ന്യൂഡൽഹി
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളാരെന്ന് അവ്യക്തത തുടരുന്നു. ഭരണമുന്നണിയായ എൻഡിഎയോ പ്രതിപക്ഷമോ ആരുടെയും പേര് നിർദേശിച്ചിട്ടില്ല. ടിആർഎസ് പോലുള്ള പാർടികൾ കോൺഗ്രസുമായി സഹകരിക്കാത്തതിനാൽ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം. എൻഡിഎ സ്ഥാനാർഥിയെ നരേന്ദ്ര മോദിയും അമിത് ഷായും കൂടിയാലോചിച്ചാകും പ്രഖ്യാപിക്കുക.

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി എംഎൽഎമാരുടെ എണ്ണം കുറഞ്ഞതിനാൽ എൻഡിഎയ്ക്ക് സ്വന്തംനിലയിൽ സ്ഥാനാർഥിയെ ജയിപ്പിക്കാനാകില്ല. വൈഎസ്ആർസിപി, ബിജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണവേണം. ഇലക്ടറൽ കോളേജിൽ എൻഡിഎയ്ക്ക് 48.9 ശതമാനം വോട്ടുണ്ട്. പ്രതിപക്ഷ പാർടികൾക്കെല്ലാമായി 51.1 ശതമാനം.
വൈഎസ്ആർസിപിയുടെയും ബിജെഡിയുടെയും പിന്തുണ ഉറപ്പിച്ചാൽ എൻഡിഎയ്ക്ക് മുന്നിലെത്താം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് താൽപ്പര്യമുണ്ടെങ്കിലും മോദിയും ഷായും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 2017ൽ കോവിന്ദിനെ സ്ഥാനാർഥിയാക്കിയത് ഇരുവരുടെയും നിയന്ത്രണത്തിൽ നിൽക്കുമെന്നതിനാലാണ്. ഇതുവരെ ആറ് ഉപരാഷ്ട്രപതിമാർ രാഷ്ട്രപതിമാരായിട്ടുണ്ട്.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ഛത്തിസ്ഗഢ് ഗവർണർ അനസൂയ ഉയിക്കെ, മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു തുടങ്ങിയ പേരുകൾ എൻഡിഎ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. രാഷ്ട്രപതി ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാകട്ടെയെന്ന് തീരുമാനിച്ചാൽ കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി തുടങ്ങിയവർ പരിഗണിക്കപ്പെടാം. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ഇരുവരുടെയും പേര് ഉയരുന്നു. നിതീഷ് കുമാർ അകൽച്ച പാലിക്കുന്നത് എൻഡിഎയ്ക്ക് പ്രതികൂലമാണ്.
തെരഞ്ഞെടുപ്പ് രീതി
● എംഎൽഎമാരും എംപിമാരും ഉള്പ്പെട്ട ഇലക്ടറൽ കോളേജാണ്
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
● നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും നിയമസഭാ കൗൺസിൽ അംഗങ്ങൾക്കും (എംഎൽസി) വോട്ടവകാശമില്ല.
● ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആനുപാതിക വോട്ടാണ് നിശ്ചയിക്കുന്നത്.
● സംസ്ഥാന ജനസംഖ്യയെ എംഎൽഎമാരുടെ എണ്ണംകൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയെ 1000കൊണ്ട് വീണ്ടും ഹരിച്ചാണ് ആ സംസ്ഥാനത്തെ എംഎൽഎയുടെ വോട്ട് മൂല്യം കണക്കാക്കുന്നത്.
●രാജ്യത്തെ എല്ലാ എംഎൽഎമാരുടെയും വോട്ടിന്റെ മൂല്യം കൂട്ടിയശേഷം മൊത്തം എംപിമാരുടെ എണ്ണംകൊണ്ട് ഹരിച്ചാല് കിട്ടുന്നതാണ് ഒരു എംപിയുടെ വോട്ടിന്റെ മൂല്യം.(700)
● അംഗങ്ങൾക്ക് വിപ്പ് നൽകാൻ രാഷ്ട്രീയ പാർടികൾക്ക് അനുമതിയില്ല
●ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിങ്. സ്ഥാനാർഥികളെ വോട്ടർമാർ തങ്ങളുടെ പരിഗണനയനുസരിച്ച് ലിസ്റ്റ് ചെയ്യും. എന്നാലും, ഏറ്റവും കൂടുതൽ പ്രഥമ പരിഗണനാ വോട്ടുകൾ ലഭിക്കുന്നയാൾ ജയിക്കില്ല. തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർഥിക്ക് വേണ്ട വോട്ടുകൾ എത്രയാണെന്ന് തീരുമാനിക്കുന്നത് വോട്ട് ക്വോട്ടയിലൂടെയാണ്. സാധുവായ വോട്ടുകളെ സ്ഥാനാർഥികളുടെ എണ്ണംകൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയോട് ഒന്ന് കൂട്ടിയാല് ജയിക്കാന് ലഭിക്കേണ്ട നിശ്ചിത വോട്ട് (ക്വോട്ട വോട്ട്) ലഭിക്കും.
●ആദ്യഘട്ടത്തിൽത്തന്നെ ക്വോട്ട വോട്ട് ലഭിച്ചാല് സ്ഥാനാർഥി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.
●ആദ്യഘട്ടത്തിൽ ആർക്കും ക്വോട്ട വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചയാളെ പട്ടികയില്നിന്ന് ഒഴിവാക്കി അയാളുടെ വോട്ട് മറ്റുള്ളവർക്ക് ലഭിച്ച രണ്ടാം പരിഗണനയുടെ അടിസ്ഥാനത്തിൽ വീതിക്കും. തുടർന്ന്, നിശ്ചിത വോട്ട് ലഭിച്ചയാളെ കണ്ടെത്തി വിജയിയായി പ്രഖ്യാപിക്കും.

കോൺഗ്രസിനോട് അടുക്കാതെ
പ്രതിപക്ഷ പാർടികൾ
കോൺഗ്രസുമായി എല്ലാ ബിജെപി വിരുദ്ധ പാർടികളും സഹകരിക്കാത്തതാണ് പ്രതിപക്ഷ നിരയിലെ പ്രതിസന്ധി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെന്ന ലക്ഷ്യത്തോടെ വിവിധ പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസുമായി സഹകരിക്കാൻ കെസിആറിനും സമാജ്വാദി പാർടിക്കും താൽപ്പര്യമില്ല. കോൺഗ്രസിനുകൂടി പിന്തുണയ്ക്കാവുന്ന ഒരു പൊതുസ്ഥാനാർഥിയെ നിർദേശിക്കുക മാത്രമാണ് പോംവഴി. എൻസിപി നേതാവ് ശരത് പവാറോ മറ്റോ പ്രതിപക്ഷ നീക്കങ്ങൾക്ക് നേതൃത്വം നൽകേണ്ടതായി വരും.
















