ന്യൂഡൽഹി
പ്രവാചകനെതിരെ പാർടി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങൾ വർഗീയ കലാപങ്ങൾക്കടക്കം വഴിവച്ചത് വിമർശിക്കപ്പെട്ടതോടെ തിരുത്താൻ നിർബന്ധിതരായി ബിജെപി നേതൃത്വം. എല്ലാ മതങ്ങളെയും ബിജെപി മാനിക്കുന്നതായി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവനയിൽ പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന ആശയത്തിന് ബിജെപി എതിരാണെന്നും അരുൺ സിങ് അവകാശപ്പെട്ടു. പ്രസ്താവനയ്ക്ക് പിന്നാലെ നൂപുർ ശർമയെ സസ്പെൻഡ് ചെയ്യുകയും സമാനമായ വിവാദ പരാമർശം നടത്തിയ ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ ജിണ്ടാലിനെ പുറത്താക്കുകയും ചെയ്തു. പുറത്താക്കലിന് പിന്നാലെ നൂപുർ ശർമ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായും മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ട്വിറ്ററിൽ കുറിച്ചു. വിവിധ വിഷയങ്ങളിൽ പാർടിയുടെ നിലപാടിന് വിരുദ്ധമായ പരാമർശമാണ് നടത്തിയതെന്ന് നൂപുർ ശർമയെ ബിജെപി അച്ചടക്ക സമിതി അറിയിച്ചു.















