കൊച്ചി
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ മാതൃകാപരമായ നേട്ടം കേരളത്തിന് കൈവരിക്കാനായെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. സമ്പൂർണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനവും ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുന്ന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. പട്ടികവർഗമേഖലകളിൽ ട്രൈബൽ പ്ലസ് പദ്ധതിയനുസരിച്ച് 100 തൊഴിൽദിനങ്ങൾകൂടി അധികമായി സൃഷ്ടിച്ചു. ആകെ 200 തൊഴിൽദിനങ്ങളായി. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ പദ്ധതി നടപ്പാക്കുന്നില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.
നഗര തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ഗ്രാമീണ റോഡുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവ നിർമിക്കുന്നതിലും മാലിന്യസംസ്കരണത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കാർഷികമേഖലകളിലും തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ വേണ്ടത്ര റിസോഴ്സ് പേഴ്സൺമാർ ഇല്ലാതെ സോഷ്യൽ ഓഡിറ്റ് തടസ്സപ്പെടുമെന്ന സ്ഥിതിവന്നപ്പോൾ അധികമായി നിയമിച്ചു. സംസ്ഥാനത്തെ 15,692 വാർഡുകളിലും 941 പഞ്ചായത്തുകളിലും ജനകീയസഭകൾ ചേർന്നു. ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിച്ചു. തീർത്തും സുതാര്യമായാണ് സോഷ്യൽ ഓഡിറ്റ് നടപ്പാക്കിയത്.
1987ൽ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായ കേരളം ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി വീണ്ടും ചരിത്രമാകുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പഠിതാക്കളെ കണ്ടെത്തി പഠിപ്പിക്കാനുള്ള സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കിയാണ് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുകയെന്ന് എം ബി രാജേഷ് പറഞ്ഞു.















