ന്യൂഡൽഹി
സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ചുവർഷംകൂടി തുടരണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ആവശ്യപ്പെട്ടു. നഷ്ടപരിഹാര വിതരണ കാലാവധി ജൂണിൽ അവസാനിച്ചതോടെ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലാതായി.
വാറ്റ് പ്രകാരം ശരാശരി നികുതിനിരക്ക് 14.5 ശതമാനമായിരുന്നത് ഇപ്പോൾ ഒമ്പത് ശതമാനമായി. കോവിഡ് സൃഷ്ടിച്ച മാന്ദ്യം സംസ്ഥാനവരുമാനത്തിൽ വിള്ളലുണ്ടാക്കി. രണ്ടു വർഷം വൻ പ്രകൃതിക്ഷോഭം നേരിടേണ്ടിവന്നത് കേരളത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചു.
സംസ്ഥാനങ്ങൾ കടമെടുക്കുന്നതിനും കടുത്ത നിബന്ധന ഏര്പ്പെടുത്തി. സംസ്ഥാന നികുതിവരുമാനത്തിൽ കുറവുണ്ടായെന്നും സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട ചെലവുകൾ വർധിച്ചെന്നും 15–-ാം ധന കമീഷൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. കേന്ദ്ര നികുതിവരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതത്തിൽ കുറവുണ്ടായെന്ന് ധന കമീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എളമരം കരീം ശൂന്യവേളയിൽ ചൂണ്ടിക്കാട്ടി.















