2023 ആദ്യ ഏഴ് മാസം പിന്നിടുമ്പോൾ മലയാള സിനിമയ്ക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രം. 129 സിനിമ തിയറ്ററിലെത്തി. 2022ൽ തിയറ്ററിലെത്തിയത് 176 സിനിമയായിരുന്നു. ഈ വർഷം 200 കടക്കാനാണ് സാധ്യത. സിനിമകളുടെ റിലീസിൽ റെക്കോഡ് നേട്ടമുണ്ടാക്കുന്നതിനൊപ്പം ബോക്സോഫീസിലുണ്ടാകുന്നത് നഷ്ടത്തിന്റെ റെക്കോഡാണ്. അവധിക്കാലം, ഫെസ്റ്റിവൽ സീസൺ തുടങ്ങിയ സമയത്താണ് നല്ല രീതിൽ കലക്ഷൻ വരാറുള്ളത്. എന്നാൽ സമീപ കാലത്ത് ഈ സമയങ്ങളിൽ വലിയ റിലീസുകളിൽ ഇല്ലാതിരുന്നത് മലയാള സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയായി. മലയാള സിനിമകളുടെ തുടർ പരാജയംമൂലം തിയറ്ററുകൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ ആശ്വാസമാകുന്നത് ഇതര ഭാഷാ സിനിമകളാണ്. പല സിനിമകളും വലിയ രീതിയിൽ ആളുകളെ തിയറ്ററിലേക്ക് ആകർഷിക്കുന്നുണ്ട്. ഒരു തിയറ്റർ നടത്താൻ ചുരുങ്ങിയത് നാല് ജീവനക്കാർ ആവശ്യമാണ്. പരിപാലനം, പ്രൊജക്ടർ വാടക, വൈദ്യുതി അടക്കം ഒരു ഷോ നടത്താൻ ശരാശരി 2000 മുതൽ 3000 രൂപയാണ് ചെലവ്. ഇതുപോലും നേടിക്കൊടുക്കാൻ മലയാള സിനിമയ്ക്ക് കഴിയുന്നില്ല.
വിജയ് ചിത്രത്തിന് 4 കോടി

ആദ്യദിനം ഒരു കോടി രൂപ നേടിയ മലയാള സിനിമകൾ മൂന്നെണ്ണം മാത്രമാണ്. നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ, 2018. ഈയിടത്താണ് ഇതര ഭാഷാ സിനിമകൾ കോടികൾ വാരുന്നത്. നാല് കോടിയിലധികമാണ് വിജയ് ചിത്രം വാരിസ് ആദ്യദിനം നേടിയത്. പൊന്നിയിൻ സെൽവൻ മൂന്ന് കോടിക്ക് അടുത്തും ഷാരൂഖ് ചിത്രം പത്താൻ രണ്ട് കോടിയോളവും നേടി. തുനിവ്, ഓപ്പൺഹൈമർ എന്നിവയുടെ ആദ്യദിന നേട്ടം ഒരു കോടിക്ക് മുകളിലാണ്. പല മലയാളസിനിമകളുടെ ആകെ കലക്ഷൻ ഒരു കോടിയിലെത്താൻ കഴിയാത്ത ഘട്ടത്തിലാണ് ഇതര ഭാഷാ സിനിമകളുടെ നേട്ടം. വിജയ്, സൂര്യ, അജിത്, രജനി പടങ്ങൾ തുടങ്ങി ഇതരഭാഷാ സിനിമകൾക്ക് മാത്രമാണ് ഫാൻസ് ഷോയും അതിരാവിലെ ഷോയുമെല്ലാം നടക്കുന്നത്. ഇത് ഈ സിനിമകൾക്ക് നേട്ടമാകുന്നുമുണ്ട്. മലയാളത്തിൽ ഫാൻസ് ഷോകൾ കുറഞ്ഞു. വളരെക്കുറച്ച് മാത്രമായി നടക്കുന്ന ഷോകളെ മലയാള സിനിമയുടെ നിർമാതാക്കൾ പ്രോത്സാഹിപ്പിക്കുന്നില്ല. വൈഡ് റിലീസ് കുറയ്ക്കാനൊരുങ്ങുകയാണ്. 200–-250 തിയറ്ററുകൾ എന്നത് പകുതിയാക്കാനാണ് നീക്കം. മോശം അഭിപ്രായം വന്നാൽ ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്.
