മധുരൈ > വ്യാജ ട്വീറ്റ് ചെയ്തതിന് ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ അറസ്റ്റിൽ. മധുര എംപി സു വെങ്കിടേശനെതിരെയാണ് തെറ്റായ വാർത്തയുമായി സൂര്യ ട്വീറ്റ് ചെയ്തത്. മധുര പൊലീസാണ് സൂര്യയെ അറസ്റ്റ് ചെയ്തത്. മധുരയിലെ സിപിഐ എം കൗൺസിലറായ വിശ്വനാഥൻ ഒരു ശുചിത്വ തൊഴിലാളിയോട് അഴുക്കുചാൽ വൃത്തിയാക്കാൻ നിർബന്ധിച്ചെന്നും, തൊഴിലാളി അലർജിയെ തുടർന്ന് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ട്വീറ്റ്. വിഷയത്തിൽ വെങ്കിടേശൻ മൗനം പാലിക്കുകയാണെന്നും, വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം ആ അഴുക്കുചാലിനേക്കാൾ മോശമാണെന്നും സൂര്യ ട്വീറ്റിൽ ആക്ഷേപിച്ചിരുന്നു.
മധുര എം.പിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂൺ 12ന് സിപിഐ എം അർബൻ ജില്ലാ സെക്രട്ടറി എം ഗണേശനും പാർട്ടി പ്രവർത്തകരും കമ്മീഷണർനരേന്ദ്രൻ നായർക്ക് പരാതി നല്കിയിരുന്നു. മധുര കോർപ്പറേഷനിൽപെണ്ണാടം ടൗൺപഞ്ചായത്തും ഇടതു പാർട്ടിയിൽ നിന്നും വിശ്വനാഥൻഎന്ന കൗൺസിലർഇല്ലെന്നും സിപിഐ എം വ്യക്തമാക്കി. നടക്കാത്ത ഒരു സംഭവത്തിന്റെ പേരില് കൗണ്സിലര്മാര്ക്കും പൊതുജനങ്ങള്ക്കുമിടയില് സൂര്യ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശന് ആരോപിച്ചു.
സംഭവത്തിൽ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമനും, രാജീവ് ചന്ദ്രശേഖരനും വ്യാജ പ്രചരണം നടത്തുകയാണെന്ന് സു വെങ്കിടേശൻ പറഞ്ഞു. മധുരയിൽ പെണ്ണടം എന്നൊരു പഞ്ചായത്ത് ഉണ്ടോ എന്നെങ്കിലും അന്വേഷിച്ചശേഷം മന്ത്രിമാർ പ്രതികരിക്കണമായിരുന്നുവെന്നും വെങ്കിടേശൻ പറഞ്ഞു.