ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ വീണ്ടും സമരം തുടങ്ങി.
ജനുവരിയിൽ നാലുദിവസം നീണ്ട സമരമവസാനിപ്പിക്കുമ്പോൾ ഭൂഷണെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയിരുന്നു. അതൊന്നും പാലിക്കാതെ വന്നപ്പോഴാണ് വീണ്ടും സമരം തുടങ്ങാൻ താരങ്ങൾ നിർബന്ധിതരായത്. ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയാണ് രാപ്പകൽ സമരം നടത്തുന്നത്. സമരവേദിയിൽത്തന്നെ ഉറങ്ങുമെന്നും ഭൂഷണെ അറസ്റ്റ് ചെയ്യുംവരെ സമരം അവസാനിപ്പിക്കില്ലെന്നും താരങ്ങൾ പറഞ്ഞു.
മാധ്യമങ്ങളെ കാണവെ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും പൊട്ടിക്കരഞ്ഞു. ‘കഠിനാധ്വാനം ചെയ്ത് രാജ്യത്തിനുവേണ്ടി മെഡൽ നേടിയവരാണ് ഞങ്ങൾ. മാസങ്ങർ കാത്തിരുന്നിട്ടും നീതി നിഷേധിക്കപ്പെട്ടു’–- സാക്ഷി പറഞ്ഞു. ജനുവരി 18നാണ് വിനേഷ് ഫോഗട്ട് പരസ്യമായി ബ്രിജ്ഭൂഷണെതിരെ രംഗത്തുവന്നത്. രണ്ടുദിവസം മുമ്പ് പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല. ഇതേതുടർന്ന് ഞായറാഴ്ച ഏഴുപേരും വീണ്ടും പൊലീസിൽ പരാതി നൽകി. കേന്ദ്രം നിയമിച്ച മേരി കോം സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് താരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കായിക മന്ത്രാലയം തയ്യാറായില്ല. ഏപ്രിൽ ആദ്യവാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പരാതിയിന്മേൽ കേസടെുക്കാൻ തയ്യാറാകാത്ത പൊലീസിന് ഡൽഹി വനിതാ കമീഷൻ നോട്ടീസയച്ചു.
ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷൺ. ആറാം തവണയാണ് സഭയിൽ. ചെറുപ്പത്തിൽ ഗുസ്തിക്കാരനായിരുന്നു. 1980-കളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിലെത്തി. ബാബ്റി മസ്ജിദ് തകർത്ത കേസിൽ പ്രതിയാണ്. 2011 മുതൽ ഗുസ്തി ഫെഡറേഷൻ തലപ്പത്ത്. 2021ൽ അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ഗുസ്തിക്കാരനെ തല്ലിയത് വിവാദമായി. സ്വന്തം ഹെലികോപ്റ്ററിലാണ് സഞ്ചാരം.















