തിരുവനന്തപുരം
കുടുംബശ്രീ അംഗങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളുമുൾപ്പെടെ ഒരു കോടി പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി എൽഡിഎഫ് സർക്കാർ. കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘ഒരുമ ഇൻഷുറൻസ് പദ്ധതി’ മുഖേനയാണ് ഇത്. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എൽഐസിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളായവർ മരിച്ചാൽ അവകാശിക്ക് രണ്ടുലക്ഷം രൂപവരെ സഹായം ഉറപ്പാക്കുന്നതാണ് ഒരുമ. നിലവിൽ 45,85,677 അംഗങ്ങളുള്ള കുടുംബശ്രീയിലെ നാലരലക്ഷം പേർ ‘ഒരുമ’യിൽ ഉണ്ട്. 16 ക്ഷേമനിധികളിലായി 1.10 കോടി അസംഘടിത തൊഴിലാളികളും അംഗങ്ങളാണ്. ഇവരിൽ ഒരു കോടി പേരെ ഈവർഷം പദ്ധതി അംഗമാക്കും.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതട്ടിലായി അംഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും. സംസ്ഥാന ഇൻഷുറൻസ് വകുപ്പിനും എൽഐസിക്കുമായി 400 രൂപ (200 രൂപവീതം) വാർഷിക പ്രീമിയം ഒടുക്കുന്ന 18–-50 പ്രായക്കാർക്ക് രണ്ടുലക്ഷം രൂപ സഹായത്തിന് അർഹതയുണ്ടാകും. 51 –-59 പ്രായക്കാർക്ക് പ്രതിവർഷം പ്രീമിയം 300 രൂപയും സാമ്പത്തിക വാഗ്ദാനം ഒരുലക്ഷം രൂപയും.
60–-65 പ്രായക്കാർക്ക് 200 രൂപ പ്രീമിയവും 20,000 രൂപ സഹായവും ഉറപ്പാക്കുന്നു. അറുപത്തിയാറിനും എഴുപതിനുമിടയിൽ 150 രൂപ പ്രീമിയത്തിന് 15,000 രൂപ സഹായമുണ്ടാകും. എഴുപത്തൊന്നിനും എഴുപത്തഞ്ചിനുമിടയിൽ 150 രൂപ പ്രീമിയത്തിൽ 10,000 രൂപ ലഭിക്കും. അംഗം എങ്ങനെ മരിച്ചാലും അവകാശിക്ക് ഇൻഷുറൻസ് തുക ലഭിക്കും.
ഒരുമ ആരംഭത്തിൽ എല്ലാവർക്കും 172.5 രൂപവീതമായിരുന്നു പ്രീമിയം തുക. ഇതിൽ ഉയർന്ന പ്രായപരിധിക്കാരുടെ പ്രീമിയം തുക വലിയതോതിൽ കുറച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. കൂടുതൽ പ്രീമിയം അടയ്ക്കുന്നവരുടെ സഹായം ഉയർത്തുന്നതും പരിഗണനയിലാണ്. കുടുംബശ്രീയിലും ക്ഷേമനിധി ബോർഡുകളിലും ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചു. സംസ്ഥാനത്തെ 16 ക്ഷേമനിധിയിൽ മാത്രമാണ് സർക്കാർ സഹായത്തോടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. സാമ്പത്തികമായി സ്വയംപര്യാപ്തമായ ക്ഷേമനിധി അംഗങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയവും ഉയർന്ന ഇൻഷുറൻസ് ആനുകൂല്യവും ഉറപ്പാക്കാനുള്ള ആലോചനകളും തുടങ്ങി.















