ന്യൂഡൽഹി
ഹരിയാനയിൽ ന്യൂനപക്ഷവിഭാഗക്കാർക്ക് സാമൂഹ്യബഹിഷ്കരണം പ്രഖ്യാപിച്ച് നിരവധി പഞ്ചായത്തുകൾ രംഗത്ത്. മഹേന്ദ്രഗഢ്, റിവാരി, ജജ്ജർ ജില്ലകളിലെ പഞ്ചായത്തുകളാണ് ന്യൂനപക്ഷങ്ങൾക്ക് ബഹിഷ്കരണവുമായി രംഗത്തുവന്നത്. വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും മറ്റും ന്യൂനപക്ഷ വിഭാഗക്കാരെ ജോലിക്ക് വയ്ക്കരുതെന്ന് ഭീഷണിയുമുണ്ട്. ന്യൂനപക്ഷ ജോലിക്കാരുണ്ടെങ്കിൽ രണ്ടു ദിവസത്തിനകം പിരിച്ചുവിടണമെന്നാണ് താക്കീത്.
സർപഞ്ചുകളുടെ അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ വീണ്ടും കടുത്ത ഭീഷണിയിലായി. അമ്പതിലേറെ പഞ്ചായത്ത് സർപഞ്ചുമാരാണ് വിലക്ക് പ്രഖ്യാപിച്ചത്. ന്യൂനപക്ഷങ്ങളുടെ ഒരു കച്ചവടവും അനുവദിക്കില്ല. കാലിവളർത്തൽ, കൃഷി തുടങ്ങിയ മറ്റ് ജീവനോപാധി മാർഗങ്ങളും തടയും. ഭിക്ഷാടനവും അനുവദിക്കില്ല–- സാമൂഹ്യ ബഹിഷ്കരണം പ്രഖ്യാപിച്ചുള്ള അറിയിപ്പിൽ വ്യക്തമാക്കി.
നേരത്തേ ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാമിൽ ന്യൂനപക്ഷങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകളുടെ പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും മറ്റും കയറിയിറങ്ങിയിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും സംഘപരിവാർ സംഘടനാ നേതാക്കൾ നടത്തുന്നുണ്ട്. സംസ്ഥാനത്തെ ബിജെപി സർക്കാരാകട്ടെ സംഘപരിവാറിന്റെ പ്രകോപന നടപടികൾ തടയുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല. ഹരിയാനയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കങ്ങൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സാമൂഹ്യ ബഹിഷ്കരണത്തിനാണ് ആഹ്വാനമെന്ന് സിബൽ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് മുമ്പാകെ പറഞ്ഞു.