ഹരാരെ
ഒടുവിൽ ആശങ്കപ്പെട്ടത് സംഭവിച്ചു. രണ്ടുതവണ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത കിട്ടാതെ പുറത്ത്. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കരീബിയൻകരുത്തില്ല. യോഗ്യതാ റൗണ്ട് സൂപ്പർ സിക്സിലെ ആദ്യകളിയിൽ സ്കോട്ലൻഡിനോട് തോറ്റതോടെയാണ് പുറത്താകൽ. 1975, 1979 ലോകകപ്പിലെ ചാമ്പ്യൻമാർ യോഗ്യത നേടാതെ പുറത്താകുന്നതും ആദ്യം.
നേരിട്ട് യോഗ്യത നേടാനാകാത്തതിനാലാണ് യോഗ്യതാ റൗണ്ട് കളിക്കേണ്ടിവന്നത്. എട്ടു ടീമുകൾക്കായിരുന്നു നേരിട്ട് യോഗ്യത. ഏകദിന സൂപ്പർ ലീഗിൽ വിൻഡീസ് ഒമ്പതാംസ്ഥാനത്തായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിൽ സിംബാബ്വെ, നെതർലൻഡ്സ്, അമേരിക്ക, നേപ്പാൾ എന്നിവയായിരുന്നു മറ്റു ടീമുകൾ. മികച്ച മൂന്നു ടീമുകൾക്ക് സൂപ്പർ സിക്സ് യോഗ്യത. വിൻഡീസ് സിംബാബ്വെയോടും നെതർലൻഡ്സിനോടും തോറ്റു. എങ്കിലും മൂന്നാംസ്ഥാനക്കാരായി സൂപ്പർ സിക്സിലെത്തി. സൂപ്പർ സിക്സിൽ പോയിന്റില്ലാത്ത ടീമുകളിലൊന്നായി ഷായ് ഹോപ്പിന്റെ സംഘം. രണ്ടാമത്തെ ടീം ഒമാനും. മൂന്നു കളിയും ജയിച്ചാൽമാത്രം പോരാ, മറ്റു ടീമുകളുടെ പ്രകടനവും ഘടകമായിരുന്നു വിൻഡീസിന്. സൂപ്പർ സിക്സിൽനിന്ന് രണ്ടു ടീമുകൾക്കുമാത്രമാണ് പ്രവേശം. എന്നാൽ, കണക്കുകൂട്ടലുകൾ വേണ്ടിവന്നില്ല. അതിനുമുമ്പുതന്നെ വിൻഡീസ് മടങ്ങി. സ്കോട്ലൻഡിനോട് എട്ട് വിക്കറ്റിനാണ് തോൽവി. ആദ്യമായാണ് വിൻഡീസിനെ സ്കോട്ലൻഡ് തോൽപ്പിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 43.5 ഓവറിൽ 181 റണ്ണിന് കൂടാരം കയറുകയായിരുന്നു. 79 പന്തിൽ 45 റണ്ണെടുത്ത ജാസൺ ഹോൾഡർമാത്രമാണ് പൊരുതാൻ ശ്രമിച്ചത്. റൊമാരിയോ ഷെപേർഡ് 43 പന്തിൽ 36 റണ്ണെടുത്തു. സ്കോട്ലൻഡിനായി ബ്രണ്ടൻ മക്മുള്ളെൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടിക്കെത്തിയ സ്കോട്ലൻഡ് എളുപ്പത്തിൽ ജയം നേടി. മാത്യു ക്രോസും (74) മക്മുള്ളെനും (69) ചേർന്ന് ജയമൊരുക്കി.
കഴിഞ്ഞു
കരീബിയൻ കാലം
നിർഭയമായിരുന്നു വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ മുഖമുദ്ര. 17 വർഷ കളിജീവിതത്തിൽ ഒരിക്കൽപ്പോലും ഹെൽമെറ്റ് ധരിക്കാതെ, മൂളിപ്പറന്നെത്തിയ പന്തുകളെ അതിർത്തികൾക്കപ്പുറത്തേക്ക് പ്രഹരിച്ച വിവിയൻ റിച്ചാർഡ്സിന്റെ ചരിത്രമാണ് അവർക്ക്. മൈക്ക് ഗാറ്റിങ്ങിന്റെ മൂക്ക് തകർത്ത്, കൂസാതെ നടന്ന മാൽകം മാർഷലിന്റെ പേസ് വന്യതയുണ്ട്. ജോയെൽ ഗാർഡ്നെറും ആൻഡി റോബെർട്സും മൈക്കേൽ ഹോൾഡിങ്ങും നിറഞ്ഞ പേസ് നിര. കളിയഴകിൽ വിസ്മയിപ്പിച്ച ബ്രയാൻ ലാറയുടെ മറ്റൊരു കാലം. വിൻഡീസ് ക്രിക്കറ്റ് എതിരാളികൾക്ക് ഭയത്തിന്റെ കനൽ നൽകിയപ്പോൾ കാഴ്ചക്കാർക്ക് ആനന്ദവും ഉന്മാദവുമാണ് പകർന്നത്. വിൻഡീസിന്റെ ആ കാലം കെട്ടുപോയിരിക്കുന്നു. നിർഭയത്വം മറഞ്ഞുപോയി. പല ഫ്രാഞ്ചൈസികളിൽ കളിക്കുന്ന ഒരുകൂട്ടം കളിക്കാർമാത്രമായി. ഒടുവിൽ അനിവാര്യമായ പതനവും അവർ ഏറ്റുവാങ്ങിയിരിക്കുന്നു.
