അഡ്ലെയ്ഡ്
കാദിദിയാതു ഡിയാനിയുടെ ചിറകിൽ ഫ്രാൻസ് കുതിച്ചു. മൊറോക്കോയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് ഫ്രാൻസ് വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി (4–-0). ആതിഥേയരായ ഓസ്ട്രേലിയയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി. കന്നി ലോകകപ്പിനെത്തി പ്രീ ക്വാർട്ടർവരെ കുതിച്ച മൊറോക്കോയ്ക്ക് ഫ്രാൻസിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽതന്നെ ആഫ്രിക്കൻ സംഘം തളർന്നു. ഡിയാനിയായിരുന്നു ഫ്രാൻസിന്റെ ഊർജം. ഒരു ഗോളിനെക്കൂടാതെ രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. യൂജിൻ ലെ സൊമ്മെർ ഇരട്ടഗോൾ നേടി.
ആദ്യഗോൾ ഡിയാനി തൊടുത്തു. സക്കീന കർചായുയിയാണ് അവസരമൊരുക്കിയത്. ഈ ലോകകപ്പിൽ ഡിയാനിയുടെ നാലാമത്തെ ഗോൾ. അഞ്ച് മിനിറ്റിനുള്ളിൽ ഇരുപത്തെട്ടുകാരി കെൻസ ഡാലിക്ക് അവസരം നൽകി. മൂന്ന് മിനിറ്റിനുള്ളിൽ ലെ സൊമ്മെറിനും വഴിയൊരുക്കി. കളിയുടെ അവസാനഘട്ടത്തിൽ വിക്കി ബെച്ചൊയുടെ ക്രോസിൽ തലവച്ച് ലെ സൊമ്മെർ പട്ടിക പൂർത്തിയാക്കി.
2011ൽ സെമിയിൽ കടന്നതായിരുന്നു ഫ്രാൻസിന്റെ മികച്ച നേട്ടം. അവസാന നാല് ലോകകപ്പിലും ക്വാർട്ടറിൽ കടക്കാനായി. ഹെർവി റെനാർദാണ് ഫ്രാൻസിന്റെ പരിശീലകൻ. ജർമനിയും കൊളംബിയയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് രണ്ടാംസ്ഥാനക്കാരായാണ് മൊറോക്കോ മുന്നേറിയത്. അവസാനകളിയിൽ കൊളംബിയയെ തോൽപ്പിച്ചപ്പോൾ ജർമനിയുടെ വഴിയാണ് അടഞ്ഞത്.
ഇന്നും നാളെയും കളിയില്ല ; ക്വാർട്ടർ 11നും 12നും
വനിതാ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഇന്നും നാളെയും കളിയില്ല. വെള്ളിയാഴ്ച സ്പെയ്ൻ നെതർലൻഡ്സിനെയും ജപ്പാൻ സ്വീഡനെയും നേരിടും. ശനിയാഴ്ച ആദ്യകളി ഫ്രാൻസും ഓസ്ട്രേലിയയും തമ്മിലാണ്. ഇംഗ്ലണ്ടും കൊളംബിയയും തമ്മിലാണ് മറ്റൊരു മത്സരം.
ജപ്പാനാണ് ഇതിൽ കിരീടമുയർത്തിയ ഏക ടീം. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക ഉൾപ്പെടെ റാങ്കിങ് പട്ടികയിൽ ആദ്യ പത്തിലുള്ള നാല് ടീമുകൾ പുറത്തായി. 15നും 16നുമാണ് സെമി. 19ന് ലൂസേഴ്സ് ഫൈനൽ, 20ന് ഫൈനൽ.















