ന്യൂഡൽഹി
ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2017ലെ ജില്ലാ ജഡ്ജി നിയമനത്തിന്റെ നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.
എഴുത്തുപരീക്ഷയ്ക്കും വൈവാവോസിക്കും (വാചാപരീക്ഷ) ശേഷം നിയമന നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് എന്തിനാണെന്ന് സുപ്രീംകോടതി ഹൈക്കോടതിയോട് ചോദിച്ചു. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തിറക്കിയ സ്കീം പ്രകാരം എഴുത്തുപരീക്ഷയ്ക്കും വാചാപരീക്ഷയ്ക്കും ലഭിക്കുന്ന മൊത്തം സ്കോറാണ് നിയമനത്തിനുള്ള മാനദണ്ഡം. എന്നാൽ, വാചാപരീക്ഷയിൽ ഈ സ്കീമിൽ മാറ്റംവരുത്തി. വാചാപരീക്ഷയ്ക്ക് കട്ട് ഓഫ് മാർക്ക് ഏർപ്പെടുത്തി. എഴുത്തുപരീക്ഷയ്ക്കും വാചാപരീക്ഷയ്ക്കുംശേഷം നിയമന നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു.
വാചാപരീക്ഷയ്ക്കുശേഷം കട്ട്ഓഫ് മാർക്ക് നിശ്ചയിച്ച ഹൈക്കോടതി നടപടി ചട്ടവിരുദ്ധവും ഏകപക്ഷീയവുമാണ്. എഴുത്തുപരീക്ഷയുടെയും വാചാപരീക്ഷയുടെയും മൊത്തം മാർക്കാണ് നിയമനത്തിന് അടിസ്ഥാനമെന്ന് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സ്പെഷ്യൽ റൂൾസ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥകൾ ലംഘിച്ചാണ് ജില്ലാ ജഡ്ജി നിയമനം നടത്തിയതെന്നും സുപ്രീംകോടതി വിലയിരുത്തി.
നിയമനം ലഭിച്ചവരെ പിരിച്ചുവിടണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നിയമനം ലഭിച്ച് ആറു വർഷം പിന്നിട്ട സാഹചര്യത്തിൽ അത് റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നിയമനം ലഭിക്കാത്ത 11 പേരാണ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.















