ന്യൂഡൽഹി
മണിപ്പുർ കലാപം നേരിടാനാകാത്ത മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഡൽഹിയിൽ ചേർന്ന 10 പ്രതിപക്ഷ പാർടികളുടെ കൺവൻഷൻ ആവശ്യപ്പെട്ടു. ബിരേൻ സിങ് കടുത്ത പക്ഷപാതിത്വം കാട്ടുന്നു. വിമത സായുധസേനകളെ നിരായുധീകരിക്കാതെ സമാധാനം സാധ്യമല്ലെന്നും ഹർകിഷൻ സിങ് സുർജിത് ഭവനിൽ ചേർന്ന കൺവൻഷൻ ചൂണ്ടിക്കാട്ടി. കൺവൻഷനിൽ കോൺഗ്രസ്, സിപിഐ എം, സിപിഐ, ജെഡിയു, ഫോർവേഡ് ബ്ലോക്ക്, എൻസിപി, എഎപി, ആർഎസ്പി, ശിവസേന (ഉദ്ധവ് താക്കറെ), തൃണമൂൽ കോൺഗ്രസ് പാർടികളാണ് പങ്കെടുത്തത്.
ഭരണഘടനാപരമായ ഉത്തരവദിത്വം നിർവഹിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നിലോൽപ്പൽ ബസു ചൂണ്ടിക്കാട്ടി. ബിജെപിക്കെതിരെ ദേശവ്യാപക പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച വിളിച്ച സർവകക്ഷി യോഗം പ്രഹസനമായെന്ന് മണിപ്പുർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ് പറഞ്ഞു. ഭീകരമായ രാഷ്ട്രീയ ദുരന്തമാണ് മണിപ്പുരിലേതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
സംഘർഷം നിയന്ത്രിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം എന്താണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ജെഡിയു എംപി അനിൽ ഹെഡ്ഗെ, ആർഎസ്പി ദേശീയ സെക്രട്ടറിയറ്റ് അംഗം ആർ എസ് ധഗർ എന്നിവരും സംസാരിച്ചു.