കൂപ്പുകുത്തി മലയാളം
ജൂലൈവരെയുള്ള റിലീസുകളിൽ ജിത്തു മാധവന്റെ രോമാഞ്ചം, ജൂഡ് ആന്റണി ജോസഫിന്റെ 2018, സുധി മാഡിസണിന്റെ നെയ്മർ, സ്റ്റെഫി സേവിയറിന്റെ മധുര മനോഹരമോഹം, അരുൺ ഡി ജോസിന്റെ 18പ്ലസ് എന്നിവ മാത്രമാണ് ഹിറ്റ്. പാച്ചുവും അത്ഭുതവിളക്കും, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ, തങ്കം, മദനോത്സവം എന്നിവയടക്കം ചില സിനിമകൾക്ക് മാത്രമാണ് അഞ്ച് കോടിക്ക് മുകളിൽ നേടാനായത്. വീണ്ടുമെത്തിയ സ്ഫടികം പണം വാരിയെന്നത് ശ്രദ്ധേയമാണ്. 20ൽ താഴെ സിനിമകൾ മാത്രമാണ് തിയറ്ററുകാർക്ക് നടത്തിപ്പുകാശെങ്കിലും കൊടുത്തത്. റിലീസ് ദിവസം തന്നെ ഷോ അവസാനിച്ച സിനിമകൾ നിരവധിയാണ്. വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നതാണ് മിക്ക സിനിമകളുടെയും തിയറ്റർ ആയുസ്സ്. 200ൽ അധികം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി ഒറ്റ ദിവസംകൊണ്ട് ഭൂരിപക്ഷം തിയറ്ററുകളും വെട്ടിക്കുറച്ച പടങ്ങൾ വരെയുണ്ട്.
ചീത്തപ്പേര് ഒഴിവാക്കാൻ മാത്രം

റിലീസ് ദിവസം ഒഴികെ മിക്ക തിയറ്ററുകളിലും നിലവിൽ മോണിങ് ഷോയില്ല. മൾട്ടി സ്ക്രീൻ തിയറ്ററുകളിൽ ഒരു സ്ക്രീനിൽ മാത്രമായി പ്രദർശനം ചുരുക്കിയാണ് നഷ്ടം കുറയ്ക്കുന്നത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു ഷോപോലും നടക്കാത്ത തിയറ്ററുകളാണ് അധികവും. നഗര മേഖലയിൽ മാത്രമാണ് പേരിനെങ്കിലും പ്രദർശനം. ഈ പ്രതിസന്ധി ഏറ്റവും ബാധിച്ചത് ഒറ്റ സ്ക്രീൻ തിയറ്ററുകാരെയാണ്. അവർക്ക് കിട്ടിയ സിനിമ മോശമായാൽ കുടുങ്ങിപ്പോകും. വലിയ തിയറ്ററിൽ വൈദ്യുതി ചെലവും വഹിച്ച് സിനിമ കളിച്ചാൽ ബാക്കിയാകുന്നത് ഭീമമായ നഷ്ടം. പലപ്പോഴും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളെ സാക്ഷിയായി തിയറ്ററുകാർ സിനിമ കളിക്കുന്നത് അടഞ്ഞുകിടക്കുന്ന തിയറ്റർ എന്ന ചീത്തപ്പേര് ഇല്ലാതാക്കാൻ വേണ്ടിയാണ്.
പണം വാരി ഇതര ഭാഷ

ഓപ്പൺഹൈമർ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കകമാണ് തിരുവനന്തപുരം ഐമാക്സ് അടക്കമുള്ള തിയറ്ററുകൾ ഹൗസ് ഫുള്ളായത്. മിഷൻ ഇംപോസിബിൾ, ജോൺ വിക്ക് എന്നിവയുടെ പുതിയ പതിപ്പും നിറഞ്ഞോടി. ഇവയെല്ലാം അഞ്ച് കോടിക്ക് മുകളിൽ നേടി. വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ പോർ തൊഴിൽ തിയറ്റർ നിറച്ചു. ഒരു മാസത്തിൽ അധികം കളിച്ച ചിത്രം ആറ് കോടിയിലധികം നേടി. 2018ഉം രോമാഞ്ചവും കഴിഞ്ഞാൽ കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പണം വാരിയ പടം 20കോടിയോളം നേടിയ പൊന്നിയൻ സെൽവനാണ്. മാമ്മന്നൻ, മാവീര്യൻ, വിടുതലൈ, ഫാസ്റ്റ് എക്സ്, ബാർബി എന്നിവയെല്ലാം തിയറ്ററിൽ പ്രേക്ഷകരെ ആകർഷിച്ചു.
