ഒറിഗോൺ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് വേദിയിൽ അട്ടിമറികളുടെ ദിനം. ട്രാക്കിലെ വമ്പൻ താരങ്ങൾക്ക് തിരിച്ചടിയേറ്റപ്പോൾ അപ്രതീക്ഷിത വിജയികൾ പിറന്നു. പുരുഷന്മാരുടെ 1500 മീറ്ററിൽ ബ്രിട്ടന്റെ ജേയ്ക്ക് വെെറ്റ്മാനാണ് പ്രമുഖരെ ഞെട്ടിച്ച് ചാമ്പ്യനായത്. 400 മീറ്ററിൽ ഹർഡിൽസിൽ ലോക റെക്കോഡുകാരൻ കാസ്റ്റൺ വാർഹോമിന് മെഡൽമേഖലയിൽ എത്താനായില്ല. ബ്രസീലിന്റെ അലിസൺ ഡോസ് സാന്റോസിനായിരുന്നു സ്വർണം. പുരുഷ 200 മീറ്ററിൽ മേളയുടെ വേഗമേറിയ താരമായ ഫ്രെഡ് കെർലി സെമിയിൽ പുറത്തായി.
നോർവെയ്ക്കാണ് കനത്ത തിരിച്ചടിയേറ്റത്. അവരുടെ ഉറച്ച സ്വർണപ്രതീക്ഷകൾ നഷ്ടമാകുകയായിരുന്നു. 1500ൽ ഒളിമ്പിക് ചാമ്പ്യൻ യാക്കോബ് ഇങ്കെബ്രൈറ്റ്സെണായിരുന്നു സാധ്യതയിൽ മുമ്പിൽ. സീസണിലെ മികച്ച സമയവും നോർവെക്കാരനായിരുന്നു. ഇൻഡോറിലെ ലോക റെക്കോഡുകാരൻ. ലോക ചാമ്പ്യൻ കെനിയയുടെ തിമോത്തി ചെറ്യൂയോട്ടായിരുന്നു മറ്റൊരു താരം. പക്ഷേ, ഓടിത്തീർന്നപ്പോൾ ബ്രിട്ടന്റെ വെെറ്റ്മാൻ ചാമ്പ്യൻ. മൂന്നു മിനിറ്റ് 29.23 സെക്കൻഡിൽ ഈ സീസണിലെ മികച്ച സമയവും കുറിച്ചു. ഇങ്കെബ്രൈറ്റ്സെൺ രണ്ടാമതായി. സ്പെയ്നിന്റെ മുഹമ്മദ് കാതിർ വെങ്കലം നേടി. ചെറ്യൂയോട്ട് ആറാംസ്ഥാനത്തായി.
നാനൂറു മീറ്റർ ഹർഡിൽസിൽ നിലവിലെ ലോക, ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോഡുകാരനുമായ വാർഹോമിനാണ് അടിതെറ്റിയത്. നോർവെക്കാരൻ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രസീലുകാരൻ അലിസൺ 46.29 സെക്കൻഡിലാണ് ചാമ്പ്യനായത്. അമേരിക്കയുടെ റായ് ബെഞ്ചമിനെയും ഇരുപത്തിരണ്ടുകാരൻ പിന്തള്ളി. ബെഞ്ചമിൻ രണ്ടാമതായി.
പുരുഷ 200 മീറ്ററിൽ കെർലിക്ക് സെമിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആറാമതാണ് എത്തിയത്. ജമെെക്കയുടെ യൊഹാൻ ബ്ലേക്ക് പിന്മാറി.
അമേരിക്കയുടെ നോഹ ലെയ്ൽസ്, എറിയോൺ നെെറ്റൺ, കെന്നെത് ബെദെനാറെക് എന്നിവർ മികച്ച സമയത്തോടെ ഫെെനലിലേക്ക് മുന്നേറി. വനിതകളിൽ ഷെല്ലി ആൻഫ്രേസർ, ഇലെയ്ൻ തോംപ്സൺ ഫെറാ, ഷെറീക്ക ജാക്സൺ എന്നീ ജമെെക്കൻ താരങ്ങളും ഫെെനലിൽ കടന്നു. ഞായറാഴ്ചയാണ് ഫെെനൽ.
അന്നുറാണി ഇന്നിറങ്ങും; നീരജ് നാളെ
ഇന്ത്യക്ക് മെഡൽപ്രതീക്ഷയുള്ള ജാവലിൻ ത്രോ യോഗ്യതാമത്സരങ്ങൾ ഇന്നും നാളെയും. വനിതകളിൽ അന്നുറാണിയുടെ മത്സരം ഇന്ന് പുലർച്ചെ 5.20നാണ്. പുരുഷവിഭാഗത്തിൽ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയും രോഹിത് യാദവും നാളെ രാവിലെ ഇറങ്ങും.
വനിതകളിൽ രണ്ടു ഗ്രൂപ്പിലായി 29 പേർ മത്സരിക്കുന്നു. ഫൈനലിൽ കടക്കാനുള്ള യോഗ്യതാ മാർക്ക് 62.50 മീറ്ററാണ്. അല്ലെങ്കിൽ മികച്ച ദൂരം കണ്ടെത്തുന്ന 12 താരങ്ങൾ ഫൈനലിലെത്തും. വെള്ളി രാവിലെ 6.50നാണ് ഫൈനൽ. ഉത്തർപ്രദേശിൽനിന്നുള്ള ഇരുപത്തൊമ്പതുകാരി ബി ഗ്രൂപ്പിലാണ്. ദേശീയ റെക്കോഡിട്ട ദൂരം 63.82 മീറ്റർ. ലോകറാങ്ക് 16. കഴിഞ്ഞതവണ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ കടന്നെങ്കിലും എട്ടാമതായി. പുരുഷവിഭാഗത്തിലും രണ്ടു ഗ്രൂപ്പായി തിരിച്ചാണ് യോഗ്യതാമത്സരം. എ ഗ്രൂപ്പ് മത്സരം വെള്ളി പുലർച്ചെ 3.50നും ബി ഗ്രൂപ്പ് 5.20നും. ഫൈനൽ ഞായർ രാവിലെ 7.05ന്.















