കൊച്ചി
കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തേ ആലപ്പുഴയിൽ ‘ലോകമേ തറവാട്’എന്ന പേരിൽ ബിനാലെ സംഘടിപ്പിച്ചിരുന്നു.
പൈതൃക സംരക്ഷണ, സംരംഭങ്ങളിലെ മാതൃകാ പരീക്ഷണംകൂടിയാണ് ബിനാലെ. കോവിഡിന്റെ പിടിയിൽനിന്ന് തിരിച്ചുകയറിയ കേരള ടൂറിസത്തിന് ബിനാലെ നൽകുന്ന ഊർജവും ആത്മവിശ്വാസവും ചെറുതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെനീസ് ബിനാലെയോട് കിടപിടിക്കുന്നതായിരുന്നു കൊച്ചി മുസിരിസ് ബിനാലെയെന്നത് അഭിമാനാർഹമാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മുണ്ട് മുറുക്കിയുടുത്തും ബിനാലെ നടത്താമെന്ന് കൊച്ചി മുസിരിസ് ബിനാലെ സംഘാടകർ തെളിയിച്ചതായി എം എ ബേബി സമാപന സന്ദേശത്തിൽ പറഞ്ഞു. അന്തരിച്ച കലാകാരൻ വിവാൻ സുന്ദരത്തെ അനുസ്മരിച്ചാണ് സമാപന ചടങ്ങ് ആരംഭിച്ചത്. അഞ്ചാംപതിപ്പിന്റെ ക്യൂറേറ്റർ ഷുബിഗി റാവുവിനെ എം എ ബേബി പൊന്നാടയണിയിച്ചു. ‘ഇടം’ പ്രദർശനത്തിന്റെ ക്യൂറേറ്റർമാരായ ജിജി സ്കറിയ, പി എസ് ജലജ, രാധ ഗോമതി എന്നിവരെയും ആദരിച്ചു.
തിങ്കൾ വൈകിട്ട് അഞ്ചോടെ മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പതാക താഴ്ത്തി. സ്റ്റുഡന്റ്സ് ബിനാലെ അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. ഇന്റർനാഷണൽ അവാർഡിന് ആർട്ടിസ്റ്റുകളായ എം താങ്ഷങ്പ, ആശിഷ് ഫൽദേശായി, വി സെലിൻ ജേക്കബ് എന്നിവർ അർഹരായി. മാലിക് ഇർതിസ, ലക്ഷ്യ ഭാർഗവ എന്നിവർ ദേശീയ അവാർഡിനും മായ മിമ, രോകേഷ് പാട്ടീൽ എന്നിവർ പ്രത്യേക പരാമർശത്തിനും അർഹരായി.
സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ വി തോമസ്, കെ ജെ മാക്സി എംഎൽഎ, കലക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, കോർപറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ, ബിനാലെ ഫൗണ്ടേഷൻ ട്രഷറർ ബോണി തോമസ് എന്നിവർ സംസാരിച്ചു. പിന്നണിഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്ട് മലബാറിക്കസ് സംഗീതവിരുന്ന് അരങ്ങേറി.
അഞ്ചാംപതിപ്പിന് കൊടിയിറങ്ങി
കലാലോകത്ത് കേരളത്തിന് പുതിയ മേൽവിലാസം സമ്മാനിച്ച കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് സമാപനം. കഴിഞ്ഞ ഡിസംബർ 12ന് ആരംഭിച്ച് 120 ദിവസം നീണ്ട കലാമാമാങ്കം കാണാൻ വിവിധ ലോകരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഒമ്പതുലക്ഷത്തിലേറെ പേരാണ് എത്തിയത്. 40 രാജ്യങ്ങളിൽനിന്നുള്ള 88 സമകാലീന കലാപ്രവർത്തകരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
‘നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിലാണ് അഞ്ചാംപതിപ്പ് ഒരുക്കിയത്. ഇന്ത്യൻ വംശജയായ സിംഗപ്പൂരിയൻ ആർട്ടിസ്റ്റ് ഷുബിഗി റാവു ആയിരുന്നു ക്യുറേറ്റർ. 16 വേദികളിലായി 4.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിരുന്നു പ്രദർശനം. 34 മലയാളി കലാകാരന്മാർക്കുമാത്രമായി എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഇടം എന്നപേരിൽ പ്രദർശനമൊരുക്കിയിരുന്നു. ജിജി സ്കറിയ, പി എസ് ജലജ, രാധ ഗോമതി എന്നിവരായിരുന്നു ക്യുറേറ്റർമാർ. ഏറ്റവും പുതുതലമുറ കലാകാരന്മാരുടെ സ്റ്റുഡന്റ്സ് ബിനാലെ, മുസിരിസ് പൈതൃകപദ്ധതി പ്രദർശനമായ ‘സ്പെക്ടേഴ്സ് ആൻഡ് ദ സീ’, കബ്രാൾയാർഡിൽ വാസ്തുശിൽപ്പി സമീറ റാത്തോഡ് രൂപകൽപ്പന ചെയ്ത ബിനാലെ പവിലിയൻ, കുട്ടികളുടെ ആർട്ട് ബൈ ചിൽഡ്രൻ, ആർട്ട് റൂമുകൾ, ചർച്ചകൾ, കലാവിരുന്നുകൾ എന്നിവയും ബിനാലെയുടെ ആകർഷണമായിരുന്നു.
വിപണിമൂല്യത്തിനപ്പുറം വീണ്ടെടുപ്പിന്റെയും പരിവർത്തനത്തിന്റെയും കരുത്താണ് ബിനാലെയിലെ കലാവതരണങ്ങളിൽ പ്രകടമായതെന്ന് ക്യുറേറ്റർ ഷുബിഗി റാവു പറഞ്ഞു. ബിനാലെയിലൂടെ കലയുടെ സാമൂഹ്യവൽക്കരണവും ജനകീയവൽക്കരണവും സാധ്യമായെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.















