കൊച്ചി
നിയമം മറികടന്ന് സർവകലാശാലയുടെ തലപ്പത്ത് നിയമനം നടത്താൻ ചാൻസലർകൂടിയായ ഗവർണർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. സർവകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ചുമാത്രമേ നിയമനം സാധ്യമാകൂ. അതിനാൽ, സർക്കാർ നൽകിയ പാനൽ മറികടന്ന് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്കാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കെടിയു താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ തീർപ്പാക്കിയുള്ള ഉത്തരവിലാണ് പരാമർശം. തിങ്കളാഴ്ചയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
വിസിയായിരുന്ന ഡോ. എം എസ് രാജശ്രീ, സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് താൽക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റൽ സർവകലാശാല വിസിക്കോ പ്രോ വിസിക്കോ ചുമതല നൽകണമെന്ന സർക്കാർനിർദേശം കണക്കിലെടുക്കാതെ ഗവർണർ ഏകപക്ഷീയമായി സിസയെ നിയമിച്ച് ഉത്തരവിറക്കിയെന്ന് ആരോപിച്ചാണ് സർക്കാർ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. കെടിയു വിസി നിയമനത്തിന് ഗവർണറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി സേർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകണമെന്നും തുടർനടപടി വേഗം പൂർത്തിയാക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെ ഗവർണർക്ക് വിസിയായി നിയമിക്കാം. എന്നാൽ, ആരെ നിയമിക്കണമെന്ന് ശുപാർശ ചെയ്യാൻ അധികാരം സംസ്ഥാന സർക്കാരിനാണ്. നേരത്തേ ശുപാർശ ചെയ്തവർക്ക് യോഗ്യതയില്ലെന്നതിനാൽ യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാനുള്ള അവകാശം സർക്കാരിന് ഇല്ലാതാകുന്നില്ല. സിസ തോമസിനെ നിയമിച്ചത് ആറുമാസത്തേക്കാണ്. അത്രയുംകാലം സിസ വിസിയായി തുടരണമോയെന്നത് സർക്കാരിന് തീരുമാനിക്കാം. ഈ കാലയളവിൽ പുതിയ വിസിയെ നിയമിക്കാൻ സർക്കാരിന് ശുപാർശ ചെയ്യാം. വിസി നിയമനത്തിന് സേർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദേശം അനാവശ്യമാണെന്നും വിധിയിൽ പറയുന്നു.