സ്കോട്ലൻഡിനോട് തോറ്റ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാതെ പുറത്താകുമ്പോൾ വിൻഡീസിന്റെ ക്രിക്കറ്റ് ചരിത്രംകൂടിയാണ് അവസാനിക്കുന്നത്. പ്രഥമ ലോകകപ്പിൽ ക്ലൈവ് ലോയ്ഡിനുകീഴിൽ കിരീടമുയർത്തിയ കരീബിയൻ കരുത്ത്. 1979ലും ആ നേട്ടം ആവർത്തിച്ചു. 1983ൽ ഇന്ത്യയോടുള്ള അപ്രതീക്ഷിത ഫൈനൽ തോൽവിയിൽ വിൻഡീസിന്റെ ഏകദിന ക്രിക്കറ്റ് കിരീടസ്വപ്നങ്ങൾ എന്നേക്കുമായി അവസാനിക്കുകയായിരുന്നു. എങ്കിലും 1990വരെ വിൻഡീസ് ക്രിക്കറ്റ് കരുത്തുകാട്ടി. പിന്നെ മങ്ങി.
‘എല്ലാത്തിനും ഒരു അവസാനമുണ്ട്. ഒരു ടീമിനും എക്കാലവും ലോകം ഭരിക്കാനാകില്ല. നിങ്ങൾക്കൊരു ലോയ്ഡിനെ പകരമായികിട്ടില്ല. ഒരു റിച്ചാർഡ്സിനെയോ ലാറയെയോ കിട്ടില്ല’–- മുൻ പേസർ കർട്ലി ആബ്രോസ് പറയുന്നു.
ട്വന്റി 20 ലോകകപ്പിൽ രണ്ടുതവണ ചാമ്പ്യൻമാരായി. പക്ഷെ, 2022 ലോകകപ്പിൽ അവർക്ക് യോഗ്യതാ റൗണ്ട് കടക്കാനായില്ല. യോഗ്യതാ ഘട്ടത്തിൽ അയർലൻഡിനോടും സ്കോട്ട്ലൻഡിനോടും തോറ്റു. 20106ൽ ചാമ്പ്യൻമാരായശേഷം എട്ട് കളിയിൽ ആറിലും തോൽവിയായിരുന്നു അവർക്ക്. ഏകദിന ക്രിക്കറ്റിലും വ്യത്യസ്തമായിരുന്നില്ല. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ യോഗ്യത കിട്ടിയില്ല. കളിക്കാരും ക്രിക്കറ്റ് ബോർഡുംതമ്മിലുള്ള പ്രശ്നങ്ങളും വേതന തർക്കങ്ങളും വിൻഡീസ് ക്രിക്കറ്റിനെ തളർത്തി. ക്രിസ് ഗെയ്ൽ ഉൾപ്പെടെയുള്ള കളിക്കാർ വ്യക്തിഗത മികവിൽ മിന്നിയതല്ലാതെ തുടർച്ചയുണ്ടായില്ല. ട്വന്റി 20 ലീഗുകളിലായി കളിക്കാർ.
ട്വന്റി 20 ചാമ്പ്യൻമാരായപ്പോൾ ക്യാപ്റ്റനായ ഡാരെൻ സമ്മിയാണ് നിലവിൽ വിൻഡീസ് ടീമിന്റെ പരിശീലകൻ. സമ്മിക്ക് ടീമിന്റെ മനോഭാവം മാറ്റാനായില്ല. 10 ക്യാച്ചുകളാണ് കളിക്കാർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പാഴാക്കിയത്. സിംബാബ്വെ, നെതർലൻഡ്സ്, സ്കോട്ലൻഡ് ടീമുകൾക്കെതിരെ അത് നിർണായകമായി. യോഗ്യതാ മത്സരങ്ങൾക്ക് കൃത്യമായി ഒരുങ്ങാൻപോലും കളിക്കാർക്ക് കഴിഞ്ഞില്ല. നെതർലൻഡ്സിനോടുള്ള തോൽവി വിൻഡീസ് ക്രിക്കറ്റിന്റെ അവസ്ഥ വിളിച്ചോതുന്നതായിരുന്നു. ‘ഇത്രയും മോശമായി വിൻഡീസ് കളിക്കുന്നത് ഒരുകാലത്തും കണ്ടിട്ടില്ല’ എന്നായിരുന്നു ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി കെയ്ത് റോലി പ്രതികരിച്ചത്.
