കാലഘട്ടത്തിന് അനുസരിച്ച് മാറണം
എം രഞ്ജിത്ത് (നിർമാതാവ്)
തിയറ്ററിൽ നിർബന്ധമായും കാണേണ്ട സിനിമകൾക്ക് മാത്രമാണ് ആളുകൾ വരുന്നത്. തിയറ്ററിൽ ആളുകൾക്ക് ഒരു ഇംപാക്ട് ഉണ്ടാകണം. അത്തരം സിനിമകളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. അത് കാണാൻ അവർ മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി, ബുക്ക് ചെയ്ത് എത്തുന്നുമുണ്ട്. സാധാരണ സിനിമയ്ക്ക് വരുന്നുമില്ല. അതെല്ലാം ഒടിടിയിൽ കണ്ടാൽ മതിയെന്ന രീതിയിലേക്ക് മാറി. ആളുകൾ തിയറ്റർ അനുഭവം കിട്ടുന്ന സിനിമകൾക്ക് മാത്രമേ പൈസ ചെലവഴിക്കുന്നുള്ളു. നമ്മൾ എടുക്കുന്ന സിനിമയുടെ രീതിയിലും സ്വഭാവത്തിലും മാറ്റം വരണം. പെട്ടെന്ന് ഒടിടിയിൽ സിനിമ എത്തുന്നതും പ്രശ്നമാണ്. നേരത്തെ ഒടിടികൾ വലിയ പൈസയ്ക്ക് സിനിമ വാങ്ങിയിരുന്നു. ഇപ്പോൾ ആ രീതി മാറി. സാധാരണ സിനിമകൾക്ക് തിയറ്ററിൽനിന്ന് പൈസ കിട്ടിയാൽ മാത്രമേ മുടക്കുമുതൽ തിരിച്ച് പിടിക്കാനാകൂ. കോവിഡ് കാലത്ത് ഒടിടിക്കായി മാത്രം ഒരുക്കിയ സിനിമകൾ തിയറ്ററിലെത്തിയത് പ്രേക്ഷകരിൽ മടുപ്പ് ഉണ്ടാക്കിയെന്നത് സത്യമാണ്. അതിനാൽ, കാലഘട്ടത്തിന് അനുസരിച്ച് സിനിമ മാറുക എന്നതാണ് പോംവഴി.
രക്ഷയ്ക്കെത്തിയത് ഇതര ഭാഷ
ലെസ്ലി (മാനേജർ, വനിത–-വിനീത തിയറ്റർ)
വളരെക്കുറച്ച് മലയാളം സിനിമകളിൽനിന്ന് മാത്രമാണ് തിയറ്റർ നടത്തിപ്പിന്റെ ചെലവ് കാശ് എങ്കിലും കിട്ടിയിട്ടുള്ളത്. മലയാള സിനിമയ്ക്ക് വലിയ രീതിയിൽ ബുക്കിങ്ങും വരുന്നില്ല. എന്തെങ്കിലും തരത്തിൽ ആളുകളെ ആകർഷിക്കുന്ന സിനിമകൾ, താരമൂല്യമുള്ള സിനിമകൾക്ക് മാത്രമാണ് ആദ്യമേ ആളുകൾ വരുന്നത്. 2018ന് പോലും ആദ്യ ഷോയ്ക്ക് വലിയ തിരക്ക് ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ഷോ മുതലാണ് ആള് കയറിയത്. എന്നാൽ ഓപ്പൺഹൈമർ, മിഷൻ ഇംപോസിബിൾ, ബാർബിയടക്കമുള്ള ഇംഗ്ലീഷ് സിനിമകൾക്ക് നല്ല രീതിയിലുള്ള ബുക്കിങ് ഉണ്ടാകുന്നുണ്ട്. ഇംഗ്ലീഷ്, തമിഴ് സിനിമകളാണ് തിയറ്ററിനെ പിടിച്ചുനിർത്തിയത്. റോമാഞ്ചം, 2018 എന്നീ സിനിമകൾ കിട്ടാത്ത തിയറ്ററുകാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഷോ കുറച്ചാണ് പലപ്പോഴും തിയറ്റർ നടത്തിപ്പിന്റെ നഷ്ടം കുറയ്ക്കുന്നത്.