ന്യൂഡൽഹി
രാജ്യത്ത് പച്ചക്കറിക്കു പിന്നാലെ പയറിനും -പരിപ്പിനും സവാളയ്ക്കും വില കുതിക്കുന്നു. തുവര പരിപ്പിന് 34.1 ശതമാനവും ചെറുപയർ പരിപ്പിന് 9.1 ശതമാനവും ജൂലൈയിൽ വില വർധിച്ചു. സെപ്തംബറിൽ വീണ്ടും വില ഉയരുമെന്നാണ് വിലയിരുത്തൽ. ആഗസ്ത് 18 വരെയുള്ള കണക്കുപ്രകാരം പയർ, പരിപ്പ് വർഗങ്ങൾ കൃഷി ചെയ്യുന്ന സ്ഥലത്തിൽ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ കുറവുണ്ട്. ഉഴുന്നുപരിപ്പിന്റെ കൃഷിയിൽ 15.3 ശതമാനവും തുവര പരിപ്പിന്റെ കൃഷിയിൽ 6.4 ശതമാനവും ഇടിവുണ്ടായി. വേനൽച്ചൂടാണ് പ്രധാന കാരണം.
പച്ചക്കറി വിലകൾ 37 ശതമാനം ഉയർന്നതോടെ ജൂലൈയിൽ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന തോതായ 7.4 ശതമാനത്തിൽ എത്തിയിരുന്നു. ആർബിഐയുടെ അനുവദനീയ പണപ്പെരുപ്പ പരിധി രണ്ടുമുതൽ ആറു ശതമാനംവരെയാണ്.
തക്കാളിവിലയിൽ നേരിയ കുറവ് വന്നെങ്കിലും സവാളവില ഉയരുകയാണ്. ആഗോള വിപണി വിശകലന ഏജൻസിയായ ക്രിസിൽ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ സവാള വില 60–-70 രൂപ നിരക്കിലെത്തും . നിലവിലെ ശരാശരി വില 30.72 രൂപയാണ്. സവാളവില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ 40 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഡിസംബർ വരെയാണ് 40 ശതമാനം തീരുവ നിശ്ചയിച്ചിട്ടുള്ളത്. സവാളയുടെ കരുതൽശേഖരം അഞ്ചു ലക്ഷം ടണ്ണായി ഉയർത്തുകയും ചെയ്തു. കരുതൽ ശേഖരത്തിൽനിന്ന് ചില സംസ്ഥാനങ്ങളിൽ സവാള വിതരണം തുടങ്ങിയിട്ടുണ്ട്.















