ന്യൂഡൽഹി
ഇഎസ്ഐ കോർപറേഷൻ യോഗതീരുമാനമെന്ന പേരിൽ വ്യാജവാർത്തകളുമായി ഒരു വിഭാഗം മാധ്യമങ്ങൾ.കഴിഞ്ഞദിവസം ചണ്ഡീഗഢിൽ ചേർന്ന കോർപറേഷൻ ബോർഡ് യോഗം ഇഎസ്ഐയിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ഇഎസ്ഐയിൽ ഒരിക്കൽ ചേർന്നാൽ പിന്നീട് ശമ്പളം എത്ര വർധിച്ചാലും ആനുകൂല്യം തുടരാൻ തത്വത്തിൽ തീരുമാനമായെന്നാണ് ഒരു പത്രം റിപ്പോർട്ട് ചെയ്തത്.
ആനുകൂല്യത്തിനുള്ള ശമ്പളപരിധി 21,000 രൂപയിൽനിന്ന് 25,000 രൂപയാക്കാൻ ധാരണയായെന്നും പറയുന്നു. ശമ്പളം എത്ര വർധിച്ചാലും ആനുകൂല്യം തുടരുമെന്നും 25,000 രൂപ പരിധി നിശ്ചയിക്കുന്നുവെന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. ഒരു ബിഎംഎസ് നേതാവാണ് ഈ പ്രചാരണത്തിനു പിന്നിലെന്നാണ് വിവരം.
ആജീവനാന്ത പരിരക്ഷ നൽകുന്നത് പഠിക്കാനായി കേന്ദ്രസർക്കാർ ഉപസമിതിയെ നിയോഗിച്ചെന്ന വാർത്തയും തെറ്റാണ്. തൊഴിൽ കരാർവൽക്കരണം വ്യാപകമാക്കാൻ വഴിയൊരുക്കുന്ന ഉപസമിതി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചത് ശക്തമായ പ്രതിഷേധത്തെതുടർന്ന് തീരുമാനമെടുക്കാതെ മാറ്റി. ഇഎസ്ഐ പദ്ധതിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും അങ്കണവാടി ജീവനക്കാർക്കും അംഗത്വം നൽകുമെന്ന് നേരത്തേ പ്രചരിപ്പിച്ചിരുന്നു.















