ന്യൂഡൽഹി > ഐടി നിയമത്തിൽ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കരട് നയം പുറത്തിറക്കി. ഓൺലൈൻ ഗെയിമുകളുടെ പരിശോധനയ്ക്കായ് സ്വയംനിയന്ത്രണ സംവിധാനമാകും (എസ്ആർഒ) ഏര്പ്പെടുത്തുമെന്ന് നയം നിര്ദേശിക്കുന്നു. ഗെയിമിങ് പ്ലാറ്റ്ഫോമുകൾ വാതുവയ്പ് നടത്തുന്നതും അത്തരം പരസ്യങ്ങൾ നൽകുന്നതും തടയലാണ് ലക്ഷ്യം. പ്രായപൂർത്തിയാകാത്തവർക്ക് അച്ഛനമ്മമാരുടെ അനുമതിയോടെ മാത്രമേ ഗെയിമിൽ പങ്കാളികളാകാനാകൂ. രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ അടിസ്ഥാന വിവരങ്ങള് നൽകണം. കളിക്കുന്നതാരെന്ന് നിര്ബന്ധമായും തിരിച്ചറിയണമെന്നും, ഗെയിം നിര്മാതാക്കള്ക്ക് ഇന്ത്യയില് മേല്വിലാസം ഉണ്ടാകണമെന്നും നിര്ദേശിച്ചിട്ടുണ്ട്.
കരട് നിര്ദേശങ്ങളില് ഈ മാസം പതിനേഴുവരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഫെബ്രുവരി അവസാനവാരമായിരിക്കും നയം നടപ്പാക്കുക. സ്വയംനിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ എല്ലാ ഗെയിമിലും രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കണം. തുക പിൻവലിക്കൽ, ഫീസുകൾ, ഗെയിമിനെ സംബന്ധിച്ച വിവരങ്ങൾ എന്നിവയും നൽകണം. സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിൽ മുന്നറിയിപ്പ്, ഉപയോക്താവ് നിക്ഷേപിച്ച തുക എങ്ങനെ സംരക്ഷിക്കുന്നു, ഗെമിയുകളും സ്ഥാപനങ്ങളും ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നിവയും സമിതിയാണ് പരിശോധിച്ച് തീര്പ്പുണ്ടാക്കുക. പരാതി പരിഹാര ഓഫീസർ, മുഖ്യപരാതി പരിഹാര ഓഫീസർ എന്നിവർ ഇന്ത്യൻ പൗരന്മാരും സ്ഥാപനം നിയമിക്കുന്ന ജീവനക്കാരനുമായിരിക്കണം.
ഗെയിമിങ് വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വാതുവയ്പ് പ്ലാറ്റ്ഫോമുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നും ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കൽ മാത്രമാണ് നയമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















