ന്യൂഡൽഹി> ബിൽക്കിസ് ബാനു കേസിൽ മലക്കംമറിഞ്ഞ് ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും. ഗർഭിണിയായിരുന്ന ബിൽക്കിസിനെ ഗുജറാത്ത് വംശഹത്യക്കിടെ ബലാത്സംഗം ചെയ്ത 11 കുറ്റവാളികളെ ജയിലിൽനിന്ന് മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തേ, രേഖകൾ ഹാജരാക്കാൻ കേന്ദ്ര, ഗുജറാത്ത് സർക്കാരുകൾ വിസമ്മതിച്ചിരുന്നു. രേഖകൾ ഹാജരാക്കണമെന്ന നിർദേശത്തിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ നീക്കമുണ്ടെന്നും കോടതിയെ അറിയിച്ചു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അതില്ലാതെ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ മലക്കംമറിച്ചിൽ.
കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ ശുപാർശയും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ അംഗീകാരവും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. തുടർന്ന്, കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ, വേനലവധിക്കുശേഷം ജൂലൈയിൽ മാത്രമേ അന്തിമവാദം കേൾക്കൽ ഉണ്ടാകുള്ളൂവെന്ന് ഉറപ്പായി. ഇപ്പോൾ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ് ജൂണിൽ വിരമിക്കും. അതിനാൽ, പുതിയ ബെഞ്ചാകും കേസിൽ അന്തിമവാദം കേൾക്കുന്നത്.
തുറന്നടിച്ച് ജസ്റ്റിസ് കെ എം ജോസഫ്
ബിൽക്കിസ് ബാനു തന്റെ ബെഞ്ച് പരിഗണിക്കുന്നത് തടയാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് തുറന്നടിച്ചു. ‘എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്നത് പകൽപോലെ വ്യക്തമാണ്. ഞാൻ ജൂൺ 16ന് വിരമിക്കും. മെയ് 19നാണ് എന്റെ അവസാന പ്രവൃത്തിദിനം. എന്റെ ബെഞ്ച് ഈ കേസ് കേൾക്കരുതെന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ട്. കേസ് ജയിക്കുന്നതും തോക്കുന്നതും ഒക്കെ സ്വാഭാവികമാണ്. എന്നാൽ, അതിന്റെ പേരിൽ സ്വന്തം കർത്തവ്യങ്ങൾ വിസ്മരിക്കരുത് ’- ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.
കുറ്റവാളികളെ വെറുതെവിട്ട നടപടിയെ ജസ്റ്റിസ് കെ എം ജോസഫിന്റെ ബെഞ്ച് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ബിൽക്കിസ് ബാനുവിന് സംഭവിച്ചത് നാളെ മറ്റാർക്കും സംഭവിക്കാമെന്നും നിരീക്ഷിച്ചിരുന്നു. ബിൽക്കിസ് ബാനുവിനുവേണ്ടി ഹാജരായ അഭിഭാഷകർ അവധിക്കാലത്ത് ഈ ബെഞ്ചുതന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റർ ജനറൽ ശക്തമായി എതിർത്തു.















