കായംകുളം
കായംകുളം എംഎസ്എം കോളേജിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി പിജി പ്രവേശനം നേടിയ കേസിൽ മൂന്നാംപ്രതി പിടിയിൽ. എറണാകുളം ഒറിയോൺ എഡ്യു കഫേ നടത്തിപ്പുകാരൻ സജു ശശിധരനെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയും സംഘവും പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതി നിഖിൽ തോമസിന് കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് ഈ ഏജൻസിവഴിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി കണ്ടല്ലൂർ സ്വദേശി അബിൻ സി രാജ് മുഖേനയായിരുന്നു നിഖിലിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിനായി രണ്ടുലക്ഷം രൂപ നൽകി. നിഖിൽ തോമസിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടിനൽകാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. അബിൻ സി രാജ് റിമാൻഡിലാണ്. കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് വെള്ളിയാഴ്ച അപേക്ഷ നൽകും.
തിരുവനന്തപുരം സ്വദേശിയായ സജു ശശിധരൻ എറണാകുളത്താണ് താമസം. വിവിധ ജില്ലകളിൽനിന്ന് ഇയാൾക്കെതിരെ 40 പരാതി ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസിൽമാത്രം 15 കേസുണ്ടെന്നും പൊലീസ് പറഞ്ഞു. വിസ നൽകിയും ഒറിയോൺ തട്ടിപ്പ് നടത്തി.