തിരുവനന്തപുരം
മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന നിലയിൽ ദ ഹിന്ദു വാർത്ത പ്രസിദ്ധീകരിച്ചതിലൂടെ ആ പത്രത്തിൽനിന്ന് കേരള ജനത പ്രതീക്ഷിക്കാത്ത ഹീന രീതിയാണ് പ്രകടമായതെന്ന് ഡോ. ടി എം തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ നേരിടാൻ സിപിഐ എം എന്ന തലക്കെട്ടിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഇംഗ്ലീഷ് ഭാഷയ്ക്കുപോലും അനന്യമായ പ്രയോഗം മനഃപൂർവം ഉപയോഗിച്ചിരിക്കുന്നത്.
വാർത്തയിൽ മിസ്. വിജയന്റെ സ്ഥാപനം നൽകിയ എന്നാണ് എക്സാ ലോജിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയൊരു രീതിയില്ല. വീണ ടി ആണ് എക്സാ ലോജിക്കിന്റെ ഉടമ. അവരെ മിസ് വീണ എന്നോ മിസിസ് റിയാസ് എന്നോ വിശേഷിപ്പിക്കാം. പക്ഷേ, മകളുടെ പേര് പരാമർശിക്കുമ്പോൾ മിസ് എന്നുചേർത്ത് അച്ഛന്റെ പേരെഴുതുന്ന രീതി ഇംഗ്ലീഷിലെന്നല്ല, ഒരു ഭാഷയിലുമില്ല. അത്തരം പ്രയോഗങ്ങൾ ദുഷ്ടലാക്കുള്ള മനസ്സിൽനിന്ന് ജനിക്കുന്നതാണ്. ദ ഹിന്ദുവിൽനിന്ന് ഹീനം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ഇത്തരം രീതികൾ ആരും പ്രതീക്ഷിക്കുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ രാഷ്ട്രീയ എതിരാളികളും ഒരുസംഘം മാധ്യമങ്ങളും ഇതാദ്യമായിട്ടല്ല ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആ വൃഥാവ്യായാമത്തിന്റെ തുടർച്ചയാണ് ഈ വിവാദവും. നിയമാനുസൃത കരാറിലൂടെ ഇരുകൂട്ടരും അംഗീകരിച്ച സേവനത്തിന് നിയമപരമായി കൈമാറിയ പ്രതിഫലത്തുക സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്. അത് അഴിമതിയാണ് എന്നാണ് ആക്ഷേപം.
അഴിമതിയാകണമെങ്കിൽ, സിഎംആർഎല്ലിന് നിയമവിരുദ്ധമായ എന്തെങ്കിലും സഹായം തിരിച്ചു ചെയ്യണം. അങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല.
എക്സാ ലോജികും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കൺസൾട്ടൻസി കരാറും ആ സേവനങ്ങൾക്കു കൈമാറിയ പ്രതിഫലവും എൽഡിഎഫിന്റെയോ സർക്കാരിന്റെയോ കരിമണൽ ഖനന നയത്തെ സ്വാധീനിച്ചിട്ടില്ല. അങ്ങനെയൊരു ആക്ഷേപവും നാളിതുവരെ ഉന്നയിക്കാനോ തെളിയിക്കാനോ മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടുമില്ല. എന്നിട്ടാണ് ഒരേകേന്ദ്രത്തിൽനിന്ന് ഒരേതരം കഥകൾ മെനഞ്ഞ്, അത് കൂട്ടായി പാടിനടന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിൽ ദ ഹിന്ദുവും പങ്കാളിയാകുന്നതെന്നത് മികച്ച പത്രപ്രവർത്തനമല്ലെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.















