാന്ദ്രയാൻ കുതിച്ചു
ചാന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിൽ നിർണായകമായത് തിരുവനന്തപുരം വലിയമല എൽപിഎസ്സി വികസിപ്പിച്ച ജ്വലന സംവിധാനങ്ങൾ. വിക്ഷേപണം മുതൽ സോഫ്റ്റ്ലാൻഡിങ്വരെ ഈ സംവിധാനം കൃത്യമായി പ്രവർത്തിച്ചു. സോഫ്റ്റ് ലാൻഡിങ്ങിനുമുമ്പുള്ള അരമണിക്കൂറായിരുന്നു ഏറെ നിർണായകം. റഫ്ബ്രേക്കിങ്ങിലും ഫൈൻ ബ്രേക്കിങ്ങിലും ജ്വലനം കൃത്യമായി. എൽപിഎസ്സി വികസിപ്പിച്ച ത്രസ്റ്ററുകളും ത്രോട്ടബിൾ ലിക്വിഡ് എൻജിനുകളുമാണ് ചാന്ദ്ര ഇറക്കം സുഗമമാക്കിയത്. 800 ന്യൂട്ടൺ വീതമുള്ള നാല് ലിക്വിഡ് എൻജിനുകളിൽ രണ്ടെണ്ണമാണ് പ്രവർത്തിപ്പിച്ചത്. ചാന്ദ്രയാൻ 3ന് പ്രത്യേകം രൂപകൽപ്പന ചെയ്തതാണിവ.
നേരത്തെ വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂളിൽ എട്ട് ത്രസ്റ്ററാണുണ്ടായിരുന്നത്. ഭൂമിയുടെ ഭ്രമണപഥംമുതൽ ചന്ദ്രനിൽ ഇറങ്ങുംവരെ പഥം മാറ്റുന്നതിനും മറ്റുമായി മൂന്നുമണിക്കൂറോളം ഇവ ജ്വലിപ്പിച്ചു. ഇത് കൂടാതെ വിക്ഷേപണ വാഹനമായിരുന്ന എൽവിഎം 3യുടെ ക്രയോഘട്ടം വികസിപ്പിച്ചതും എൽപിഎസ്സിയാണ്. റോക്കറ്റിലെ മറ്റ് ജ്വലന സംവിധാനങ്ങളും.
ബഹിരാകാശത്തെത്തുന്ന പേടകങ്ങളെ ആഗ്രഹിക്കുന്ന വേഗത്തിൽ പഥത്തിലേക്ക് എത്തിക്കാനും വേഗംകുറച്ച് നിയന്ത്രിക്കാനുമുള്ള സാങ്കേതിക വിദ്യയിലും വേഗംകൂടിയ ജ്വലന സംവിധാനങ്ങളിലുമുള്ള ഗവേഷണങ്ങൾ തുടരുന്നതായി എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ പറഞ്ഞു.