കൊച്ചി
പുരാവസ്തുതട്ടിപ്പു കേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽവച്ച് പരാതിക്കാരെ ദൂരെനിന്നുമാത്രമാണ് കണ്ടതെന്ന് രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത് പച്ചക്കള്ളം. മോൻസണിന്റെ മുൻ ജീവനക്കാരൻ ജെയ്സണിനും കേസിലെ പരാതിക്കാരൻ അനൂപ് മുഹമ്മദിനുമൊപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ജെയ്സണിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രവും അനൂപുമൊത്ത് അടുത്തിരിക്കുന്ന ചിത്രവുമാണ് പുറത്തുവന്നത്.
ഒരുതവണ മോൻസണിന്റെ വീട്ടിൽവച്ച് പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടുവെന്നാണ് കെ സുധാകരൻ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവർ അകലെ മാറി സോഫയിൽ ഇരിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇവരുമായി താൻ സാംസാരിച്ചിട്ടില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയ എബിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കേസിലെ പരാതിക്കാരൻ കോഴിക്കോട് സ്വദേശി എം ടി ഷെമീർ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും.
മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും മറ്റ് രണ്ട് ജീവനക്കാരായ ജെയ്സണും ജോഷിയുമാണ് സുധാകരൻ പണം വാങ്ങുന്നത് കണ്ടതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്. തൃശൂർ സ്വദേശി അനൂപ് മുഹമ്മദ് മോൻസണിന് 25 ലക്ഷം രൂപ നൽകി. ഇതിന് സുധാകരൻ ഇടനില നിന്നതായാണ് പരാതിയിലുള്ളത്. അനൂപ് പോയശേഷം ഇതിൽനിന്ന് മോൻസൺ സുധാകരന് 10 ലക്ഷം കൈമാറിയതായാണ് ദൃക്സാക്ഷികളുടെ മൊഴി.
സുധാകരനെ വെള്ളപൂശാൻ
മോൻസണ് വാഴ്ത്തുപാട്ട്
കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതിയിൽ നടപടിയുമായി പൊലീസ് മുന്നോട്ടുപോകുന്നതിൽ സഹികെട്ട് മാധ്യമങ്ങൾ. കാട്ടുകള്ളനെന്ന് പരമ്പരകൾതന്നെ തീർത്ത മോൻസൺ മാവുങ്കലിനെ വാഴ്ത്തിപ്പാടാൻ മാധ്യമങ്ങൾ മടിച്ചില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിക്കാനുള്ള പെടാപ്പാടിലാണ് ക്രിമിനലിനെ കൂട്ടുപിടിച്ചത്.
അപസർപ്പക കഥകളുടെ മാതൃകയിൽ ‘ട്വിസ്റ്റ്’ എന്ന് തലക്കെട്ട് കൊടുത്ത് മനോരമ മോൻസന്റെ വാദമാണ് മുഖ്യവാർത്തയാക്കിയത്. ‘‘കെ സുധാകരന് കേസിൽ ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും ശരിയായി അന്വേഷിച്ചാൽ ഡിജിപി അടക്കം അകത്താകും’’ –- എന്ന മാവുങ്കലിന്റെ വാക്കുകളാണ് മനോരമ സുധാകരനെ വെള്ളപൂശാൻ കൊടുത്തത്.
കെ സുധാകരന്റെ നവരസം തുളുമ്പുന്ന വിവിധ ഭാവങ്ങൾ ഒപ്പിയെടുത്താണ് മാതൃഭൂമി ബുധനാഴ്ച പുറത്തിറങ്ങിയത്. ‘‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ബന്ധം, സുധാകരനില്ല–- മാവുങ്കൽ’’ എന്ന തലക്കെട്ടോടെ സുധാകരനോട് ആദരവ് തുളുമ്പുന്ന വാർത്തയും. സുധാകരന് ബന്ധമില്ലെന്നും മറ്റുള്ളവരുടെ ബന്ധം സംബന്ധിച്ച് എല്ലാ തെളിവുകളും ഇഡിക്ക് നൽകിയിട്ടുമുണ്ടെന്ന മാവുങ്കലിന്റെ ‘വെളിപ്പെടുത്ത’ലും വലിയ പ്രാധാന്യത്തോടെ നൽകി. ചൊവ്വാഴ്ച പല വാർത്താചാനലുകളും മാവുങ്കലിന്റെ വാദമാണ് പ്രധാന വാർത്തയാക്കിയത്.
എൽഡിഎഫ് സർക്കാരിനെതിരെ ജനവികാരമുണ്ടാക്കാനും കോൺഗ്രസ് നേതാക്കളെ വെള്ളപൂശാനും മാധ്യമങ്ങൾ ശ്രമം തുടങ്ങിയിട്ട് കുറച്ചുനാളുകളായി. എന്നാൽ, ഇത്തരം മാധ്യമ പാഴ്വേലകൾ ശക്തമായി നടന്ന ഘട്ടത്തിലെല്ലാം എൽഡിഎഫിന് ജനപിന്തുണ വർധിക്കുകയാണുണ്ടായത്.















