ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തില് കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിബി ആവശ്യപ്പെട്ടു.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കേസിൽ കുടുങ്ങിയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണ്. ഹാക്കിങ് വഴി 2017–-19 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് “തെളിവുകൾ’ എന്ന പേരിൽ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2014 മുതൽ അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാൻ ഈ രേഖകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യംപോലും അനുവദിച്ചില്ല.
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവർക്ക് എതിരായ തെളിവുകൾ എന്ന പേരിൽ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇത്തരം “തെളിവുകളുടെ’ പേരിലാണ് ഇവരെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.
പുറത്തുവന്ന വസ്തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്. എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാം– -പിബി പ്രസ്താവനയിൽ പറഞ്ഞു.
ഭീമ കൊറേഗാവ് കേസ്
ഇരുനൂറ് വർഷംമുമ്പ് പേഷ്വാഭരണത്തിനെതിരെ ദളിതർ നേടിയ യുദ്ധവിജയം ‘എൽഗാർ പരിഷദ്’ എന്ന പേരിൽ 2018ലെ പുതുവർഷപ്പുലരിയിൽ പുണെയിലെ ഭീമ കൊറേഗാവിൽ ആഘോഷിച്ചു. സമ്മേളനത്തിനുനേരെ കല്ലേറും തുടർന്ന് സംഘർഷവുമുണ്ടായി. പരിപാടിയുടെ സംഘാടകരെന്ന് ആരോപിച്ച് ധൈഷണികരും മനുഷ്യാവകാശ പ്രവർത്തകരുമായ 16 പേരെ ഒന്നര വർഷത്തിനിടെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചു. സുധ ഭരദ്വാജ്, ആനന്ദ് തെൽതുംഡെ, വരവര റാവു എന്നിവർക്ക് ജാമ്യം ലഭിച്ചു. ഗൗതം നവ്ലഖ വീട്ടുതടങ്കലിലാണ്.















