കൊല്ലം> സംസ്ഥാന സർക്കാറിന്റെ പോലിസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സേനയിലെ യൂണിഫോമണിഞ്ഞ മാരീചൻമാരെ കണ്ടെത്തി മാതൃകാ നടപടികൾ സ്വീകരിക്കണമെന്ന് ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായ വിഗ്നേഷിനെ വി കെ സനോജ് സന്ദർശിച്ചു. വിഗ്നേഷിനും സഹോദരൻ സൈനികൻ വിഷ്ണുവിനേയും സ്റ്റേഷനകത്തുവെച്ച് പൊലീസുകാർ മർദിക്കുകയും കള്ളസെടുക്കുകയും റിമാൻറ് ചെയ്യുകയും ചെയ്ത സംഭവം ന്യായീകരിക്കാൻ കഴിയില്ല. ഇവർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.
പോസ്റ്റ് ചുവടെ
കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായ വിഗ്നേഷിനെ വീട്ടിൽ സന്ദർശിച്ചു. ആഗസ്റ്റ് 25 നാണ് വിഗ്നേഷിനും സഹോദരനായ സൈനികൻ വിഷ്ണുവിന് നേരെയും സ്റ്റേഷനകത്ത് വച്ച് കേരളത്തിനും പോലീസ് സേനയ്ക്കും നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത്. മർദ്ദിച്ചത് മാത്രമല്ല ജാമ്യമില്ല വകുപ്പുകൾ ചേർത്ത് റിമാന്റ് ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ മയക്ക്മരുന്ന് കേസ് ഉൾപ്പെടെ ചേർത്ത് അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ MDMA കേസിലാണ് ഇവർ റിമാന്റ് ചെയ്യപ്പെട്ടത് എന്ന് ആളുകളെ വിശ്വസിപ്പിക്കാൻ ഈ ക്രിമിനൽ മനസുള്ള പോലീസിന് കഴിഞ്ഞു. എന്നാൽ ജയിൽ വാസം കഴിഞ്ഞ്
ഇറങ്ങിയ സഹോദരങ്ങൾ DYFI ജില്ലാ ഭാരവാഹികളെ ബന്ധപ്പെടുകയും ഒക്ടോബർ 5 ന് ഓഫീസിൽ വന്ന് ജില്ലാ ഭാരവാഹികളോടും മുൻ മന്ത്രിയും സിപിഐ എം നേതാവുമായ മേഴ്സി കുട്ടിയമ്മയോടും സംഭവങ്ങൾ വിശദീകരിച്ചപ്പോഴാണ് വിഷയത്തിൽ ഗൗരവതരമായ ഇടപെടൽ ഉണ്ടായത്. ഒക്ടോബർ 6ന് മേഴ്സി കുട്ടിയമ്മയാണ് പോലീസ് കമ്മീഷണറെ കാണാൻ ഇവരെയും കൂട്ടി പോയത്. ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ അന്ന് തന്നെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ കണ്ട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിപ്പിക്കുകയുമുണ്ടായി.
ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 13ന് കിളികൊല്ലൂർ പോലീസ് എസ് ഐ അനീഷ്, എ എസ് ഐ പ്രകാശ് ചന്ദ്രൻ, സി പി ഒ മണികണ്ഠൻ പിള്ള എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.
തുടർന്ന് ഒക്ടോബർ 14ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. ഡിവെെഎഫ്ഐ സംസ്ഥാന സെന്ററിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടിരുന്നു. പോലീസുകാരുടെ പേരിൽ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഈ സഹോദരങ്ങളുടെ പേരിൽ എടുത്ത കള്ള കേസുകൾ പിൻവലിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാന സർക്കാറിന്റെ പോലിസ് നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സേനയിലെ ഇത്തരം യൂണിഫോമണിഞ്ഞ മാരീചൻമാരെ കണ്ടെത്തി മാതൃകാ നടപടികൾ സ്വീകരിക്കണം.















