ന്യൂഡൽഹി
ഉഷ്ണതരംഗത്തിൽ ഉത്തർപ്രദേശിൽ ഇതുവരെ മരിച്ചത് 68 പേർ. മൂന്നുദിവസത്തിനിടയിൽ ബല്ലിയ ജില്ലയിൽമാത്രം 54 പേർ മരിച്ചു. ബല്ലിയ ജില്ലാ ആശുപത്രിയിൽ നാനൂറോളം പേരെയാണ് പ്രവേശിപ്പിച്ചത്. പലയിടങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് കടുത്ത പനി, ദഹനപ്രശ്നങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവരാണ് മരിച്ചത്. ബിഹാറിലും സമാന സാഹചര്യത്തിൽ 49 പേർ മരിച്ചു. ചിലർ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. ബല്ലിയയിലേക്ക് സർക്കാർ ആരോഗ്യസംഘത്തെ അയച്ചു. ബല്ലിയയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 44.7 ഡിഗ്രി ചൂടാണ്. പുറംജോലി ചെയ്യുന്നവരാണ് കൂടുതലും ഇരകളാകുന്നത്.
ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കൊടുംചൂടിൽ കൂളറുകൾപോലും പലയിടത്തും ഒരുക്കിയിട്ടില്ല. ജൂൺ 12 മുതലാണ് യുപിയിൽ ഉഷ്ണതരംഗം ശക്തിപ്രാപിച്ചത്. മുന്നറിയിപ്പുണ്ടായിട്ടും സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയില്ലെന്നും ഇതാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്നും ആക്ഷേപം ശക്തമാണ്. 22 വരെ താപനില 40നു മുകളിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബല്ലിയക്കു പുറമെ ഗൊരഖ്പുർ, ഡോറിയ, അസംഗഢ്, ജൗൻപുർ, വാരാണസി, ചന്ദൗലി, മിർസാപുർ, സോൻഭദ്ര, സന്ത് രവിദാസ് നഗർ, പ്രയാഗ്രാജ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബിഹാറിൽ ആറു ജില്ലയിലും മുന്നറിയിപ്പുണ്ട്.
അതിനിടെ ഗ്രാമ–- നഗര വ്യത്യാസമില്ലാതെ യുപിയിൽ വൈദ്യുതി വിതരണം പലയിടത്തും മുടങ്ങുകയാണ്. ഇത് ആശുപത്രികളിലടക്കം സ്ഥിതി ഗുരുതരമാക്കി. വൈദ്യുതിമന്ത്രിയെ മുഖ്യമന്ത്രി ആദിത്യനാഥ് അർധരാത്രി വിളിച്ചുവരുത്തിയിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങാനാണ് തീരുമാനം. ലഖ്നൗവിലടക്കം 24 മണിക്കൂർ വൈദ്യുതി നൽകാൻ കഴിയുന്നില്ല.
ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് യുപിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉന്നതതല ആരോഗ്യസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഉഷ്ണതരംഗമേറ്റാൽ അപകടസാധ്യത കുറയ്ക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ ഐസിഎംആറിനും നിർദേശമുണ്ട്. കിഴക്കൻ യുപി, ഒഡിഷ, ജാർഖണ്ഡ്, തെലങ്കാന, തീരദേശ ആന്ധ്ര, കിഴക്കൻ മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, വിദർഭ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം തുടരുകയാണ്.