തൃശൂർ
തമിഴ്നാട് സെക്രട്ടറിയറ്റിൽ ഇഡി നടത്തിയ റെയ്ഡ് ഫെഡറലിസത്തിനെതിരാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഡിഎംകെ മന്ത്രിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ഇ എം എസ് സ്മൃതി ദേശീയ സെമിനാറിൽ ‘ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ അധികാരത്തിൽവന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് 5500 റെയ്ഡും കേസും ഉണ്ടായിട്ടുണ്ട്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയായിരുന്നു. ഇതിൽ 25 കേസാണ് കോടതിയിലെത്തിയത്. അതിൽ 23 എണ്ണത്തിനാണ് ശിക്ഷയോ നടപടികളോ ഉണ്ടായത്. 0.5 ശതമാനം കേസാണ് നിലനിന്നത്. ട്വിറ്റർ പൂട്ടിക്കുമെന്ന മുൻ സിഇഒയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അദാനിക്കെതിരെ നിരവധി ചോദ്യം ഉണ്ടായെങ്കിലും ഒന്നിനുപോലും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി നിരവധി പരാതി ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഒരു നടപടിയുമെടുത്തില്ല. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർത്ത് കേന്ദ്രീകൃത ഭരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഫെഡറലിസത്തിനെതിരായ ആക്രമണം നെഹ്റുവിന്റെ കാലത്തുതന്നെ തുടങ്ങി. 1959ൽ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു അത്.
ബിജെപി സർക്കാർ ഈ ശ്രമത്തിന് ആക്കംകൂട്ടി. സംസ്ഥാന സർക്കാരുകളുടെ അധികാരം ഒന്നൊന്നായി കവരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. തങ്ങൾക്ക് വഴങ്ങാത്ത സർക്കാരുകളെ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിക്ക് നിർത്താനാണ് ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട് സെക്രട്ടറിയറ്റിൽ നടത്തിയ റെയ്ഡെന്നും യെച്ചൂരി പറഞ്ഞു.
കേരള മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് താൽപ്പര്യമില്ലേ
കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും ചോദിക്കാനില്ലേയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും താൽപ്പര്യമുണ്ടോ, അതോ ഇല്ലേ–-മാധ്യമപ്രവർത്തകയ്ക്കെതിരായ കേസ് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. കേരളത്തിൽ അത്തരമൊരു കേസിന്റെ വിശദാംശങ്ങൾ അറിയില്ല. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി യെച്ചൂരി പറഞ്ഞു.















