കൊച്ചി
സിൽവർ ലൈനിനെതിരെ ഒരു സമരവും നടക്കാത്ത തൃക്കാക്കരയിൽ, അത് തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചെന്ന അതിവിചിത്രവാദവുമായി ‘മാധ്യമ അവതാര’ങ്ങളും അരാഷ്ട്രീയ കോമരങ്ങളും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നവർ മറച്ചുവയ്ക്കുന്നത് കോൺഗ്രസിന്റെ വൻനേതൃനിര തമ്പടിച്ച് നടത്തിയ അശ്ലീല, കുപ്രചാരണങ്ങളെയും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തൊട്ട്, എ കെ ആന്റണിയും ഉമ്മൻചാണ്ടിയും രമേശ്ചെന്നിത്തലയും കെ സുധാകരനും വി ഡി സതീശനും മണ്ഡലത്തിലാകെ ഓടിനടന്ന് വോട്ടുപിടിച്ചു. രണ്ടാം നിരയിൽ ഷാഫി പറമ്പിലും ടി സിദ്ദിഖും വി ടി ബൽറാമും ജെബി മേത്തറും തമ്പടിച്ച് പച്ചക്കള്ളങ്ങൾ പടച്ചുവിട്ടു. അതൊന്നും കൂടാതെ സ്ഥാനാർഥിയായ ഉമ തോമസ് ബിജെപി മുൻ സംസ്ഥാനധ്യക്ഷൻ കുമ്മനം രാജശേഖരനെ കാണാൻ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ; സഹായിക്കണം രക്ഷിക്കണമെന്ന് പരസ്യമായി അഭ്യർഥിച്ചു.
പി ടി തോമസ് അന്ധമായി എതിർത്ത ട്വന്റി ട്വന്റിയുടെ വോട്ടുകൾപോലും മേടിച്ചായിരുന്നു ‘റെക്കോഡ് ഭൂരിപക്ഷം’ തികച്ചത്. അങ്ങനെ ബിജെപിയും എസ്ഡിപിഐയും യുഡിഎഫും ട്വന്റി ട്വന്റിയുമുൾപ്പെട്ട മഴവിൽ സഖ്യത്തിനെ എതിരിട്ടിട്ടാണ് എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ 2244 വോട്ടുകൾ അധികം നേടിയതെന്നും കള്ളക്കഥ മെനയുന്നവർ മറച്ചുവയ്ക്കുന്നു.
തൃക്കാക്കര മണ്ഡല രൂപീകരണശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ബെന്നി ബഹനാൻ ജയിച്ചത് 22,406 വോട്ടിനാണ്. 2016ൽ ഗ്രൂപ്പിസത്തെ തുടർന്ന് ബെന്നിയെ മാറ്റി പി ടി തോമസ് വന്നതിന്റെ രോഷം വീശിയടിച്ചിട്ടും 11,966 വോട്ടിന് യുഡിഎഫ് ജയിച്ചു. 2021ൽ പി ടിക്ക് ലീഡ് 14,329 ആയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 31,777 വോട്ട് ഭൂരിപക്ഷം ഈ മണ്ഡലം നൽകി. ഇവിടെയാണ് പി ടി തോമസ് സഹതാപതരംഗത്തിലും ഭാര്യ ഉമ തോമസിന് ബെന്നിയുടെ റെക്കോഡിനേക്കാൾ അൽപ്പം ഉയർന്ന വോട്ട് നേടി ജയിക്കാനായത്. ബിജെപി,എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായെല്ലാം യുഡിഎഫ് ധാരണയിലായിരുന്നു. കഴിഞ്ഞതവണത്തേക്കാൾ 15 ശതമാനം വോട്ട് ബിജെപിക്ക് കുറഞ്ഞു. ട്വന്റി 20ക്ക് കഴിഞ്ഞതവണ കിട്ടിയ 13,897 വോട്ടിൽ ഏറിയപങ്കും യുഡിഎഫ് പെട്ടിയിൽ വീണു.















