തിരുവനന്തപുരം
കേരളത്തിന് എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീതികേടുകളുടെ ഉത്തമ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകശ്രദ്ധ ആകർഷിച്ചതാണ് കേരളത്തിന്റെ ആരോഗ്യമേഖല. എന്നാൽ, ദീർഘകാല ആവശ്യമായ എയിംസ് അനുമതിയുടെ വക്കിൽമാത്രമേ എത്തുന്നുള്ളൂ. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടുതാനും. എയിംസ് ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത്, കേരളത്തിന് എന്ത് അയോഗ്യതയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളോട് വ്യത്യസ്ത സമീപന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാമ്പത്തികകാര്യങ്ങളിൽ ഇത് വലിയ വിഷമം സൃഷ്ടിക്കുന്നു. ഇഷ്ട സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്ന കേന്ദ്ര സർക്കാർ, കണ്ണിൽ കരടായി കാണുന്ന സംസ്ഥാനങ്ങൾക്ക് ന്യായമായ സഹായങ്ങൾപോലും നിഷേധിക്കുകയാണ്. സംസ്ഥാനങ്ങളിൽനിന്ന് സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങൾക്ക് ഇഷ്ടമുള്ളവർക്കുമാത്രം അവകാശപ്പെട്ടതാണ് എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ നിലപാടുകൊണ്ട് കേരളത്തിന് ദുരനുഭവങ്ങൾ മാത്രമാണുള്ളത്. ധനമേഖലയ്ക്കുപുറമെ, കേന്ദ്രാനുമതിയിൽ നടപ്പാക്കേണ്ട പദ്ധതികളിലും ഇത് പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.















