കണ്ണൂർ
ആർഎസ്എസ്സുകാർ ആക്രമിച്ചപ്പോഴെല്ലാം നേരിയ പ്രതിരോധത്തിനുപോലും തയ്യാറാകാതെ കീഴടങ്ങിയ ചരിത്രമാണ് കണ്ണൂർ ജില്ലയിലെ കോൺഗ്രസിനുള്ളത്. ഇതിനു കാരണം സുധാകരന്റെ ആർഎസ്എസ് ബന്ധമാണ്. ജില്ലയിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഒരിക്കൽ പോലും സംഘട്ടനത്തിലോ സംഘർഷത്തിലോ ഏർപ്പെട്ടിരുന്നില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ അവകാശവാദവും ശുദ്ധ നുണയാണ്. ആർഎസ്എസ്സുകാർ കോൺഗ്രസുകാരെ ഏകപക്ഷീയമായി ആക്രമിച്ചപ്പോഴെല്ലാം മൃദുസമീപനം സ്വീകരിക്കുകയോ പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കുകയോ ആയിരുന്നു സുധാകരൻ.
സുധാകരൻ ഡിസിസി പ്രസിഡന്റായിരിക്കെ ജില്ലയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെയാണ് ആർഎസ്എസ്സുകാർ വെട്ടിക്കൊന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെറുവാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയെന്ന പെൺകുട്ടിയുടെ കാൽ അറ്റുപോയതും ആർഎസ്എസ് ബോംബാക്രമണത്തിൽ.
● 1994 മാർച്ച് 24നാണ് കൂത്തുപറമ്പ് ആയിത്തറയിൽ കോൺഗ്രസ് പ്രവർത്തകനും ദേശീയ കായികതാരവുമായിരുന്ന സത്യനെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയത്. ബസ്സിറങ്ങുമ്പോൾ വെട്ടിക്കൊല്ലുകയായിരുന്നു. ബിഎസ്എഫിൽ എഎസ്ഐയായി നിയമനം ലഭിച്ചതിനുപിന്നാലെയായിരുന്നു കൊലപാതകം.
● 1992 ജൂലൈ ഏഴിന് ചെറുവാഞ്ചേരി അത്യാറക്കാവ് ക്ഷേത്രത്തിനുമുന്നിലാണ് കോൺഗ്രസ് പ്രവർത്തകനായ രാജീവനെ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയത്. ക്ഷേത്രപരിസരത്ത് ബോംബ് നിർമിക്കുന്നത് ചോദ്യംചെയ്തതിനാണ് ആ പതിനേഴുകാരന്റെ ജീവനെടുത്തത്. ബസ്സിൽനിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
● 2000 സെപ്തംബർ 27ന് കോൺഗ്രസുകാർക്കുനേരെ ആർഎസ്എസ് നടത്തിയ ബോംബാക്രമണത്തിലാണ് അസ്നയുടെ കാൽ നഷ്ടമായത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിനുനനേരെയെറിഞ്ഞ ബോംബ് തൊട്ടടുത്ത വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അസ്നയടക്കമുള്ള കുട്ടികളുടെ ഇടയിൽ വന്നു പതിക്കുകയായിരുന്നു.
‘കൊന്നവരെ സംരക്ഷിക്കുന്ന തിരക്കിൽ മറന്നുപോയതാകാം’

എം സുജാത
കോൺഗ്രസും ആർഎസ്എസ്സും തമ്മിൽ കണ്ണൂരിൽ ഒരു പ്രശ്നവുമില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച്, ആർഎസ്എസ്സുകാർ കൊന്ന കായികതാരം സത്യന്റെ സഹോദരി എം സുജാത പ്രതികരിച്ചു.-
‘ഏട്ടനെ കൊന്നവരെ സംരക്ഷിക്കുന്ന തിരക്കിൽ മറന്നുപോയതാകാം. സജീവ കോൺഗ്രസ് പ്രവർത്തകനായ ഏട്ടന്റെ കുടുംബത്തെ സംരക്ഷിക്കാൻ കോൺഗ്രസ് ഒരുഘട്ടത്തിലും ശ്രമിച്ചില്ല. നേതാക്കളൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് വാടകപോലും കൊടുത്തത് അമ്മയാണ്. കേസുമായി ബന്ധപ്പെട്ടും കോൺഗ്രസ് ഒരു സഹായവും ചെയ്തില്ല. ഞങ്ങളാണ് നോക്കിയത്. പ്രതികൾ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്’.
ആർഎസ്എസിനെ
തൃപ്തിപ്പെടുത്താൻ
മൗലാന ആസാദ്
അനുസ്മരണം
സുധാകരൻ റദ്ദാക്കി
ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ സ്വാതന്ത്ര്യസമര സേനാനി മൗലാന അബുൾ കലാം ആസാദ് അനുസ്മരണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇടപെട്ട് റദ്ദാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ പങ്കെടുപ്പിച്ച് കെപിസിസി ന്യൂനപക്ഷ സെൽ വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടിയാണ് സുധാകരൻ കാരണമില്ലാതെ വിലക്കിയത്. സെൽ അധ്യക്ഷൻ ഷിഹാബുദ്ദീൻ കാരിയത്തിന്റെ നേതൃത്വത്തിൽ കെപിസിസിയിൽത്തന്നെ ആസൂത്രണം ചെയ്തതായിരുന്നു മൗലാനയുടെ ജന്മദിന പരിപാടികൾ. കോൺഗ്രസ് ജന്മദിനങ്ങൾ നടത്താറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ പരിപാടി റദ്ദാക്കിയത്. എന്നാൽ, വിവാദമാകുമെന്നു കണ്ട് കെപിസിസി നേരിട്ട് പരിപാടി പിന്നീട് തട്ടിക്കൂട്ടി.
നേരത്തേ ക്ഷണിച്ച എ കെ ആന്റണിയോ കെപിസിസി അധ്യക്ഷനുൾപ്പെടെ നേതാക്കളോ പങ്കെടുത്തുമില്ല. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയ സുധാകരനിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടെന്നാണ് സെൽ നേതാക്കളുടെ പ്രതികരണം. ഇതുസംബന്ധിച്ച് ഹൈക്കമാൻഡിന് പരാതി നൽകാനും ഒരുങ്ങുകയാണ് നേതാക്കൾ. കെ സി വേണുഗോപാൽ നേരിട്ട് നിയമിച്ച കാരിയത്തിനെതിരെ കെ സുധാകരൻ വിവിധ തരത്തിൽ അന്വേഷണം നടത്തി പുറത്താക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.















